കായംകുളം: ആചാരങ്ങളുടെയും പൈതൃകങ്ങളുടെയും അടിത്തറയാണ് ക്ഷേത്രങ്ങളെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിന്റെയും പോയ്പ്പോയ കാലത്തിന്റെയും തിരുശേഷിപ്പുകളാണ് ക്ഷേത്രങ്ങള്‍. ക്ഷേത്രങ്ങള്‍ എങ്ങിനെ നടത്തണമെന്നും ആരൊക്കെ കയറണമെന്നും തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തീരുമാനിക്കും. അതിന് വേണ്ട തീരുമാനം എടുക്കാന്‍ നിയമപരമായി ബോര്‍ഡിന് അവകാശമുണ്ട്.
അടിയുറച്ച വിശ്വാസമുണ്ടെങ്കില്‍ എല്ലാം നേടും. ഹിന്ദു സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ശബരിമലയില്‍ സ്ത്രീകള്‍ കയറരുതെന്നുള്ളത് ഇപ്പോഴത്തെ കാര്യമല്ല. അതിനെതിരെ കോടതിയോ, പൗരാവകാശമോ, സോഷ്യല്‍മീഡിയയോ പ്രവൃത്തിക്കുന്നത് ഖേദകരമാണ്.
മുന്‍സര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നതില്‍ തെറ്റില്ലെന്ന് കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ട് ഭക്തരോട് കാണിച്ച വിശ്വാസ വഞ്ചനയാണ്. 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറുന്നത് ബോര്‍ഡ് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപദേശകസമിതി പ്രസിഡന്റ് അമ്പക്കാട്ട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് അംഗം സുഭാഷ് വാസു, എല്‍മെക്സ് ഗ്രൂപ്പ് എംഡി കെ.ഡി. ഗോപാലകൃഷ്ണന്, ബിജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: