ന്യൂദല്‍ഹി: കേരളത്തിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കാനുള്ള ഉയര്‍ന്ന വോള്‍ട്ടേജ് വൈദ്യുതി ഇടനാഴിയുടെ പ്രവര്‍ത്തനം കേന്ദ്രഊര്‍ജ്ജ മന്ത്രാലയം ഫെബ്രുവരിയില്‍ ആരംഭിക്കും. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചുകൊണ്ട് വൈദ്യുത ഇടനാഴി പദ്ധതി നടപ്പാക്കുകയാണെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയല്‍ കേരളത്തെ അറിയിച്ചു.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുറഞ്ഞ ചെലവില്‍ ഊര്‍ജ്ജക്ഷമതയുള്ള വൈദ്യുതി കേരളത്തില്‍ എത്തിക്കാനാവും. എച്ച്.വി.ഡി.സി എന്ന പദ്ധതിയിലൂടെ തമിഴ്നാട് വഴി കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുമെന്ന് കേന്ദ്ര ഊര്‍ജ്ജ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ സംസ്ഥാന വൈദ്യുതമന്ത്രി ആര്യാടന് മുഹമ്മദിനെ അറിയിച്ചു. വൈദ്യുത ഇടനാഴി പദ്ധതിക്കായി തൃശൂരില്‍ സ്ഥാപിക്കുന്ന സബ് സ്റ്റേഷന്റെ തറക്കല്ലിടല്‍ കര്‍മ്മം ഫെബ്രുവരി 14ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ നിര്‍വ്വഹിക്കും.
തൃശൂര്‍ കാര്‍ഷിക സര്‍വ്വകലാശാലയില്‍ എച്ച്.വി.ഡി.സി സബ് സ്റ്റേഷന് സ്ഥാപിക്കുന്നതിന് 150 ഏക്കര്‍ സ്ഥലം വിട്ടു നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 26,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി വഴി 2000 മെഗാവാട്ട് വൈദ്യുതി കേരളത്തിലേക്ക് അധികമായി കൊണ്ടുവരാന്‍ കഴിയും. എന്‍ടിപിസിയുടെ കായംകുളം പ്ലാന്റ് ബ്രഹ്മപുരത്തേക്ക് മാറ്റണമെന്ന് കേരളം കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്‍.ടി.പി.സിയുടെ പഠനസംഘത്തെ അയച്ച് ഇതിനുള്ള സാധ്യത ആരാഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍.ടി.പി.സി ചെയര്‍മാനെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ചുമതലപ്പെടുത്തി.
കായംകുളം പ്ലാന്റ് ഗെയിലിന്റെ ഗ്യാസ് പൈപ്പ് ലൈനുമായി ഇതുവരെ ബന്ധിപ്പിച്ചിട്ടില്ലെന്നതുള്പ്പെടെയുള്ള കാര്യങ്ങളാണ് പ്ലാന്റ് മാറ്റുന്നതിനായി കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള ബ്രഹ്മപുരത്തെ ഡീസല്‍ പ്ലാന്റിന്റെ സമീപത്ത് കൂടി ഗെയിലിന്റെ ഗ്യാസ് പൈപ്പ് ലൈന്‍ കടന്നു പോകുന്നുണ്ട്. ബ്രഹ്മപുരം ഡീസല്‍ പ്ലാന്റിന്റെ അടുത്തായി കൊച്ചി എല്‍.എന്‍.ജി ടെര്‍മിനലുമുണ്ട്. നാഫ്ത വിതരണം ചെയ്യുന്ന ബി.പി.സി.എല്‍ന്റെ കൊച്ചി റിഫൈനറിയും ബ്രഹ്മപുരം പ്ലാന്റിന്റെ സമീപത്താണ്. കിന്‍ഫ്രയില്‍ നിന്നും ജലവിതരണം ലഭിക്കുമെന്ന പ്രത്യേകതയും ബ്രഹ്മപുരം പ്ലാന്റിനുണ്ട്. അനുകൂലമായ ഇത്തരം ഒട്ടേറെ ഘടകങ്ങള്‍ ഉള്ളതിനാലാണ് കായകുളം പ്ലാന്റ് ബ്രഹ്മപുരത്തേക്ക് മാറ്റണമെന്ന് ആവശ്യമുന്നയിക്കുന്നതെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. പ്ലാന്റ് മാറ്റുന്നതോടെ കായംകുളത്ത് ലഭ്യമാകുന്ന 1000 മീറ്റര്‍ സ്ഥലത്ത് 2000 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുന്ന സോളാര്‍ പാര്‍ക്ക് നിര്‍മ്മിക്കുമെന്നും ആര്യാടന് മുഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: