കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ വീണ്ടും ജയരാജനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നില്‍ ബിജെപി ആര്‍എസ്എസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണെന്ന സിപിഎമ്മിന്റെ ആരോപണം ശുദ്ധനുണയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് കണ്ണൂരില്‍ പറഞ്ഞു. പയ്യാമ്പലത്ത് മാരാര്‍ജി സ്മൃതിമന്ദിരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസുകളെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വ്യതിചലിപ്പിച്ച് ജയം നേടുന്ന പാരമ്പര്യം സിപിഎമ്മിന്റേതാണ്. ഇത് ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ നയമല്ല. സത്യത്തിനും ധര്‍മ്മത്തിലും ഊന്നി പ്രവര്‍ത്തിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന പ്രസ്താനങ്ങളാണ് ഇവരണ്ടും. അധികാരവും പണവും കായിക ബലവും ഉപയോഗിച്ച് കേസുകള്‍ അട്ടിമറിക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാവുന്നതാണ്. മനോജ് വധക്കേസില്‍ നിഷ്പക്ഷ ഏജന്‍സിയായ സിബിഐക്ക് കേസിനു പിന്നിലെ എല്ലാ ഗൂഢാലോചനകളും പുറത്തുകൊണ്ടുവരാനുള്ള ഉത്തരവാദിത്വമുണ്ട്. ഈ ചുമതല സിബിഐ കൃത്യമായി നിര്വ്വഹിക്കുമെന്നുതന്നെയാണ് ബിജെപിയുടെ വിശ്വാസം. കല്ലുവെച്ച നുണകള്‍ പ്രചരിപ്പിച്ച് ഗീബല്‍സ്യന്‍ തന്ത്രമാണ് സിപിഎം പയറ്റിക്കൊണ്ടിരിക്കുന്നത്. ഗൂഢാലോചനക്ക് പിന്നില്‍ പ്രവര്ത്തിച്ചവരാരാണെങ്കിലും അവരെക്കുറിച്ച് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. എന്നാല്‍ ഇത്തരക്കാരെ രക്ഷിക്കാന്‍ പിന്നില്‍നിന്ന് കുത്താന്‍ അനുവദിക്കില്ല.
എത്രയോ കേസുകളില്‍ ദിവസങ്ങള്‍ക്കു ശേഷം അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ എത്തിച്ചിട്ടുണ്ട്. മനോജ് കേസിലും എത്രവൈകിയാലും യഥാര്‍ത്ഥ പ്രതികള്‍ മുഴുവന്‍ ശിക്ഷിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപിക്ക് പാര്‍ട്ടി രൂപീകരിക്കാന്‍ ആര്‍എസ്എസ് പണം നല്കി എന്ന പിണറായിയുടെ പ്രസ്താവന കല്ലുവെച്ച മറ്റൊരു നുണയാണ്. ഇത്തരം രാഷ്ട്രീയ പാരമ്പര്യം സിപിഎമ്മിന്റേതാണ്. ജനകീയ ആവശ്യങ്ങള്‍ ഒന്നും തന്നെ ചര്‍ച്ചചെയ്യാതെ നിഷേധാത്മക യാത്രയാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു സംഘടനക്ക് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. അത് അവരുടെ സ്വന്തം കാര്യമാണ്. എസ്എന്‍ഡിപി പാര്‍ട്ടി രൂപീകരിച്ചതില്‍ സിപിഎം വിറളിപിടിക്കേണ്ടതിന്റെ ആവശ്യമെന്തെന്നും അദ്ദേഹം ചോദിച്ചു.
എത്രയെത്ര കള്ളങ്ങളാണ് കഴിഞ്ഞ കാലങ്ങളില്‍ സിപിഎം പടച്ചുവിട്ടുള്ളത്. സത്യം ജനങ്ങളോട് പറയാന്‍ തയ്യാറാവണം. ജീവല്‍ പ്രശ്നങ്ങളൊന്നും അവതരിപ്പിക്കാത്ത കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മാര്‍ച്ചുകള്‍ തേജോവധ രാഷ്ട്രീയമാണ് കാലങ്ങളായി നടത്തിവരുന്നതെന്നും എന്നാല്‍ ഇത് ഇനി കേരള രാഷ്ട്രീയത്തില്‍ വിലപ്പോവില്ലെന്നും കുമ്മനം പറഞ്ഞു. ഭൂമിക്കും തൊഴിലിനും നീതിക്കും വേണ്ടി മര്‍ദ്ദിതരും ചൂഷിതരുമായ ആയിരക്കണക്കിന് ജനങ്ങള്‍ കേരളത്തില്‍ ബുദ്ധിമുട്ടുകയാണ്. ഇതുമനസ്സിലാക്കാന്‍ ഇടതു വലതു നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. രണ്ട് മുന്നണികളുടെയും ഭരണത്തിന്റെ ഫലമായി ദുരിതത്തിലായിരിക്കുന്ന, പരുവത്തിലാക്കിയിരിക്കുന്ന കേരളത്തെ ഇതില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യമുയര്‍ത്തിയാണ് താന്‍ വിമോചന യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബിജെപിയുടെയും സമാന ചിന്താഗതിക്കാരുടെയും കൂട്ടായ്മ കേരളത്തില്‍ രൂപപ്പെട്ടുവരികയാണ്. ആശയപരമയ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. കോമണ്‍ മിനിമം പ്രോഗ്രാമിന്റെ അടിസ്ഥാനത്തില്‍ പ്രകടന പത്രിക തയ്യാറാക്കി തെരഞ്ഞെടുപ്പിനെ നേരിടും. പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. കേരളത്തിലുണ്ടായിരിക്കുന്ന എല്‍ഡിഎഫ്, യുഡിഎഫ് വിരുദ്ധ ജനവികാരമാണ് പുതിയ ജനശക്തിയുടെ പിറവിക്ക് വഴിയൊരുക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
മണ്മറഞ്ഞുപോയ ത്യാഗധനരായ മാരാര്‍ജിയെയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെയും പോലുള്ളവരുടെ സ്മരണകളാണ് നമ്മെ മുന്നോട്ടു നയിക്കേണ്ടതെന്നും എല്ലായിപ്പോഴും ഇവര്‍ നമ്മുടെ പ്രേരണാ ശ്രോതസ്സും ഊര്‍ജ്ജവുമായി മനസ്സിലുണ്ടാവണമെന്നും കുമ്മനം ഓര്‍മ്മിപ്പിച്ചു. കേരളത്തില്‍ ഉണ്ടായിരിക്കുന്ന മാറ്റത്തിന്റെ പതാക വാഹകരായി മാറാന്‍ ഓരോരുത്തരും മുന്നോട്ടുവരണമന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: