തളിപ്പറമ്പ്: കുപ്പം പുഴ സംരക്ഷണ പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കി ദേശീയ തലത്തില്‍ മാതൃക സൃഷ്ടിക്കാന്‍ കഴിയണമെന്ന് മന്ത്രി കെ.സി.ജോസഫ് നിര്‍ദേശിച്ചു. കിലയുടെ നേതൃത്വത്തില്‍ കുപ്പം പുഴസംരക്ഷണത്തിനായി തയ്യാറാക്കിയ സമഗ്ര പദ്ധതിരേഖയുടെ പ്രകാശനവും സെമിനാറും തളിപ്പറമ്പ് കാഞ്ഞിരങ്ങാട് ഇന്‍ഡോര്‍ പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ നാടിന്റെ രക്തധമനികളാണു പുഴകള്‍. പുഴകള്‍ മരിച്ചാല്‍ മനുഷ്യരാശിക്കും ജീവനും നിലനില്പില്ലാതാകും. ഭാവിതലമുറകള്‍ക്കായി പുഴകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനായി പുഴകളെ മാലിന്യ മുക്തമാക്കുകയും കൈയ്യേറ്റം തടയുകയും കണ്ടല്‍ക്കാടുകള്‍ പോലുള്ള സംരക്ഷണോപാധികള്‍ നട്ടുവളര്‍ത്തുകയും ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
പുഴയൊഴുകാന്‍ കനിവുണരാന്‍ എന്ന പദ്ധതിയുടെ ഭാഗമായി കില നടത്തുന്ന കുപ്പം പുഴ സംരക്ഷണ പരിപാടിയുടെ രണ്ടാംഘട്ടമായാണ് പദ്ധതിരേഖയുടെ പ്രകാശനവും സെമിനാറും നടന്നത്. ജെയിംസ് മാത്യു എംഎല്‍എയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ തളിപ്പറമ്പ് നഗരസഭ ചെയര്മാന് അള്ളാംകുളം മഹമൂദ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.പ്രീത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ രാജേഷ്, ആനക്കീല്‍ ചന്ദ്രന്, കെ.വി. രാമകൃഷ്ണന്, തളിപ്പറമ്പ് പ്രസ് ഫോറം പ്രസിഡന്റ് ഉസൈന്‍ മാസ്റ്റര്‍, പി.ടി.മാത്യു, കില ഫാക്കല്‍ട്ടി അംഗങ്ങളായ കെ.വി.ഗോവിന്ദന്, പി.പി.ദാമോദരന്‍, സജീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. കില ഡയറക്ടര്‍ പി.പി.ബാലന് മാസ്റ്റര്‍ സ്വാഗതവും ടി.ടി.മാധവന് നന്ദിയും പറഞ്ഞു. വിവിധ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: