കൊച്ചി:സ്ത്രീ സുരക്ഷ, സ്ത്രീ ശാക്തീകരണം, കുടുംബഭദ്രത എന്നിവ ലക്ഷ്യമാക്കി കേരള ക്ഷേത്ര സംരക്ഷണ സമിതി വനിത വിഭാഗമായ മാതൃസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീ സ്വാഭിമാന്‍ യാത്ര സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന അധ്യക്ഷ വി.ടി.രമ നയിക്കുന്ന യാത്ര 24 ന് കാസര്‍കോഡ് അനന്തപുരം ക്ഷേത്രസന്നിധിയില്‍ നിന്ന് ആരംഭിച്ച് ഫെബ്രുവരി ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും. രഥപൂജ രാവിലെ 9 ന് നടക്കും. തുടര്‍ന്ന് ഉപ്പള കൊണ്ടവൂര്‍ നിത്യാനന്ദ യോഗാശ്രമത്തിലെ ശ്രീ ശ്രീ യോഗാനന്ദ സരസ്വതി സ്വാമി യാത്രാ നായിക പ്രൊഫ.വി.ടി.രമയ്ക്ക് പതാക കൈമാറും. 10 മണിക്ക് മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് ഉദ്ഘാടനം നടക്കും.
ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ ഉദ്ഘാടനം ചെയ്യും. കാജംപ്പാടി സുബ്രഹ്മണ്യ ഭട്ട്, രബിശ തന്ത്രി കുണ്ടാര്‍, പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, അഡ്വ.കെ.കെ.ബലറാം. എ.കെ.ബി.നായര്‍, സ്വാമി അയ്യപ്പദാസ് എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന സഭയില്‍ 10000 സ്ത്രീകള്‍ പങ്കെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷ വി.ടി.രമ പത്രസമ്മേളനത്തില്‍ പറഞ്ഞു. യാത്രയില്‍ 70 പ്രാദേശിക സ്വീകരണങ്ങളും ജില്ലാതല സമാപന സമ്മേളനങ്ങളും ഉണ്ടാകും. ജില്ലാതല സമാപന സമ്മേളനങ്ങളില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച സ്ത്രീകളെ ആദരിക്കും. യാത്രയിലും തുടര്‍ന്നും സ്ത്രീയെ ‘ജയ് മാതാ’ എന്ന് അഭിസംബോധന ചെയ്യാന്‍ പ്രചാരണം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വിവിധസമ്മേളനങ്ങളില് എസ്.സേതുമാധവന്, എ.ഗോപാലകൃഷ്ണന്, പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, കുമ്മനം രാജശേഖരന്, അഡ്വ.കെ.ബലറാം, സ്വാമി ചിദാനന്ദപുരി, കെ.പി.ശശികല ടീച്ചര്‍, സ്വാമി അയ്യപ്പദാസ്, അഡ്വ.സജി നാരായണന്, എം.രാധാകൃഷ്ണന്, റിച്ചാര്‍ഡ്ഹെ എം.പി, മേജര്‍ രവി, ശോഭാ സുരേന്ദ്രന് തുടങ്ങി നിരവധി പ്രമുഖര്‍ പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, ജനറല്‍ സെക്രട്ടറി കെ.എസ്.നാരായണന്, മാതൃസമിതി സംസ്ഥാന സെക്രട്ടറി ശാന്ത എസ്.പിള്ള, യാത്രാ സംയോജകന്‍ എം.ശ്രീധരന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: