ന്യൂദല്‍ഹി: താരിഫ് നയത്തില്‍ ഭേദഗതികള്‍ കൊണ്ടുവരാനുള്ള കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചു. 2006ലെ നിരക്കുകള്‍ക്കാണ് സമഗ്രമായ ഭേദഗതികള്‍ കൊണ്ടുവരിക. എല്ലാവര്ക്കും 24 മണിക്കൂര്‍ വൈദ്യൂതി, താങ്ങാവുന്ന നിരക്ക്, സുസ്ഥിരമായ ഭാവിയ്ക്കുള്ള സാഹചര്യം, നിക്ഷേപം ആകര്‍ഷിക്കല്‍, സാമ്പത്തിക ജീവന സാമര്‍ത്ഥ്യം ഉറപ്പ് വരുത്തല്‍ തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഈ ഭേദഗതികള്‍.
എല്ലാ ഉപഭോക്താക്കള്‍ക്കും 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കും. മൈക്രോ ഗ്രിഡുകള്‍ വഴി വിദൂരപ്രദേശങ്ങളില്‍ വൈദ്യുതി എത്തിക്കും. നിലവിലുള്ള വൈദ്യുതി ഉല്പാദന പ്ലാന്റുകളുടെ ശേഷി വര്‍ദ്ധനയിലൂടെ ഉപഭോക്താക്കളുടെ വൈദ്യൂതി ചിലവ് കുറയ്ക്കുക.
അധികം വരുന്ന വൈദ്യുതിയുടെ വില്പനയിലൂടെ വിലകുറയ്ക്കും, മത്സരക്ഷമമായ ലേലസമ്പ്രദായത്തിലൂടെ പ്രസരണ പദ്ധതികള്‍ വികസിപ്പിക്കും, വൈദ്യുതി മോഷണം ഇല്ലാതാക്കുന്നതിന് സ്മാര്‍ട്ട് മീറ്റുകളുടെ വ്യാപനം ഉറപ്പാക്കും, പ്രസരണശേഷി വര്‍ദ്ധിപ്പിച്ച് കുറഞ്ഞ ചെലവില്‍ വൈദ്യുതി ലഭ്യമാക്കും.
5000 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിയ്ക്ക് അംഗീകാരം
ന്യൂദല്‍ഹി: ജവഹര്‍ലാല്‍ ദേശീയ സൗരോര്ജ്ജദൗത്യത്തിന്റെ കീഴില്‍ 5000 മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പദ്ധതികള്‍ ബിഒടി അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അനുമതി നല്കി. 30000 കോടി രൂപയുടെ മൊത്തം നിക്ഷേപം പ്രതീക്ഷിക്കുന്നതാണ് പദ്ധതി. 2015-16 മുതല്‍ 2018-19 വരെയുള്ള നാല് ധനകാര്യ വര്‍ഷങ്ങള്‍ കൊണ്ട് പ്രതിവര്‍ഷം 1250 മെഗാവാട്ട് വീതം സൗരോര്‍ജ്ജം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യം.
ഇതുവഴി വര്‍ഷംതോറും മുപ്പതിനായിരം പേര്‍ക്ക് തൊഴിലവസരവും 8.525 ദശലക്ഷം ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാക്കാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: