കൊല്ലം: ജില്ലയില്‍ സമാന്തരഭരണം നടത്തുന്ന പാറമാഫിയയെ അമര്‍ച്ച ചെയ്യുവാന്‍ ജില്ലാകളക്ടര്‍ അടിയന്തരനടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ജില്ലാപരിസ്ഥിതി സംരക്ഷണ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടറുടെ ഔദ്യോഗികവസതിയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
അനധികൃത ഖനനക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് ഗുണ്ടാആക്ട് അനുശാസിക്കും പ്രകാരം പരിസ്ഥിതി ഗുണ്ടകളായി പ്രഖ്യാപിക്കുവാന്‍ ജില്ലാകളക്ടര്‍ നടപടിയെടുക്കണമെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത സിപിഐ ജില്ലാ അസി.സെക്രട്ടറി ആര്.രാജേന്ദ്രന് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവുകള്‍ പോലും ലംഘിച്ച് കൊണ്ട് ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് മൗനാനുവാദം നല്കാന് ജില്ലാഭരണകൂടത്തെ പ്രേരിപ്പിക്കുന്നത് മന്ത്രിസഭയിലെ ഉന്നതന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ഖനനമാഫിയ നടത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് ജില്ലയിലെ റവന്യൂ, ജിയോളജി,പോലീസ് അധികാരികളാണ് സംരക്ഷണം നല്‍കുന്നത്. 2015 ഫെബ്രുവരി മുതല്‍ പെര്‍മിറ്റുകള്‍ ഇല്ലാതെയാണ് ജില്ലയിലെ മിക്ക ക്വാറികളും പ്രവര്‍ത്തിച്ചുവരുന്നത്. അനധികൃത ഖനനം നടക്കുന്ന ക്വാറികള്‍ റെയ്ഡ് ചെയ്ത് ഉപകരണങ്ങള്‍ പിടിച്ചെടുക്കുവേനാ നിയമാനുസൃതം ക്രിമിനല്‍ കേസെടുക്കുവാനോ ജില്ലാകളക്ടര്‍ ഇതുവരേയും തയ്യാറായിട്ടില്ല. കാര്‍ഷികാവശ്യത്തിന് പട്ടയം നല്കിയ ഭൂമിയിലും മിച്ചഭൂമിയിലും നിരവധി ക്രഷര്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ക്രഷര്‍ യൂണിറ്റുകള്‍ അടിയന്തിരമായി അടച്ച് പൂട്ടണമെന്നും പുതിയ ക്രഷര്‍ യൂണിറ്റുകള്‍ക്ക് അനുമതി നല്‍കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഏകോപനസമിതി ചെയര്മാന് ടി.കെ.വിനോദന്‍ അധ്യക്ഷത വഹിച്ചു. ജന.കണ്‍വീനര്‍ എ.എ.കബീര്‍ സ്വാഗതം പറഞ്ഞു. പശ്ചിമഘട്ടസംരക്ഷണ ഏകോപന സമിതി കണ്‍വീനര്‍ എസ്.ബാബുജി, ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷ് മഞ്ഞപ്പാറ, സംസ്ഥാനസെക്രട്ടറി പുത്തൂര്‍ തുളസി, ഡോ. എന്‍.ജയദേവന്, ഹര്‍ഷകുമാര്‍,തന്‍സീര്‍ ലത്തീഫ്, രാധാകൃഷ്ണന്,അബ്ദുല്‍ സലാം, കരുണാകരന്‍പിള്ള, വാസുപിള്ള, പ്രശാന്ത്, കുഞ്ഞുമോന്, അഡ്വ.സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വെളിനെല്ലൂര്‍ ഷാജിമോന്‍, കെ.സി ശ്രീകുമാര്‍,സുനില്‍ ചെറുപൊയ്ക തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: