ചേര്‍ത്തല: പട്ടണക്കാട് സര്‍വീസ് സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം. പ്രസിഡന്റിനെ കരുവാക്കി മുഖം രക്ഷിക്കാന്‍ ഐ ഗ്രൂപ്പ് നീക്കം നടത്തുകയാണെന്ന ആരോപണവുമായി എ പക്ഷം രംഗത്ത്.
ഇരുപത് കോടിയോളം രൂപയുടെ അഴിമതിയാണ് ബാങ്കില്‍ നടന്നത്. ഇതിന്റെ പേരില്‍ സെക്രട്ടറിയടക്കം അഞ്ച് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഭരണസമിതിയിലെ ചില പ്രമുഖര്‍ക്കും ക്രമക്കേടില്‍ പങ്കുെന്ന് അന്വേഷണ സംഘം കണ്ടെത്തിയതായാണ് സൂചന. ചെക്ക് ഡിസ്കൗണ്ടിലൂടെയായിരുന്നു പ്രധാന തട്ടിപ്പ്.
ചെക്ക് ഡിസ്കൗണ്ടിലൂടെ കോടികള്‍ തട്ടിയെടുത്തവരെ ബാങ്ക് നേതൃത്വവുമായി ബന്ധിപ്പിച്ചത് കോണ്‍ഗ്രസിലെ ഉന്നത നേതാക്കളാണെന്നാണ് വിവരം. ബാങ്കിലെ പ്രധാന ഉദ്യോഗസ്ഥനുമായി ചേര്‍ന്ന് ഒരു വിഭാഗം നടത്തിയ ക്രമക്കേട് തങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാനും, സ്വന്തം ഗ്രൂപ്പില്‍ പെട്ട ഭരണ സമിതി അംഗങ്ങളെ സംരക്ഷിക്കാനും ബാങ്ക് ഭരണം പിടിച്ചെടുക്കാനുമാണ് ഐ വിഭാഗം ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.
അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ടിലും പ്രസിഡന്റിനെതിരെ പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും ഇത് മറച്ചുവെച്ച് പ്രസിഡന്റിനെ കരുവാക്കാന്‍ ഒരു വിഭാഗം നീക്കം നടത്തുന്നതായാണ് വിമര്‍ശനം ഉയരുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് വായ്പയെടുത്ത ഭരണ സമിതിയില്‍ പെട്ടയാള്‍ ദിവസങ്ങള്‍ക്കകം ലക്ഷങ്ങള്‍ തിരിച്ച് അടച്ചിരുന്നു. ഇയാളുടെ വസ്തു ഈട് നല്കി പലരും ലക്ഷങ്ങള്‍ വായ്പയെടുത്തിരുന്നതായും, ഇതിന്റെ വിവരങ്ങള്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്ശിച്ചിട്ടുള്ളതായാണ് സൂചന. എഴുപുന്നയിലെ ചതുപ്പ് ഭൂമിയുടെ ഈടിന്മേല് ഗഹാന് രജിസ്റ്റര്‍ ചെയ്യാതെ ലക്ഷങ്ങള്‍ വായ്പ അനുവദിച്ചതിനു പിന്നിലും ഗ്രൂപ്പ് നേതാക്കളുടെ സമ്മര്‍ദ്ദമുണ്ടായതായാണ് വിവരം.
മുതിര്‍ന്ന നേതാക്കളുടെ ശിപാര്‍ശയില്‍ ബാങ്ക്അധികാരികള് പലര്‍ക്കും മാനദണ്ഡങ്ങള്‍ പാലിക്കാതെ ലോണ്‍ നല്‍കിയതായും ആരോപണമുണ്ട്. ആരോപണ വിധേയരെ ഉള്‍പ്പെടുത്തി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ച് ബാങ്ക് ഭരണം കൈപ്പടിയിലൊതുക്കാന്‍ ഒരു വിഭാഗം നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായാണ് പ്രസിഡന്റ് രാജി വയ്ക്കാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് വിവരം.
പ്രസിഡന്റിനെ മാറ്റാന്‍ നടക്കുന്ന നീക്കതിനെതിരെ എ വിഭാഗം പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക് കളമൊരുങ്ങുകയാണ്. ക്രമക്കേടിന്റെ പേരില്‍ പ്രസിഡന്റിനെ മാത്രം രാജിവയ്പ്പിക്കുന്നതിന് പകരം ബോര്‍ഡ് പിരിച്ചുവിടണമെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: