കാന്‍ബറ: ഓസ്ട്രേലിയ്ക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് തോല്‍വി. നാലാം ഏകദിനത്തില്‍ ഇന്ത്യ 25 റണ്‍സിനു തോറ്റ് പരമ്പരയില്‍ 4-0ന് പിന്നിലായി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് നേടിയപ്പോള്‍ മറുപടിയായി ഇന്ത്യ 49.2 ഓവറില്‍ 323 റണ്‍സിനു ഓള് ഔട്ടായി.
കൂറ്റന്‍ വിജയലക്ഷ്യം പതറാതെ പിന്തുടര്‍ന്ന ഇന്ത്യ മത്സരം ജയിക്കുമെന്ന് ഉറപ്പിച്ച ഘട്ടത്തില്‍ നിന്നാണ് തോല്‍വി ഏറ്റുവാങ്ങിയത്. വിരാട് കോഹ്ലി, ശിഖര്‍ ധവാന് എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറികളിലൂടെ മുന്നേറിയ ഇന്ത്യ 277/1 എന്ന നിലയില്‍ നിന്നാണ് തകര്‍ന്നടിഞ്ഞത്. സ്കോര്‍ 277-ല്‍ ധവാന് (126) വീണതോടെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ പവലിയനിലേക്കുള്ള ഘോഷയാത്ര തുടങ്ങി. മൂന്ന് പന്ത് നേരിട്ട നായകന് എം.എസ്.ധോണി പൂജ്യത്തിനു പുറത്തായപ്പോള്‍ തൊട്ടടുത്ത ഓവറില്‍ കോഹ്ലി (106) വീണു. ഗുര്‍കീരത് സിംഗ് (5), അജിങ്ക്യ രഹാനെ (2), റിഷി ധവാന് (9), ഭുവനേശ്വര്‍ കുമാര്‍ (2), ഉമേഷ് യാദവ് (2), ഇഷാന്ത് ശര്‍മ (0) എന്നിവര്‍ വന്നതുപോലെ മടങ്ങി. രവീന്ദ്ര ജഡേജ 24 റണ്‍സുമായി ഒരറ്റത്ത് നിന്നു.
രോഹിത്-ധവാന് സഖ്യത്തിന്റെ വെടിക്കെട്ടോടെയാണ് ഇന്ത്യ തുടങ്ങിയത്. മൂന്ന് സിക്സറുകളും രണ്ടു ബൗണ്ടറിയും ഉള്‍പ്പടെ 25 പന്തില്‍ 41 റണ്‍സ് അടിച്ചൂകൂട്ടിയ രോഹിത് ആദ്യ ഏകദിനങ്ങളിലെ മികവ് തുടര്‍ന്നു. രോഹിത് മടങ്ങിയതോടെ ഒത്തുചേര്‍ന്ന ധവാന്-കോഹ്ലി സഖ്യം മഞ്ഞപ്പടയെ നിഷ്പ്രഭരാക്കി. ധവാന് ഒന്‍പതാം സെഞ്ചുറിയും കോഹ്ലി 25-ാം സെഞ്ചുറിയും നേടി മുന്നേറിയെങ്കിലും വാലറ്റം ചീട്ടുകൊട്ടാരം പോലെ വീണത് ഇന്ത്യയ്ക്ക് ഉറപ്പായ വിജയം തട്ടിയകറ്റുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 212 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
അഞ്ച് വിക്കറ്റ് നേടിയ കെയ്ന്‍ റിച്ചാര്ഡ്സണ് ഇന്ത്യന്‍ വാലറ്റത്തെ ചുരുട്ടി കെട്ടുകയായിരുന്നു. മിച്ചല്‍ മാര്‍ഷ്, ജോണ്‍ ഹേസ്റ്റിംഗ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി. റിച്ചാര്ഡ്സണ് ആണ് മാന്‍ ഓഫ് ദ മാച്ച്.
നേരത്തെ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ എട്ട് വിക്കറ്റിനു 348 റണ്‍സ് അടിച്ചുകൂട്ടി. 107 റണ്‍സ് നേടിയ ഫിഞ്ചിനു പുറമേ ഡേവിഡ് വാര്‍ണര്‍ (93), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (51) എന്നിവരും തിളങ്ങി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഗ്ലെന്‍ മാക്സ്വെല് 20 പന്തില്‍ 41 റണ്‍സ് നേടി.
ഒന്നാം വിക്കറ്റില്‍ ഫിഞ്ച്-വാര്‍ണര്‍ സഖ്യം ഇന്ത്യന്‍ ബൗളര്‍മാരെ നിഷ്പ്രഭരാക്കി. ഇരുവരും ചേര്‍ന്ന് 187 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെ വാര്‍ണര്‍ വീണെങ്കിലും പോരാട്ടം തുടര്‍ന്ന ഫിഞ്ച് ഏഴാം ശതകം പൂര്‍ത്തിയാക്കി. തുടര്‍ന്ന് വന്ന നായകന് സ്മിത്ത് അതിവേഗത്തില്‍ സ്കോര്‍ ചെയ്തതോടെ ഓസീസ് സ്കോര്‍ കുതിച്ചു. സ്മിത്ത് 29 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും അടക്കമാണ് 51 റണ്‍സ് നേടിയത്. പിന്നീടായിരുന്നു മാക്സ്വെല് ഷോ. അവസാന 10 ഓവറില്‍ ഓസീസ് ബാറ്റ്സ്മാന്മാര് 111 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ആശ്വാസ ജയം തേടിയിറങ്ങിയ എം.എസ്.ധോണിക്കും സംഘത്തിനു ബൗളര്‍മാര്‍ വീണ്ടും തലവേദനയായി. ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ എന്നീ മുന്‍നിര ബൗളര്‍മാരെല്ലാം തല്ലുവാങ്ങി. ഇഷാന്ത് നാലും ഉമേഷ് മൂന്നും വിക്കറ്റുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: