കുന്നത്തൂര്‍: ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ഫാര്‍മസി വഴിയുള്ള മരുന്നുവിതരണം ഇന്നലെ മുടങ്ങിയത് പ്രതിഷേധത്തിന് കാരണമായി. ജീവനക്കാര്‍ എത്തിച്ചേരാഞ്ഞതാണ് മരുന്ന് വിതരണം മുടങ്ങാന്‍ കാരണം. രാവിലെ എട്ടുമുതല്‍ വൈകിട്ട് നാല് വരെ രോഗികള്‍ മരുന്നിനായി കാത്തിരുന്നെങ്കിലും മരുന്ന് വിതരണം നടന്നില്ല. ആകെ ഹാജരായ ഒരു ജീവനക്കാരനും ഡ്യൂട്ടി ചെയ്യാതെ മുങ്ങിയതായി രോഗികള്‍ പറയുന്നു. അതിനിടെ മരുന്നിനായി കാത്ത് നിന്ന രോഗിയെ ആശുപത്രി ജീവനക്കാരന് ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് ബിഎംഎസ് പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു.
ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയനിയമനങ്ങള്ക്കുള്ള ഇടമായി മാറിയിരിക്കുകയാണ് താലൂക്ക് ആശുപത്രി. ഇത്തരം ജീവനക്കാര്‍ രോഗികളോട് മോശമായി പെരുമാറുന്നത് നേരത്തെ തന്നെ പരാതിക്ക് ഇടനല്‍കിയിരുന്നു. പുതിയ ബ്ലോക്ക ഭരണസമിതി അധികാരമേറി മാസം ഒന്ന് കഴിഞ്ഞിട്ടും താലൂക്കാശുപത്രി വികസനകമ്മിറ്റി ഇതുവരെ ചേര്‍ന്നിട്ടില്ല.
അതിനിടയില്‍ മുന്‍ബ്ലോക്ക് പ്രസിഡന്റ് മരുന്ന് കുംഭകോണത്തില്‍ നാല് ലക്ഷത്തിന്റെ അഴിമതി ആരോപണവും നേരിടുകയാണ്. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മുങ്ങുന്ന സ്വഭാവമാണ് ആശുപത്രി സൂപ്രണ്ട് സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു. ഉപരോധമടക്കമുള്ള സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: