തൃശൂര്‍: തൃശൂര്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസ് (47) കൊല്ലപ്പെട്ട കേസില്‍ പ്രതി മുഹമ്മദ് നിസാം കുറ്റക്കാരനെന്ന് കോടതി. സംഭവം നടന്ന് ഒരുവര്‍ഷത്തിന് ശേഷമാണ് തൃശൂര്‍ അഡിഷണല്‍ സെഷന്‍സ്കോടതി വിധി പറഞ്ഞത്. ശോഭ സിറ്റിയിലെ താമസക്കാരനും ബിസിനസുകാരനുമായ മുഹമ്മദ് നിസാം (38) കഴിഞ്ഞ ജനുവരി 28ന് ചന്ദ്രബോസിനെ ആക്രമിച്ചു കൊന്നു എന്നാണു കേസ്. നിസാമിനെതിരെ ഒമ്പത് കുറ്റങ്ങള്ളാണ് കോടതിയില്‍ തെളിഞ്ഞിരിക്കുന്നത്.
ഗേറ്റ് തുറക്കാന്‍ വൈകിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ജീവനക്കാരന്റെ മരണത്തില്‍ കലാശിച്ചത്. ആഡംബര കാറായ ഹമ്മര്‍ കൊണ്ടിടിച്ചു വീഴ്ത്തുകയും മര്‍ദിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് അത്യാസന്ന നിലയില്‍ ചന്ദ്രബോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത മകനെക്കൊണ്ട് കാര്‍ ഡ്രൈവ് ചെയ്യിച്ചതുള്പ്പെടെ നിരവധി വിവാദങ്ങളുടെ തോഴനായിരുന്നു നിസാം. കഴിഞ്ഞ 11നാണ് കേസില്‍ അന്തിമ വാദം പൂര്‍ത്തിയായത്.
ചന്ദ്രബോസ് കൊലക്കേസിന്റെ നാള്‍വഴി
2015 ജനുവരി 29: പുലര്‍ച്ചെ 2.55 ഓടെ ശോഭ സിറ്റിയിലെത്തിയ നിസാം മദ്യലഹരിയില്‍ സെക്യൂരിറ്റി ജീവനക്കാരോടു തര്‍ക്കിക്കുകയും ചന്ദ്രബോസിനെ ആക്രമിക്കുകയും ചെയ്യുന്നു. പൊലീസെത്തി ചന്ദ്രബോസിനെ ആശുപത്രിയിലെത്തിക്കുന്നു.
ജനുവരി 30: നിസാം അറസ്റ്റിലായി. കുന്നംകുളം കോടതി റിമാന്‍ഡ് ചെയ്തു. ചാവക്കാട് സബ് ജയിലിലേക്കു മാറ്റി.
ഫെബ്രുവരി 1: നിസാമിന്റെ തോക്കിനായി പൊലീസ് ഫ്ളാറ്റില്‍ പരിശോധന നടത്തി.
ഫെബ്രുവരി 3: പി.എ. മാധവന് എംഎല്‍എയുമായി കൂടിക്കാഴ്ച നടത്തിയതു വിവാദമായി.
ഫെബ്രുവരി 5: ഫോണ്‍ കോളുകള്‍ സംബന്ധിച്ച് പരിശോധനയും ബംഗളൂരുവിലെത്തിച്ചു തെളിവെടുപ്പും.
ഫെബ്രുവരി 9: സിറ്റി പൊലീസ് കമ്മീഷണര്‍ ജേക്കബ് ജോബുമായുണ്ടായ രഹസ്യ കൂടിക്കാഴ്ചാ വിവാദം.
ഫെബ്രുവരി 11: പത്തനംതിട്ട എസ്പിയായി ജേക്കബ് ജോബിനു സ്ഥലം മാറ്റം.
ഫെബ്രുവരി 12: ചന്ദ്രബോസിന് അടിയന്തര ശസ്ത്രക്രിയ.
ഫെബ്രുവരി 16: ചന്ദ്രബോസ് മരിച്ചു. അന്നു തന്നെ നിസാമിന് കോടതി ജാമ്യം നിഷേധിച്ചു. ചന്ദ്രബോസിന്റെ കുടുംബത്തിനു സര്‍ക്കാര്‍ 10 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചു.
ഫെബ്രുവരി 21: സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി തുടങ്ങി. ആക്രമണ സമയത്തു നിസാമിന്റെ കൂടെയുണ്ടായിരുന്ന ഭാര്യ അമലിന്റെ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തി. ആഭ്യന്തര മന്ത്രി വിജിലന്‍സ് അന്വേഷണവും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിര്‍ദേശവും നല്കി.
ഫെബ്രുവരി 27: മുന്‍ കമ്മിഷണര്‍ ജേക്കബ് ജോബിനു സസ്പെന്ഷന്.
മാര്‍ച്ച് 8: നിസാമിനു മേല്‍ കാപ്പ ചുമത്തി ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി.
മാര്‍ച്ച് 11: കാപ്പ പ്രകാരം നിസാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
മാര്‍ച്ച് 22: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. സി. പി. ഉദയഭാനുവിനെ നിയമിച്ചു.
ഏപ്രില്‍ 4: കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം.
ഏപ്രില്‍ 10: കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്കു മാറ്റി.
മേയ് 26: കേസിന്റെ പ്രാഥമിക വാദം തുടങ്ങി. നിസാമിനെതിരായ കാപ്പയ്ക്ക് ഹൈക്കോടതി അംഗീകാരം.
ഓഗസ്റ്റ് 4: കോടതിയില്‍ ഹാജരാക്കിയ നിസാം ആഡംബര ഹോട്ടലില്‍ ബന്ധുക്കളോടൊപ്പം ഭക്ഷണം കഴിച്ചത് വിവാദമായി. സഹായിച്ച അഞ്ചു പൊലീസുകാര്‍ക്കു സസ്പെന്ഷന്.
ഓഗസ്റ്റ് 12: കുറ്റവിമുക്ത ഹര്‍ജി തള്ളി, ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
സെപ്തംബര്‍ 8: ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി, വിചാരണ തീയതി പ്രഖ്യാപിച്ചു.
ഒക്ടോബര്‍ 26: പ്രധാന സാക്ഷിയും ചന്ദ്രബോസിന്റെ സഹപ്രവര്‍ത്തകനുമായ അനൂപിന്റെ കൂറുമാറ്റം.
ഒക്ടോബര്‍ 27: വീണ്ടും പ്രോസിക്യൂഷന് ഭാഗം ചേര്‍ന്ന് അനൂപിന്റെ മൊഴി.
നവംബര്‍: വിചാരണയില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി വിചാരണ തീയതി വീണ്ടും ക്രമീകരിച്ചു. നിസാമിന്റെ വിസ്താരം ഹൈക്കോടതി തടഞ്ഞതിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിന് അനുകൂല വിധി.
നവംബര്‍ 11: ബൈപോളാര്‍ ഡിസോര്‍ഡറുണ്ടെന്ന് നിസാമിന്റെ വാദം.
നവംബര്‍ 28: പ്രതിഭാഗം സാക്ഷിവിസ്താരം തുടങ്ങി. മാധ്യമങ്ങളെ വിസ്തരിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
ഡിസംബര്‍ 31: വിസ്താരം പൂര്‍ത്തിയായി.
ജനുവരി 6: പ്രോസിക്യൂഷന് അന്തിമവാദം പൂര്‍ത്തിയാക്കി.
ജനുവരി 7: പ്രതിഭാഗം വാദം തുടങ്ങി.
ജനുവരി 11: വാദം പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: