ചവറ: കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷന് അതിര്‍ത്തികളില്‍ കേരളാ പോലീസിലെ എസ്ഐയും സിവില്‍ പോലീസ് ഓഫീസറും ചമഞ്ഞ് ഇരുപത്തഞ്ചോളം കവര്‍ച്ചകള്‍ നടത്തിയ രണ്ട് പേരെ ചവറ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ കൃഷ്ണപുരം കളീക്കത്തറ തെക്കതില്‍ സച്ചു എന്ന് വിളിക്കുന്ന സജിത് (28), ചവറ കരിത്തുറ തൈക്കൂട്ടത്തില്‍ വീട്ടില്‍ പോള്‍ മാര്ട്ടിന് (37) എന്നിവരെയാണ് പിടികൂടിയത്.
മാസങ്ങളായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിവിധ ഭാഗങ്ങളിലെ രാത്രിയാത്രക്കാരെ കാക്കിപാന്റ്സും മഫ്ടി ഷര്‍ട്ടും ധരിച്ച് മോട്ടോര്‍ സൈക്കിളില്‍ എത്തുന്ന പോലീസുകാര്‍ ദേഹോപദ്രവം ഏല്പിച്ച് കവര്‍ച്ച നടത്തിയ സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ്, കൊല്ലം സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് അസി. കമ്മീഷണര്‍ റെക്സ് ബോബി അര്‍വിന്‍, കരുനാഗപ്പള്ളി പോലീസ് അസി.കമ്മീഷണര്‍ കെ ആര്.ശിവസുതന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഈ പോലീസുകാരായ കവര്‍ച്ചക്കാരെ പിടിക്കുവാന്‍ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ നടത്തിയ തീവ്രഅന്വേഷണത്തിന്റെ ഫലമായിട്ടാണ് നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ രാത്രിയാത്രക്കാരായ രണ്ടുപേരെ തല അടിച്ച് പൊട്ടിച്ച് കവര്‍ച്ച നടത്തി ശക്തികുളങ്ങര ഭാഗത്തേക്ക് കടന്ന് കളഞ്ഞ കവര്‍ച്ചസംഘത്തെ, പരിക്കേറ്റവരില്‍ നിന്നും കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പിടികൂടിയത്. കൊല്ലം സിറ്റി സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് അസി. കമ്മീഷണര്‍ റെക്സ് ബോബി അര്‍വിന്‍, കരുനാഗപ്പള്ളി പോലീസ് അസി. കമ്മീഷണര്‍ കെ ആര് ശിവസുതന്‍പിള്ള, ചവറ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജി ഗോപകുമാര്‍, കൊല്ലം സിറ്റി ഷാഡോ എസ് ഐ മഹേഷ്പിള്ള, ഷാഡോ ടീം അംഗങ്ങളായ പ്രസന്ന കുമാര്‍, ജോസ് പ്രകാശ്, അനന്‍ബാബു, ഹരിലാല്‍, കൃഷ്ണകുമാര്‍, ബൈജുജറോം, വേണുഗോപാലപിള്ള, വിനു, ജെയിന്, മനു, സിനു, ബാബുകുമാര്‍, നന്ദകുമാര്‍, രാജേഷ് കുമാര്‍, സൈബര്‍സെല്‍ സിപിഒ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വളരെ ശ്രമകരമായിട്ടാണ് ഇവരെ പിടികൂടിയത്.
സിആര്‍പിഎഫിലെ സബ് ഇന്‍സ്പെക്ടറുടെ യൂണിഫോം ധരിച്ച് എടുത്ത തന്റെ ഫോട്ടോ സ്മാര്‍ട്ട്ഫോണില്‍ വാള്‍പേപ്പറായി ഉപയോഗിച്ച ശേഷം രാത്രിയാത്രക്കാരെ ഈ ഫോട്ടോ കാണിച്ച് പോലീസാണെന്ന് പറഞ്ഞശേഷമാണ് ദേഹോപദ്രവം എല്പ്പിച്ച് കവര്‍ച്ച നടത്തിയത്. തൃശൂരില്‍ നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രക്കായി പോയ എട്ടംഗ സംഘത്തില്‍ നിന്നും 12 മൊബൈല്‍ഫോണും 15000 രൂപയും കവര്‍ച്ച ചെയ്ത കേസ്, നീണ്ടകര ഹാര്‍ബറില്‍ കിടന്നുറങ്ങിയ 10 ഓളം മത്സ്യത്തൊഴിലാളികളെ ദേഹോപദ്രവം ഏല്‍പ്പിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസ്, ശക്തികുളങ്ങര പുത്തൂര്‍ സ്വദേശി പ്രമോദില്‍ നിന്നും പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസ്, കൊല്ലം റയില്‍വേ സ്റ്റേഷന് സമീപം പ്രസ്ക്ലബ്ബിന് വടക്ക് എഫ്സിഐ ഗോഡൗണിന് സമീപം ചാനല്‍ റിപ്പോര്‍ട്ടറെ കവര്‍ച്ച നടത്തിയ കേസ്, കൊല്ലം ഡിസിസി ഓഫീസിന് സമീപം മുളവന സ്വദേശിയെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച് പണം കവര്‍ന്ന കേസ്, പത്തനംത്തിട്ട ജില്ലയിലെ പന്തളം പോലീസ് സ്റ്റേഷന് പരിധിയില്‍ വച്ച് പുതുപ്പറമ്പ് സ്വദേശിയായ ജയ എന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസ്, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ അഴകിയകാവ് ക്ഷേത്രത്തിന് സമീപം മണപ്പള്ളി സ്വദേശി കുഞ്ഞമ്മ എന്ന സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്ന കേസ്, പുത്തൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ കരുനാഗപ്പള്ളി സ്വദേശിയായ ഉണ്ണികൃഷ്ണന് എന്ന ആളിന്റെ പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസ്, ആലപ്പുഴ വള്ളികുന്നം തളിരാടി സ്വദേശി ബിജുകുമാറിന്റെ ഹോണ്ടാ യുണികോണ്‍ മോട്ടോര്‍ സൈക്കിള്‍ കവര്‍ന്ന കേസ്, കൊല്ലം റയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നും രണ്ടുമോട്ടോര്‍ സൈക്കിള്‍ കവര്‍ന്ന കേസ് ഉള്‍പ്പടെ 25 ഓളം കേസുകള്‍ ചെയ്തതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്ഥരുടെ രീതിയില്‍ മുടിവെട്ടി കാക്കി പാന്റ്സും ഷൂസും ധരിച്ചാണ് പ്രതികള്‍ മോഷണം നടത്തി വരുന്നത്. അറസ്റ്റിലായ സച്ചു ഇതിന് മുമ്പ് 30 കേസുകളിലായി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ ചവറ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: