സ്വന്തം ലേഖകന്‍
കണ്ണൂര്‍: 60 വര്‍ഷത്തെ ഇടത്-വലത് മുന്നണി ഭരണത്തില്‍ കണ്ണൂര്‍ ജില്ലയ്ക്ക് പറയാനുളളത് പരിദേവനത്തിന്റെ കഥകള്‍ മാത്രം. പല പദ്ധതികളും ജില്ലയ്ക്കായി പ്രഖ്യാപിച്ചെങ്കിലും ഒട്ടുമിക്കതും കടലാസിലൊതുങ്ങുകയും ചില പദ്ധതികള്‍ തറക്കല്ലിടലിലും പാതിവഴിക്കും നിലച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പുകളടുക്കുമ്പോള്‍ മോഹന വാഗ്ദാനങ്ങളുമായി ജനങ്ങളെ സമീപിച്ച് വോട്ട് തട്ടി പിന്നീട് വാഗ്ദാനങ്ങള്‍ മറക്കുകയുമായിരുന്നു. മുന്നണികളുടെ ഈ വഞ്ചനയെ, അവഗണനയെ തുറന്നു കാട്ടി പുതിയൊരു കേരളത്തിന് പുതിയൊരു കണ്ണൂരിന് വേണ്ടിയുളള, സമൂലമായ മാറ്റത്തിന് പരിഷ്ക്കാരത്തിന് ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ആദര്‍ശ രാഷ്ട്രീയത്തിന്റെ വക്താവായ കുമ്മനം രാജശേഖരന് വിമോചനയാത്രയുമായി ഇന്ന് കണ്ണൂരിലെത്തുകയാണ്. ഈ അവസരത്തില്‍ മുന്നണികളുടെ ഭരണത്തില്‍ എങ്ങുമെത്താത്ത കണ്ണൂരിലെ പദ്ധതികളും ആവശ്യങ്ങളും അവഗണനയും തുറന്നുകാട്ടേണ്ടത് അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്താകമാനം ഉണ്ടായിരിക്കുന്ന ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന മുന്നേറ്റത്തില്‍ കണ്ണൂരിലെ ജനതയും പങ്കുചേരുകയും അതുവഴി 60 വര്‍ഷക്കാലത്തെ പിന്നോക്കാവസ്ഥക്ക് അറുതി വരുത്താനുളള മാറ്റത്തോടൊപ്പം അണിനിരക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
കണ്ണൂരിനോടുളള മുന്നണി സര്‍ക്കാറുകളുടെ അവഗണനയിലേക്കും ജില്ലയുടെ ആവശ്യങ്ങളിലേക്കും വികസന പിന്നോക്കാവസ്ഥയിലേക്കും ഒരു എത്തിനോട്ടം. എന്നും കണ്ണൂര്‍ നഗരത്തിന്റെ ശാപമായ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ സംസ്ഥാന ഭരണം മാറിമാറി നടത്തിയ മുന്നണി സര്‍ക്കാറുകള്‍ ഇതുവരെ ഒന്നും ചെയ്തില്ലെന്നത് കടുത്ത അവഗണനകളില്‍ ഒന്നാണ്. ബൈപ്പാസ് റോഡെന്ന മുന്നണികളുടെ വാഗ്ദാനം കടലാസിലൊതുങ്ങുന്നു. പുതിയതെരുവില്‍ നിന്നും ഗതാഗതക്കുരുക്കു കാരണം കണ്ണൂര്‍ നഗരം കടന്നു പോകാനെടുക്കുന്നത്(കേവലം 5 കി.മീ) മണിക്കൂറുകള്‍.
കൈത്തറിക്കും ബീഡി വ്യവസായത്തിനും പേരു കേട്ട കണ്ണൂരില്‍ രണ്ടു വ്യവസായങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. സംരക്ഷിക്കാന്‍ നടപടികളില്ല. തൊഴിലാളികള്‍ മതിയായ വേതനവും ജോലിയുമില്ലാതെ കഷ്ടപ്പാടിലാണ്. പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളേജെന്ന കണ്ണൂരിലെ ജനങ്ങളുടെ ആവശ്യം ഇന്നും കടലാസില്‍. സഹകരണ സ്ഥാപനമായ പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കണമെന്ന ആവശ്യവും എങ്ങുമെത്തിയില്ല.
കോടികള്‍ ചെലവഴിച്ചിട്ടും ഇന്നും ലക്ഷ്യം കാണാത്ത പഴശ്ശി ജലസേചന പദ്ധതി ഇന്നും ലക്ഷ്യം കാണാതെ കിടക്കുകയാണ്. മാത്രമല്ല കണ്ണൂര്‍ ജില്ലയിലെ ജനങ്ങള്‍ക്ക് കുടിവെള്ളം നല്കുന്ന ജില്ലയിലെ പ്രധാന പദ്ധതിയായ പഴശ്ശിയുടെ ജലാശയം ഇന്ന് മാലിന്യക്കൂമ്പാരമായി മാറിക്കഴിഞ്ഞു. ഇതിനെ മാലിന്യ മുക്തമാക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തു നിന്നും നാളിതുവരെ ഉണ്ടായിട്ടില്ല.
ഉത്തര മലബാറിന്റെ പ്രത്യേകിച്ച് കണ്ണൂരിന്റെ ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകേകി കണ്ണൂര്‍ മട്ടന്നൂര്‍ വിമാനത്താവളത്തില്‍ നിന്നും പരീക്ഷണ പറക്കലിനുളള വിമാനം കഴിഞ്ഞ ഡിസംബറില്‍ പറന്നുയരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ അനാസ്ഥ കാരണം എപ്പോള്‍ പറക്കുമെന്ന് പറയാനാവാത്ത സാഹചര്യമാണ് നിലവിലുളളത്. കേരളവര്‍മ്മ പഴശ്ശിരാജയുടെ ചിരസ്മരണകളു റങ്ങുന്ന മണ്ണാണ്. സ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ മുന്‍കയ്യെടുത്തില്ല. കണ്ണൂരിന് വികസന പന്ഥാവില്‍ പുതിയൊരധ്യായം രചിക്കാന്‍ സാധിക്കുന്ന പ്രകൃതി ദത്ത തുറുമുഖമായ അഴീക്കല്‍ തുറുമുഖം വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കാലമിത്രയായിട്ടും മാറിമാറി ഭരിച്ച സര്‍ക്കാരുകളുടെ അവഗണന കാരണം സാധിച്ചില്ലെന്നത് സംസ്ഥാന സര്‍ക്കാറിന്റെ കെടുകാര്യസ്ഥത വിളിച്ചോതുന്നതാണ്.
യുഡിഎഫ് സര്‍ക്കാറിന്റെ സ്വപ്ന പദ്ധതിയെന്നു വിശേഷിപ്പിച്ച ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ സമ്പൂര്‍ണ്ണ ലക്ഷ്യം കൈവരിച്ച ജില്ലയെന്ന പ്രഖ്യാപനം യുപിഎ ഭരണകാലത്ത് കേന്ദ്രമന്തിതന്നെ നേരിട്ടെത്തി പ്രഖ്യാപിച്ചെങ്കിലും ഇന്നും പദ്ധതി പ്രകാരം പട്ടയം ലഭിച്ചവര്‍ക്ക് ഭൂമിയില്ല, മാത്രമല്ല ഭൂമിയില്ലാത്ത ആയിരങ്ങള്‍ ഇപ്പോഴും കാത്തിരിപ്പിലാണ്.
ജില്ലയുടെ വിവിധ മേഖലകളില്‍ വന്‍ ടൂറിസം പ്രോജക്ടുകള്‍ വികസിപ്പിക്കുവാന്‍ കഴിയുന്ന ടൂറിസം സ്പോട്ടുകള്‍ ഉണ്ട്. എന്നാല്‍ പല പദ്ധതികളും പ്രഖ്യാപിക്കുകയും പലതും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയുമായിരുന്നു. പല പദ്ധതികള്‍ക്കും വേണ്ടി കോടികള്‍ നഷ്ടപ്പെടുത്തുകയും ചെയ്തു. വ്യക്തമായ ലക്ഷ്യത്തോടെ പുതിയ ടൂറിസം പദ്ധതികള്‍ ഉയര്‍ന്നു വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തലശ്ശേരി പൈതൃക പദ്ധതിപോലുളള ടൂറിസം പദ്ധതികള്‍ പ്രഖ്യാപനത്തിലൊതുങ്ങിയിരിക്കുകയാണ്. പൈതല്‍മല ടൂറിസ്റ്റ് കേന്ദ്രത്തിനായി നിരവധി പദ്ധതികള്‍ ഫണ്ടുകള്‍ വിവിധ സര്‍ക്കാരുകളുടെ കാലത്ത് അനുവദിക്കപ്പെട്ടെങ്കിലും വന്‍ ടൂറിസം സാധ്യതകളുളള ഈ പ്രദേശത്തിന് ഇന്നും വികസനം അന്യമാണ്.
മലയോരത്തിന്റെ സിരാകേന്ദ്രമായ ഇരിട്ടിയില്‍ അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് കെഎസ്ആര്‍ടിസി ഡിപ്പോ ഉദ്ഘാടനം ചെയ്യപ്പെട്ടെങ്കിലും ഏതാനും ദിവസങ്ങള്‍ മാത്രം പ്രവര്‍ത്തിക്കുകയും അടച്ചു പൂട്ടുകയും ചെയ്തു. ഇപ്പോള്‍ ഈ സ്ഥലം കാടുകയറി നശിക്കുകയാണ്. ഈ സ്ഥലം ഉപയോഗപ്പെടുത്തിയോ മറ്റു സ്ഥലം കണ്ടെത്തിയോ എത്രയും പെട്ടെന്ന് തന്നെ കെഎസ്ആര്‍ടിസി ഡിപ്പോ ആരംഭിക്കണമെന്നുമുളള മലയോര ജനതയുടെ ഏറെ കാലത്തെ ആവശ്യം കടലാസില്‍ ഒതുങ്ങുകയാണ്.
വര്‍ഷങ്ങളുടെ ആവശ്യമായ തലശ്ശേരി-മാഹി ബൈപ്പാസ് ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കുന്നത് കാരണം തലശ്ശേരി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമില്ല.മലയാളത്തിലെ പ്രഥമ നോവലായ ഇന്ദുലേഖയുടെ കര്‍ത്താവായ ഒ.ചന്തുമേനോന്‍, ഹാസ്യ സാമ്രാട്ട് സഞ്ജയന്, ഏറ്റവും ഒടുവില്‍ മരണപ്പെട്ട പ്രശസ്ത സംഗീത സംവിധായകന് രാഘവന് മാസ്റ്റര്‍ വരെയുളള നിരവധി പ്രമുഖര്‍ക്ക് ഒരു സ്മാരകം പോലും സ്ഥാപിക്കാന്‍ തയ്യാറായില്ല. ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഇന്നും കടലാസില്‍ ഉറങ്ങുന്നു. തലായി ഉള്‍പ്പെടെയുളള മത്സ്യബന്ധന തുറമുഖങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിലും സര്‍ക്കാറുകള്‍ പരാജയപ്പെട്ടു. പുണ്യപുരാണ ക്ഷേത്രങ്ങളിലൊന്നായ മാടായിക്കാവ് ദേവസ്വത്തിന്റെ ഭാഗമായ ഏക്കര്‍ കണക്കിന് മാടായിപാറ പ്രദേശത്തെ ഭൂമി മുഴുവന്‍ ഭൂമാഫിയകള്‍ കൈയ്യടക്കുകയും പരിസ്ഥിതി മുഴുവന്‍ നശിപ്പിക്കപ്പെട്ടിരിക്കുകയുമാണ്. ഇതിനെതിരെ നടപടിയെടുക്കാന്‍ മാറിമാറി ഭരിച്ച മുന്നണികള്‍ ഒന്നും ചെയ്തില്ല. ഐടി മേഖലയില്‍ പതിനായിരക്കണക്കിന് യുവാക്കള്‍ക്ക് ജോലി ലഭ്യമാക്കുമെന്ന് ചൂണ്ടിക്കാട്ടി ആരംഭിച്ച പയ്യന്നൂര്‍ എരമം-കുറ്റൂറിലെ സൈബര്‍ പാര്ക്കിന് പ്രവര്‍ത്തനം ഇന്നും പൂര്‍ണ്ണ സജ്ജമായിട്ടില്ല. സംസ്ഥാനത്ത് പുതിയ 12 താലൂക്കുകള്‍ രൂപീകരിക്കപ്പെട്ടപ്പോഴും പയ്യന്നൂര്‍ ജനതയുടെ ചിരകാല സ്വപ്നമായ താലൂക്ക് ഇനിയും യാഥാര്‍ത്ഥ്യമായില്ല.
ജില്ലയുടെ മലയോര മേഖലയിലാവട്ടെ മലയോര പ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമായ മലയോര ഹൈവേ നിര്‍മ്മാണം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പദ്ധതി പൂര്‍ത്തിയായില്ല. പാതിവഴിയില്‍. ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ തിങ്ങിപാര്‍ക്കുന്ന മണ്ഢലത്തിലെ ജനങ്ങള്‍ കാര്‍ഷിക മേഖലയിലെ വിലയിടിവും കൃഷിനാശവും മറ്റും കാരണം കടുത്ത ദുരിതത്തിലാണ്. കൂത്തുപറമ്പ് ആദിവാസി മേഖലയായ നരിക്കോട്ടുമലയിലെ അനധികൃത കരിങ്കല്‍ ഖനനം ജനജീവിതം ദുസ:ഹമാക്കിയിരിക്കുകയാണ്. ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍ ഭരണം നടത്തിയ മുന്നണികള്‍ തയ്യാറായില്ല. വടക്കെകളം മിച്ചഭൂമി പ്രശ്നത്തിന് നാളിതുവരെ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. നരിക്കോട്ടുമല,വാഴമല തുടങ്ങിയ മേഖലകള്‍ സംരക്ഷിത വനമേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യങ്ങള്‍ക്കും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ജില്ലയിലെ തകര്‍ന്നടിഞ്ഞ നെയ്ത്ത് കുടില്‍ വ്യവസായങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ നടപടിയെടുക്കാന്‍ തയ്യാറാവാഞ്ഞതിനാല്‍ ഇവ നാടിന് അന്യമായിക്കൊണ്ടിരിക്കുകയാണ്.രാഷ്ടീയ സംഘര്‍ഷങ്ങള്‍ ഭീതിപരത്തുന്ന കൂത്തുപറമ്പ്,പാനൂര്‍ മേഖലകളില്‍ ഡിവൈഎസ്പി ഓഫീസ് അനുവദിക്കണമെന്നാവശ്യവും ഭരണ കൂടങ്ങള്‍ ഇതുവരെ ചെവിക്കൊണ്ടില്ല. വിദ്യാഭ്യാസരംഗത്ത് ജില്ലയ്ക്ക് ഉന്നത പഠനകേന്ദ്രങ്ങള്‍ അനുവദിക്കുന്നതിലും കഴിഞ്ഞ കാലങ്ങളില്‍ ഭരണം നടത്തിയ സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലാ എന്ന വസ്തുത നിലനില്‍ക്കുകയാണ്. ഇത്തരത്തില്‍ ജില്ലയിലെ നിരവധി ജീവല്‍ പ്രശ്നങ്ങള്‍ക്ക് നേരെ, അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ മുഖം തിരിഞ്ഞു നില്ക്കുന്ന നടപടികളാണ് മുന്നണി സര്‍ക്കാരുകള്‍ കഴിഞ്ഞ കാലങ്ങളില്‍ പിന്തുടര്ന്നത്. ഇതിനെല്ലാം ഒരു മാറ്റം വരുത്താന്‍ സംശുദ്ധവും സുശക്തവുമായ ഒരു ഭരണകൂടത്തിനായി മാറ്റത്തിനു വേണ്ടി നടക്കുന്ന വിമോചന യാത്ര ലക്ഷ്യത്തിലേക്കുളള പ്രയാണത്തിനിടയില്‍ ഇന്നു മുതല്‍ 3 ദിവസം കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തുകയാണ്. മാറ്റത്തിന്റെ അലയൊലിയൊടൊപ്പം നമുക്കും ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: