കുമരകം: തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തിടുക്കത്തില്‍ സമരവുമായി എംഎല്‍എ കുമരകത്തെത്തുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് കുമരകം ബിജെപി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. മുന്‍ എംഎല്‍എ റോഡുവികസനത്തിനായി കല്ലിടുകമാത്രമാണ് ചെയ്തത്. ഇല്ലിക്കല്‍വരെയുള്ള റോഡിന്റെ വീതികൂട്ടുകയും സ്ഥലമുടമകള്‍ക്ക് വിലയും കടയുടമകള്‍ക്ക് നഷ്ടപരിഹാരവും നല്കി. എന്നാല്‍ ഇല്ലിക്കല്‍ നിന്നും കുമരകത്തേക്കുള്ള റോഡിന്റെ കാര്യത്തില്‍ എംഎല്‍എ തുരങ്കംവച്ചതായും ബിജെപി പഞ്ചായത്ത് മെമ്പര്‍മാര്‍ പറഞ്ഞു.
കോണത്താറ്റ് പാലത്തിന് സമീപമുള്ള സ്ഥലവും കെട്ടിടങ്ങളും സിപിഎമ്മിലെ ഒരു പ്രാദേശിക നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇയാള്‍ ഇത്തവണ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് തോറ്റ വ്യക്തിയാണ്. ഇയാളുടെ വസ്തുവും കെട്ടിടങ്ങളും റവന്യൂ പഞ്ചായത്ത് പുറംപോക്കിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് പൊളിക്കാതെ റോഡ് വികസനം സാധ്യമാകില്ല. ഇതാണ് കുമരകത്തെ റോഡുവികസനത്തില്‍ എംഎല്‍എ വിമുഖത കാട്ടുന്നതെന്നും ബിജെപി ആരോപിച്ചു. പ്രസവ ശസ്ത്രക്രിയ, മോര്‍ച്ചറി തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരുന്ന ഗവ.ആശുപത്രിയില്‍ ഇപ്പോള്‍ ആ സൗകര്യങ്ങള്‍ ഇല്ല. രാത്രികാല ചികിത്സ നിലച്ചിട്ട് നാളുകളായി. ഒഴിവുള്ള ഡോക്ടര്‍മാരുടെ രണ്ട് തസ്തികകള്‍ നികത്തിയാല്‍ രാത്രികാലത്തും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സാധിക്കും. അതിന് പോലും ശ്രമിക്കാത്ത എംഎല്‍എയുടെ ഇപ്പോഴത്തെ സമരം ജനങ്ങള്‍ തിരിച്ചറിയണമെന്ന് കുമരകം ബിജെപി കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ബിജെപി കുമരകം പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പി.കെ.സേതു, അഭിലാഷ് ശ്രീനിവാസന്, സതീഷ് കരിവേലില്‍, സുരേഷ് കെ.എസ്, സനീഷ് നന്ദികണ്ണന്തറ, മഹേഷ് കണ്ടാത്ര എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: