പാനൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധത്തില്‍ പി. ജയരാജന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തലശേരി സെഷന്‍സ് കോടതിയാണ് മുന്‍ കൂര് ജാമ്യപേക്ഷ തള്ളിയത്. കേസില്‍ രണ്ടാം തവണയാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.
കേസില്‍ നാല് തവണ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ജയരാജനു സിബിഐ നോട്ടീസ് നല്‍കിയെങ്കിലും ഒരിക്കല്‍ മാത്രമാണ് ഹാജരായിരുന്നത്. നാലാം തവണയും നോട്ടീസ് നല്‍കിയതോടെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വീണ്ടും കോടതിയില്‍ എത്തിയത്.
എന്നാല്‍ വീണ്ടും ഹര്‍ജി തള്ളിയത് തിരിച്ചടിയാകും.ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ജയരാജനു ചോദ്യം ചെയ്യിലിനു ഹാജരാകാന്‍ സിബിഐ വീണ്ടും നോട്ടീസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
മനോജിനെ വധിക്കാനുളള ഗൂഢാലോചനയില്‍ ജയരാജന്റെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവാണ് സിബിഐയ്ക്ക് ലഭിച്ചിട്ടുള്ളത്. കേസില്‍ പ്രതികളായ മറ്റ് സിപിഎം പ്രവര്‍ത്തകര്‍ തന്നെ ഇക്കാര്യം സിബിഐ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ തിരുവനന്തപുരം സിബിഐ ഓഫീസിലേക്ക് വിളിച്ച് അഞ്ച് മണിക്കൂറോളം ജയരാജനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
ഈ മാസം ആദ്യം ജയരാജനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ അദ്ദേഹം ഒരാഴ്ച അവധി വാങ്ങുകയായിരുന്നു. വീണ്ടും 12 ന് ഹാജരാകാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ജയരാജന് വീണ്ടും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ഗൂഢാലോചനക്കേസിലാണ് അന്വേഷണം നടക്കുന്നതെന്നും അതുകൊണ്ടാണ് ജയരാജനെ വീണ്ടും വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കേണ്ടി വരുന്നതെന്നും സിബിഐ ഇന്നലെ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: