കൊച്ചി: നാറാത്ത് ആയുധ പരിശീലനക്കേസില്‍ 21 പേര് കുറ്റക്കാരാണെന്ന് എന്‍ഐഎ പ്രത്യേക കോടതി കണ്ടെത്തി.
കേസിലെ ഒന്നാം പ്രതി മാലൂര്‍ ശിവപുരം പുതിയ വീട്ടില്‍ അബ്ദുള്‍ അസീസിന് (38) ഏഴു വര്‍ഷം തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു. 22-ാം പ്രതി കമറുദ്ദീനെ കോടതി വെറുതെ വിട്ടു. മറ്റു പ്രതികള്‍ക്കെല്ലാം അഞ്ചു വര്‍ഷം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ 6 മാസം തടവ് അധികം അനുഭവിക്കേണ്ടിവരും.
ഒന്നു മുതല്‍ 22 വരെയുളള പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് സംഘം ചേരല്‍, മതവിഭാഗങ്ങല്‍ക്കിടയില്‍ വിദ്വേഷത്തിന് ശ്രമിക്കല്‍, ആയുധമുപയോഗിച്ച് ക്യാമ്പ് നടത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് എന്‍ഐഎ ചുമത്തിയിരുന്നത്.ഇത് പൂര്‍ണമായും അംഗീകരിച്ചുകൊണ്ടാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.
ഭീകരവാദ സംബന്ധമായ കേസുകളില്‍ പ്രതികളോട് സഹതാപത്തിന്റെ കാര്യമില്ലെന്നും ഇവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന് വാദിച്ചു. 22ാം പ്രതി കമറുദ്ദീനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകുമെന്ന് എന്‍ഐഎ അറിയിച്ചു. അതേസമയം പ്രതികളുടെ പ്രായവും വിദ്യാര്‍ത്ഥികളാണെന്നതും പരിഗണിക്കണമെന്ന് പ്രതിഭാഗം അഭ്യര്‍ത്ഥിച്ചു.
2013 ഏപ്രില്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ നാറാത്തിലെ ഒരു വീട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രഹസ്യമായി ആയുധ പരിശീലനം നടത്തിയെന്നാണ് കേസ്.
വിചാരണ തുടങ്ങി രണ്ടുമാസത്തിനുള്ളില്‍ വിധി പറഞ്ഞെന്ന അപൂര്‍വത നാറാത്ത് കേസിനുണ്ട്. കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ച കേസുകളില്‍ വേഗത്തില്‍ കോടതി നടപടി പൂര്‍ത്തിയാക്കിയതും ഈ കേസിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: