കൊച്ചി: ശബരിമലയിലെ മാലിന്യനിര്‍മ്മാര്‍ജനം വനം-വന്യജീവി വകുപ്പുകള്‍ നിലപാട് വ്യക്തമാക്കി സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ശബരിമല വനമേഖലയിലെ മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ടു നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു എംഎല് ജോര്‍ജ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസുമാരായ തോട്ടത്തില്‍ ബി രാധാകൃഷ്ണന്, അനു ശിവരാമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
ശബരിമലയിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഉന്നതാധികാരസമതി യോഗമാണ് കൈക്കൊള്ളുന്നതെന്നു കോടതി പറഞ്ഞൂ. ഉന്നതാധികാരസമതിയില് ദേവസ്വംബോര്‍ഡ്, വനം-വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റുദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷം യോഗത്തിന്റെ അനുമതിയോടെയാണ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്.
സാധാരണഗതിയില്‍ ദേവസ്വംബോര്‍ഡ് എല്ലാവരേയും ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുകയും ചില പ്രത്യേക ഘട്ടങ്ങളില്‍ ബോര്‍ഡിന്റെ തീരുമാനം മാത്രം നിലനിര്‍ത്തുകയുമാണ് ചെയ്യുന്നത്. മാലിന്യനിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട നടപടികളില്‍ വിഴ്ചയുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഉന്നതലസമതി ചര്‍ച്ച ചെയ്യേണ്ടതും അടിയന്തര പ്രാധാന്യം ഉള്ളതുമായ പ്രശ്നങ്ങളില്‍ വനം-വന്യജീവി വകുപ്പുകള്‍ നിലപാട് വ്യക്തമാക്കണമെന്നു കോടതി ഉത്തരവ് നല്കി. ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: