മെല്‍ബണ്‍: പുരുഷ വിഭാഗം മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്ത്. വനിതാ വിഭാഗത്തില്‍ രണ്ടാം സീഡ് സിമോണ ഹാലപ്പും എട്ടാം സീഡ് വീനസ് വില്ല്യംസും പുറത്തായി.
മൂന്ന് തവണ ഫൈനലില്‍ കളിക്കുകയും ഒരിക്കല്‍ കിരീടം നേടുകയും ചെയ്ത അഞ്ചാം സീഡ് സ്പാനിഷ് താരം റാഫേല്‍ നദാലിനെ സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്കോയാണ് അട്ടിമറിച്ചത്. നാല് മണിക്കൂറും 41 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു വെര്‍ഡാസ്കോ അട്ടിമറി വിജയം നേടിയത്. സ്കോര്‍: 7-6 (8-6), 4-6, 3-6, 7-6 (7-4), 6-2. ലോക 45-ാം റാങ്കുകാരനാണ് വെര്‍ഡാസ്കോ.
ആദ്യ സെറ്റ് വെര്‍ഡാസ്കോ നേടിയെങ്കിലും രണ്ടും മൂന്നും സെറ്റുകളില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന നദാല്‍ അനായാസം സ്വന്തമാക്കി. എന്നാല്‍ നാലാം സെറ്റില്‍ നദാലിനെ കീഴടക്കി വെര്‍ഡാസ്കോ ഒപ്പമെത്തി. നിര്‍ണായകമായ അഞ്ചാം സെറ്റില്‍ നദാലിന് യാതൊരു അവസരവും നല്‍കാതെ രണ്ട് ഗെയിം മാത്രം വിട്ടുകൊടുത്ത് വെര്‍ഡാസ്കോ സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നദാല്‍ ആദ്യ റൗണ്ടില്‍ പുറത്താകുന്നത്. കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടര്‍ ഫൈനലിലാണ് നദാല്‍ പുറത്തായത്. കഴിഞ്ഞ വിംബിള്‍ഡണ്‍ ടെന്നിസില്‍ രണ്ടാം റൗണ്ടിലും, യുഎസ് ഓപ്പണില്‍ മൂന്നാം റൗണ്ടിലും നദാല്‍ പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് ഓസ്ട്രേലിയന്‍ ഓപ്പണിലും നദാലിന് കാലിടറിയത്.
വനിതാ സിംഗിള്‍സില്‍ രണ്ടാം സീഡ് റുമാനിയയുടെ സിമോണ ഹാലപ്പ് യോഗ്യത റൗണ്ട് പിന്നിട്ട് എത്തിയ ചൈനയുടെ ഷാംഗ് ഷുയിയോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങി. സ്കോര്‍: 6-4, 6-3.
അമേരിക്കയുടെ വീനസ് വില്ല്യംസും ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി. ബ്രിട്ടന്റെ ജൊഹാന കൊന്റയാണ് എട്ടാം സീഡായ വീനസിനെ ആദ്യ റൗണ്ടില്‍ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. 79 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 6-4, 6-2 എന്ന സ്കോറിനായിരുന്നു വീനസിന്റെ തോല്‍വി. ഏഴ് തവണ ഗ്രാന്റ് സ്ലാം ചാമ്പ്യനായിരുന്ന 35 വയസുകാരിയായ വീനസിനു യുവതാരത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. കഴിഞ്ഞ വര്‍ഷം ക്വാര്‍ട്ടര്‍ ഫൈനലിലാണ് വീനസ് പുറത്തായത്.
അതേസമയം മറ്റൊരു മത്സരത്തില്‍ രണ്ടാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ജര്‍മ്മന്‍ താരം അലക്സാണ്ടര്‍ സ്വരേവിനെ പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി. സ്കോര്‍: 6-1, 6-2, 6-3. നാലാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്കയും അടുത്ത റൗണ്ടിലേക്ക് മുന്നേറി. ആദ്യ രണ്ട് സെറ്റും 7-6 (7-2), 6-3 എന്ന ക്രമത്തില്‍ വാവ്റിങ്ക നേടിയശേഷം എതിരാളി റഷ്യന്‍ താരം ദിമിത്രി ടുര്സനോവ് പിന്‍വാങ്ങി. എട്ടാം സീഡ് സ്പാനിഷ് താരം ഡേവിഡ് ഫെററും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. യോഗ്യതാ റൗണ്ട് കടന്നെത്തിയ ജര്‍മ്മന്‍ താരത്തെ കീഴടക്കിയാണ് ഫെറര്‍ മുന്നേറിയത്. 10-ാം സീഡ് അമേരിക്കയുടെ ജോണ്‍ ഇസ്നര്‍, 13-ാം സീഡ് കാനഡയുടെ മിലോസ് റാവോനിക്ക്, 12-ാം സീഡ് ക്രൊയേഷ്യയുടെ മാരിന് സിലിച്ച്, 16-ാം സീഡ് ആതിഥേയതാരം ബെര്‍ണാഡ് ടോമിക് തുടങ്ങിയവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
വനിതാ വിഭാഗത്തില്‍ മൂന്നാം സീഡ് സ്പാനിഷ് താരം ഗാര്‍ബിനെ മുഗുരുസ, ആറാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിേറ്റാവ, ഏഴാം സീഡ് ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബര്‍, 9-ാം സീഡ് കരോലിന ലിസ്കോവ, 11-ാം സീഡ് സ്വിറ്റ്സര്‍ലന്‍ഡിന്റെ ടിമേയ ബാസിന്‍സ്കി, 19-ാം സീഡ് സെര്‍ബിയയുടെ യലേന യാന്‍കോവിച്ച്, ജര്‍മ്മന്‍ താരം സബിന ലിസിക്കി, റഷ്യന്‍ താരം ഏകത്റീന മകരോവ, അന്ന ഇവാനോവിക്ക് തുടങ്ങിയവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: