പാനൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധത്തില്‍ പി.ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി സെഷന്‍സ് കോടതി ഇന്നു വിധിപറയും. ഇന്നലെ ജാമ്യ ഹര്‍ജി പരിഗണിച്ച കോടതിയില്‍ കഴിഞ്ഞ 505 ദിവസമായി തന്റെ കക്ഷിയെ ഈ കേസില്‍ പീഢിപ്പിക്കുകയാണെന്നും മുമ്പ് 6മണിക്കൂര്‍ ചോദ്യം ചെയ്തതാണെന്നും പി.ജയരാജന്റെ അഭിഭാഷകന് കെ.വിശ്വന് വാദിച്ചു. ചോദ്യം ചെയ്യലുമായി സഹകരിച്ച പി.ജയരാജനെ മാസങ്ങള്‍ക്കു ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ആര്‍എസ്എസ് അജണ്ടയാണ്. ഒരു തെളിവും ഹാജരാക്കാന്‍ ഇതുവരെ സിബിഐക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും അതിനാല്‍ മുന്‍കൂര്‍ ജാമ്യമനുവദിക്കണമെന്നും അഡ്വ:കെ.വിശ്വന് വാദിച്ചു. പി.ജയരാജനെതിരെ കേസെടുത്തിട്ടുണ്ടോയെന്ന് ജഡ്ജി വി.ജെ.അനില്‍കുമാര്‍ സിബിഐ പ്രോസിക്യൂട്ടര്‍ അഡ്വ:കൃഷ്ണകുമാറിനോടാരാഞ്ഞു. നിലവില്‍ ഇയാള്‍ പ്രതിയല്ലെന്ന മറുപടിയാണ് പ്രോസിക്യൂട്ടര്‍ കോടതിക്ക് നല്‍കിയത്. മുമ്പ് ഇതേ കോടതി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യം തളളിയതിന്റെ നിയമവശങ്ങള്‍ അഡ്വ:കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. യുഎപിഎ(43ഡി)ആക്ട് പ്രകാരമുളള കേസില്‍ ജാമ്യം നല്കാന് കഴിയില്ലെന്ന വാദമായിരുന്നു അന്നു ജാമ്യഹര്‍ജി തളളി കോടതി പറഞ്ഞത്. അത് ഇപ്പോഴും നിലനില്‍ക്കുകയാണ്. മാസങ്ങള്‍ക്കു മുന്‍പു ജാമ്യഹര്‍ജി തളളിയിട്ടും എന്തുകൊണ്ട് മേല്‍കോടതിയില്‍ പോയില്ലായെന്നും അഡ്വ:കൃഷ്ണകുമാര്‍ ചോദിച്ചു. ഈ കോടതിയില്‍ നിന്ന് കേസ് മാറ്റാനുളള ഹര്‍ജി സുപ്രീംകോടതി പരിഗണനയിലാണെന്നും താല്‍ക്കാലികമായി ഇവിടുത്തെ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തതാണെന്നും അതിനാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അനുചിതമാണെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. വാദം പൂര്‍ത്തിയായതോടെ വിധിപറയാല് ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഇന്നു ജാമ്യഹര്‍ജി തളളിയാല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയോ കസ്റ്റഡിയിലെടുക്കാനോ ആണ് സിബിഐ നീക്കമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: