ഹരിപ്പാട്: തൈപ്പൂയം അടുത്തതോടെ ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രവും പരിസര പ്രദേശങ്ങളും കാവടി നിര്‍മ്മാണത്തിന്റേയും വില്‍പ്പനയുടേയും തിരക്കിലാണ്. 24നാണ് കാവടിയാട്ടം. പിടിപ്പീലികളും കൈയിലേന്തി കാവി വസ്ത്രധാരികളായ മുരുക ഭക്തര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി ഗ്രാമവീഥികളിലൂടെ ഹര ഹരോ ഹര ഹര സ്വാമിയേ ഹര ഹര വിളിച്ചുകൊണ്ടു ഭീക്ഷാടനത്തിലൂടെ നീങ്ങുകയാണ്.
ദക്ഷിണ പഴനി എന്നറിയപ്പെടുന്ന ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കാവടിയാടുന്നത്. കുറഞ്ഞത് ഇരുപത്തിയൊന്ന് ദിവസത്തെയെങ്കിലും വ്രതശുദ്ധിയോടുകൂടിയാണ് കാവടി നേര്‍ച്ചയുമായി ഭക്തര്‍ എത്തുന്നത്. സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഇത്തവണ അയ്യായിരത്തിലധികം കാവടികള്‍ എത്തുമെന്നാണ് പ്രതീക്ഷ.
24ന് വെളുപ്പിന് മേല്‍ശാന്തി മഠത്തില്‍ നിന്നുള്ള എണ്ണക്കാവടിയോടൂകൂടിയാണ് കാവടിയാട്ടം ആരംഭിക്കുന്നത്. എണ്ണക്കാവടിക്ക് ശേഷം നെയ്യ്, തേന്‍, പാല്, പഞ്ചാമൃതം, ശര്‍ക്കര കാവടികള്‍ ആടും. ഉച്ചയ്ക്ക് ബ്രാഹ്മണ സമൂഹമഠത്തില്‍ നിന്നുള്ള കളഭക്കാവടിയും ആടും. കുങ്കുമം, ഭസ്മം, പനിനീര്, പുഷ്പം കാവടികളാണ് വൈകുന്നേരം ആടുന്നത്. കരുവാറ്റ തിരുവിലഞ്ഞാല്‍ ക്ഷേത്രം, ഗോലോകാശ്രമം, കരുവാറ്റ കുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രം, എരിയ്ക്കാവ് പാതിരാംകുളങ്ങര, മുണ്ടോലില്‍, കാര്‍ത്തികപ്പള്ളി, വാതല്ലൂര്‍ കോയിക്കല്‍, ഹരിപ്പാട് നഗരി, തലത്തോട്ട, മൂടയില് ശ്രീകൃഷ്ണ ക്ഷേത്രം, കോളാത്ത്, ഹരിപ്പാട് മൂര്‍ത്തി ക്ഷേത്രം, കവറാട്ട്, തുക്കയില്‍, കന്യാട്ടുകുളങ്ങര, തുടങ്ങി അന്‍പതോളം ക്ഷേത്രങ്ങളില്‍ നിന്നുമുള്ള കൂട്ടക്കാവടികളാണ് രാവിലെയും വൈകിട്ടുമായി ക്ഷേത്രത്തിലെത്തുന്നത്. രാത്രി ഒന്‍പത് മണിയോടുകൂടി കാവടിയാട്ടം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: