തോട്ടപ്പള്ളി: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുതട്ടാന്‍ തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിന്റെ പേരില്‍ പ്രഖ്യാപന തട്ടിപ്പുമായി എംപിയും മന്ത്രിമാരും. കഴിഞ്ഞ മൂന്നു വര്‍ഷമായി മണലടിഞ്ഞുകയറി പ്രവര്‍ത്തന രഹിതമായി കിടക്കുന്ന തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറിന്റെ വികസനത്തിന്റെ പേരിലാണ് ഇപ്പോള്‍ കോടികളുടെ പ്രഖ്യാപനം.
77.7 കോടി രൂപ ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനത്തിന് അനുവദിച്ചുവെന്നാണ് ഫിഷറീസ് മന്ത്രി കെ. ബാബുവും കെ.സി.വേണുഗോപാല്‍ എംപിയും പ്രഖ്യാപിച്ചിരിക്കുന്നത്. പുലിമുട്ടിനുള്ളില്‍ അടിഞ്ഞുകയറിയ മണല്‍ നീക്കം ചെയ്യാന്‍ അനുവദിച്ച പണമെല്ലാം പാഴായി. മണല്‍നീക്കം ചെയ്തപ്പോള്‍ ലഭിച്ച കരിമണല്‍ എടുത്തയിനത്തില് ഐആര്‍ഇ ഏകദേശം 18കോടി രൂപയോളം സര്‍ക്കാരിന് കൈമാറിയതായാണ് സൂചന. ഇതില്‍ ഒരു രൂപ പോലും ഹാര്‍ബറിന്റെ വികസനത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചില്ല. ഇതിനിടെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പുതിയ പ്രഖ്യാപന തട്ടിപ്പുമായി മന്ത്രിയും എംപിയും ചില കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് എത്തിയിരിക്കുന്നത്.
ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തോട്ടപ്പള്ളി ഹാര്‍ബര്‍ തുറമുഖം അടഞ്ഞുകിടന്നിട്ട് മൂന്നുവര്‍ഷം പിന്നിട്ടിട്ടും ഇവിടെ സന്ദര്‍ശനം നടത്താനോ ഇതിന്റെ ശോച്യാവസ്ഥ പരിഹരിക്കാനോ ശ്രമിക്കാത്ത എംപിയുടെ നിലപാടില്‍ തീരദേശവാസികള്‍ പ്രതിഷേധത്തിലാണ്.
പെന്ഷന് പോലും നല്കാന് പണമില്ലെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാര്‍ 77 കോടി രൂപ ഹാര്‍ബറിനായി അനുവദിച്ചെന്നു പറയുന്നത് തീരവാസികളെ കബളിപ്പിക്കുന്നതിനു തുല്യമാണെന്നും അവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: