കോഴിക്കോട്: ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യാന്‍ ശാസ്ത്ര ക്യാമ്പുമായി ജമാ അത്തെ ഇസ്ലാമി. സംഘടനയുടെ കീഴിലുള്ള ടീന്‍ ഇന്ത്യ എന്ന പേരിലുള്ള സംഘടനയാണ് ഇതിന്റെ സംഘാടകര്‍. ശാസ്ത്ര വിഷയങ്ങളില്‍ താല്‍പ്പര്യമുള്ള എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് ജമാ അത്തെ ഇസ്ലാമി പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഒറ്റ നോട്ടത്തില്‍ ജമാ അത്തെ ഇസ്ലാമിയുടെ സംഘടനയാണെന്ന് ധാരണ പരത്താതെയാണ് ടീന്‍ ഇന്ത്യ പരിപാടികളാവിഷ്കരിക്കുന്നത്. എന്നാല്‍ ജമാ അത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത നയങ്ങള്‍ തന്നെയാണ് ഇതിനെയും നയിക്കുന്നത്.ഇസ്ലാമിന്റെ ആദര്‍ശ അടിത്തറയില്‍ കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുക, വളര്‍ത്തിയെടുക്കുക, എന്നതാണ് ഇത് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ നിയന്ത്രണം ജമാ അത്തെ ഇസ്ലാമിയുടെ പ്രാദേശിക ഹല്ഖകള്ക്കായിരിക്കും. കോഴിക്കോട്ടെ ഹിറാ സെന്ററാണ് സംഘടനയുടെ കേന്ദ്ര ഓഫീസ്.
ആകാശക്കാഴ്ചകള്‍, റോബോട്ടിക്സ് ശാസ്ത്രീയ രീതി, പരിസ്ഥിതി പഠനം, ശാസ്ത്രം നിത്യജീവിതത്തില്‍, ശാസ്ത്രജ്ഞനോടൊപ്പം തുടങ്ങിയ സെഷനുകളാണ് കുട്ടികള്‍ക്ക് വേണ്ടി ഒരുക്കുന്നതെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. ആധുനിക ശാസ്ത്രത്തെയും നവീന കണ്ടുപിടിത്തങ്ങളെയും അംഗീകരിക്കാത്ത ജമാ അത്തെ ഇസ്ലാമിയാണ് ടീന്‍ ഇന്ത്യ എന്ന പേരില്‍ പുതിയ പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ആലുവ വൈഎംസിഎ യില്‍വെച്ചാണ് ഇത്തവണ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: