കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് വിവാദമുയര്‍ത്തുന്നവര്‍ ഭക്തിയും വിശ്വാസവും ഇല്ലാത്തവരാണെന്ന് ക്ഷേത്രസംരക്ഷണ സമിതി വനിതാ വിഭാഗമായ മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. വി. ടി. രമ പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്ര ധ്വംസനമാണ് ചിലര്‍ ഉദ്ദേശിക്കുന്നത്. ഒരോ ക്ഷേത്രത്തിനും ഓരോ ആചാരങ്ങള്‍ ഉണ്ട്. അത് തെറ്റിക്കാന്‍ വിശ്വാസികള്‍ തയ്യാറാകില്ല. ഹൈന്ദവ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് ഇതിലുടെ നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അവര്‍ പറഞ്ഞു.
ഒരു സമുദായത്തില്‍ ജനിച്ചുവെന്നത് കൊണ്ട് മാത്രം ജിവിതകാലം മുഴുവന്‍ ആരാധനലയത്തില്‍ കയറാന്‍ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി രംഗത്ത് വരാന്‍ എന്ത് കൊണ്ടാണ് ആരും തയ്യാറാകാത്തതെന്ന് വി.ടി.രമ ചോദിച്ചു. അവകാശം നേടി ധാര്‍ഷ്ട്യത്തോടെ ശബരിമലയിലേക്ക് പോകണമെന്ന് പറയുന്നവര്‍ക്കുള്ള ലക്ഷ്യം ഭക്തിയല്ല. അഹന്തയില്ലാതെ പോകേണ്ട സ്ഥലമാണ് ക്ഷേത്രങ്ങളെന്നും ഓരോ ക്ഷേത്രങ്ങള്‍ക്കും അതിന്റെതായ ആചാരമുണ്ടെന്നും അത് സംരക്ഷിക്കുന്നതിന് വേണ്ടി മാതൃസമിതി എന്നും രംഗത്ത് ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
ആചാരങ്ങളെ ചോദ്യം ചെയ്യുന്നതിലെ ലക്ഷ്യം പുറത്തു കൊണ്ടു വരണമെന്നും അവര്‍ കൂട്ടി ചേര്‍ത്തു. സ്വാമി അയ്യപ്പദാസ്, കെ.എസ്.നാരായണന്, ശാന്ത.എസ്.പിള്ള,എം.ശ്രീധരന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: