കൊട്ടാരക്കര: എംസി റോഡും ദേശീയപാതയും കടന്നുപോകുന്ന കൊട്ടാരക്കരയില്‍ അപകടങ്ങള്‍ പതിവാകുമ്പോള്‍ അത്യാഹിത വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിച്ച ട്രോമകെയര്‍ ബില്‍ഡിംഗിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് നടക്കും. സൗകര്യങ്ങളോ ഉപകരണങ്ങളോ ഇല്ലാതെ കെട്ടിടം മാത്രം ഉദ്ഘാടനം ചെയ്യുന്നത് വിവാദത്തിന് കാരണമായിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാറാണ് ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.
നാലുനിലയുള്ള കെട്ടിടമാണ് ട്രോമാകെയര്‍ കോംപ്ലക്സായി നിര്‍മ്മിച്ചത്. വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തിര ചികിത്സാസഹായം നല്‍കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രോമകെയര്‍ യൂണിറ്റായിരുന്നു ലക്ഷ്യം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗത്തില്‍ ഓപ്പറേഷന് തിയറ്റര്‍, ഐസിയു, വാര്‍ഡുകള്‍, ലാബ് സൗകര്യങ്ങള്‍, ഡോക്ടര്‍മാര്‍ മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അത്യാവശ്യമാണ്. എന്നാല്‍ നാളെ ഉദ്ഘാടനം നടക്കുന്ന ട്രോമകെയര്‍ കോംപ്ലക്സില്‍ ഇതിനാവശ്യമായ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരെ വിന്യസിച്ചിട്ടില്ല.
അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടില്ല. ഇതിനെക്കുറിച്ച് വ്യക്തമായി വിവരം നല്കുവാന് ആശുപത്രി അധികൃതര്‍ക്ക് കഴിയുന്നതുമില്ല. കെഎസ്ടിപി യുടേയും ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്റെയും ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണിഞ്ഞത്. ട്രോമകെയറിന് ആവശ്യമായ ഉപകരണങ്ങളോ, തീവ്രപരിചരണ വിഭാഗങ്ങളോ ഒരുക്കുവാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ആവശ്യമായ ജീവനക്കാരുടെ ലിസ്റ്റ് നല്‍കിയിട്ടുണ്ടെന്ന് താലൂക്ക് ആശുപത്രി അധികൃതര്‍ പറയുന്നു.
ആശുപത്രി ഉപകരണങ്ങളും മറ്റ് സജ്ജീകരണങ്ങളും ക്രമീകരിക്കാന്‍ ജനപ്രതിനിധികളോടും സര്‍ക്കാരിനോടും കെഎസ്ടിപിയോടും ആവശ്യപ്പെട്ടതായും പറയുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ എംപിയും എംഎല്‍എയും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ട്രോമകെയര്‍ യൂണിറ്റ് കൊണ്ടുവന്നത് ഞങ്ങളാണെന്ന് ഇരുവരും വാദിക്കുന്നു. തല്കാലം ആശുപത്രിയില്‍ വീര്‍പ്പുമുട്ടി പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം ട്രോമകെയര്‍ കോംപ്ലക്സിലേക്ക് മാറ്റാനൊരുങ്ങുകയാണ് താലൂക്ക് ആശുപത്രി അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: