തിരുവനന്തപുരം: 56-ാമത് സ്കൂള്‍ യുവജനോത്സവത്തിന് തിരി തെളിഞ്ഞു. പുതിയ പ്രതിഭകളുടെ വരവറിയിച്ചും അവരെ സ്വാഗതം ചെയ്തും അരങ്ങേറിയ അവതരണ ഗാനം പുതിയ താരങ്ങള്‍ക്കുള്ള വരവേല്‍പ്പായിരുന്നു. 56-ാമത് കലോത്സവത്തിന്റെ സൂചകമായി 56 തിരിയിട്ട കല്‍വിളക്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ടാതിഥികളും ചേര്‍ന്നു ദീപം പകര്‍ന്നാണ് കലയുടെ പൂരത്തിന് തുടക്കമിട്ടത്.
വര്‍ണാഭമായ ഘോഷയാത്ര പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനത്ത് സമാപിച്ചതോടെ കലോത്സവത്തിന് സ്വാഗതഗാനം ഉയര്‍ന്നു. 56 അധ്യാപകര്‍ അവതരിപ്പിച്ച സ്വാഗതഗാനത്തിന് 56 നര്‍ത്തകരുടെ നൃത്താവിഷ്കാരവും ഉണ്ടായിരുന്നു. മോഹിനിയാട്ടം, കഥകളി, ഒപ്പന, കളരിപ്പയറ്റ് എന്നിവയും ഭരതനാട്യം, മയിലാട്ടം എന്നീ കലാരൂപങ്ങളും തായമ്പകയുമെല്ലാം അവതരണ ഗാനത്തിന്റെ ഭാഗമായി വേദിയിലെത്തി. കൃഷ്ണനാട്ട വേഷത്തിന് കൈകളില്‍ കലോത്സവത്തിന്റെ ലോഗോ കൈമാറിയാണ്് അവതരണ ഗാനം സമാപിച്ചത്.
കോട്ടയം ജില്ലയില്‍ നിന്നുള്ള അധ്യാപികയായ ആര്യാംബിക രചിച്ച ഗാനത്തിന് സംഗീതം നല്‍കിയത് പണ്ഡിറ്റ് രമേശ് നാരായണനാണ്. തിരുവനന്തപുരം ആസ്ഥാനമായുള്ള സമുദ്ര പെര്‍ഫോമിങ് ആര്‍ട്സില്‍ നിന്നും സജീവും ശിവനും ചേര്‍ന്നാണ് അവതരണ ഗാനത്തിന്റെ കൊറിയോഗ്രഫി നിര്‍വഹിച്ചത്.
മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. സംവിധായകന് ജയരാജ്, മുന്‍ കലോത്സവ താരം കടിയായ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, മൃദംഗ വിദ്വാന് ചേര്‍ത്തല എ.കെ. രാമചന്ദ്രന് എന്നിവരെ വേദിയില്‍ ആദരിച്ചു. അവതരണ ഗാനത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള ഉപഹാരങ്ങളും ഘോഷയാത്രയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂളുകള്‍ക്കുള്ള ഉപഹാരങ്ങളും സമ്മാനിച്ചു. തുടര്‍ന്ന് പ്രധാനവേദിയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം അരങ്ങേറി. ആദ്യ ദിനത്തില്‍ 13 വേദികളിലാണ് മത്സരം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: