ആലപ്പുഴ: കേരള സ്റ്റേറ്റ് കയര്‍ കോര്പറേഷന് ഇത്തവണ റെക്കോഡ് കയറ്റുമതിയാണ് ഉണ്ടായിട്ടുള്ളതെന്ന് ചെയര്മാന് കെ.ആര്. രാജേന്ദ്രപ്രസാദ് പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ 125 കോടിയുടെ കയറുത്പന്നങ്ങളുടെ കയറ്റുമതി ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2005, 2006 കാലഘട്ടങ്ങളില്‍ കമ്പനിയുടെ മൊത്തം വിറ്റുവരവ് 3.5 കോടി മാത്രമായിരുന്നു. കഴിഞ്ഞ ഡിസംബര്‍ വരെ 85 കോടിയുടെ കയറുത്പന്നങ്ങള്‍ വില്പന നടത്തിയിട്ടുണ്ട്.
2008 വരെ നഷ്ടത്തിലായിരുന്ന സ്ഥാപനം ഇപ്പോള്‍ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സഞ്ചിതനഷ്ടം കുറയ്ക്കാന്‍ സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. സ്ഥാപനത്തില്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ജീവനക്കാരെയും തൊഴിലാളികളയും നിയമിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കയര്‍ സഹകരണ സംഘങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് കയര്‍ മേഖലയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം. സര്‍ക്കാര്‍ സൗജന്യമായി നല്കിയ തൊണ്ടുതല്ലല്‍ യന്ത്രങ്ങള്‍ ബഹുഭൂരിപക്ഷം സഹകരണ സംഘങ്ങളിലും തുരുമ്പെടുത്തു നശിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആക്ടിങ് എംഡി എന്‍. സുനിരാജ്, പേഴ്സണല്‍ മാനേജര്‍ ബിനു ജോര്‍ജ് എന്നിവര്‍ പത്രസമ്മളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: