കാസര്‍കോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്രയുടെ ഉദ്ഘാടനത്തിനായി സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍കോട് ഒരുങ്ങി. എല്ലാവര്ക്കും അന്നം, വെള്ളം, മണ്ണ്, തൊഴില്‍, തുല്യനീതി എന്നീ മുദ്രാവാക്യമുയര്‍ത്തി മഞ്ചേശ്വരം മുതല്‍ പാറശ്ശാല വരെയാണ് വിമോചന യാത്ര. നാളെ രാവിലെ 10 ന് ഉപ്പളയില്‍ പതിനായിരങ്ങള്‍ അണിനിരക്കുന്ന പ്രൗഢഗംഭീര വേദിയില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വിമോചന യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ബിജെപി സംസ്ഥാന വക്താവ് വി.കെ.സജീവന് പറഞ്ഞു.
കുമ്മനം രാജശേഖരന് ഇന്ന് രാവിലെ മാറാട് എത്തി ബലിദാനികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കും. പയ്യാമ്പലത്ത് കെ.ജി.മാരാരുടെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന ചെയ്തശേഷം കാസര്‍കോട് എത്തും. നാളെ രാവിലെ മധൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് ഉദ്ഘാടന സ്ഥലമായ ഉപ്പളയില്‍ എത്തുക.
ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, സിനിമാതാരം സുരേഷ് ഗോപി, ദേശീയ സെക്രട്ടറി എച്ച്.രാജ, നളീന്‍ കുമാര്‍ കട്ടീല്‍ എം.പി ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. വികസിത കേരളത്തിനായി പോരാടാനുള്ള പ്രതിജ്ഞ സുരേഷ് ഗോപി ചൊല്ലിക്കൊടുക്കുന്നത് എല്ലാവരും ഏറ്റുചൊല്ലും.നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിനു നല്കിയ സഹായങ്ങള്‍ സംബന്ധിച്ച ഹൃസ്വ ചിത്രത്തിന്റെ പ്രദര്‍ശനം ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചുണ്ടാകും.
സുരേഷ് ഗോപിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.വിവിധ വിഷയങ്ങളിലായി ജന്മഭൂമി പബ്ലിക്കേഷന്‍സ് തയ്യാറാക്കിയ 17 ലധികം പുസ്തകങ്ങളും, നാടന്‍ പാട്ട്, തെരുവ് നാടകം, സിഡികള്‍ തുടങ്ങിയവയും യാത്രയിലുണ്ടാകും. തുറന്ന വാഹനത്തിലാണ് കുമ്മനം രാജശേഖരന് സഞ്ചരിക്കുക. സഞ്ചരിക്കുന്ന പുസ്തകശാല ഒരുക്കിയിരിക്കുന്ന രണ്ട് വാഹനങ്ങള്‍ ഉള്‍പ്പെടെ 20 വാഹനങ്ങള്‍ യാത്രയിലുടനീളം അകമ്പടി സേവിക്കും.
കേരളത്തിന്റെ രാഷ്ട്രീയ വികസന കാര്യങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സംവിധാനം ഒരുക്കുന്ന വാഹനവും ഉണ്ടാകും.”എന്റെ നാട് എങ്ങനെ വേണം’ എന്നതിനെകുറിച്ച് പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും. സംസ്ഥാനത്തുടനീളം വിമോചന യാത്രയ്ക്കിടയില്‍ വിവിധ സമുദായിക സാസ്കാരിക നായകര്‍, ഭൂസമരങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നവര്‍ തുടങ്ങിയവരുമായി യാത്രാ നായകന് കുമ്മനം രാജശേഖരന് ചര്‍ച്ചകള്‍ നടത്തും.
പത്രസമ്മേളനത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്, ദേശീയ സമിതിയംഗങ്ങളായ എം സഞ്ജീവഷെട്ടി, മടിക്കൈ കമ്മാരന്, ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി പി.രമേശ്, സംസ്ഥാന സമിതിയംഗം പി.സുരേഷ്കുമാര്‍ ഷെട്ടി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: