തൃശൂര്‍: കോളിളക്കം സൃഷ്ടിച്ച ഗോവിന്ദച്ചാമി പ്രതിയായ സൗമ്യ വധക്കേസിനുശേഷം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പാതിരാക്കൊലപാതകത്തിന്റെ വിധി പ്രഖ്യാപനം ഉണ്ടായത് ദുരന്തം നടന്ന് ഒരു വര്ഷമെത്തുവാന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍.
2015 ജനുവരി 29ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കാറിടിപ്പിച്ചും അടിച്ചും തൊഴിച്ചും ഒരു പാവം കുടുംബത്തിന്റെ അത്താണിയായ ചന്ദ്രബോസ് എന്ന സെക്യൂരിറ്റിക്കാരനെ കോടീശ്വരനും കിംഗ്ബീഡി മാനേജിങ് ഡയറക്ടറുമായ അടയ്ക്കപ്പറമ്പില് വീട്ടില്‍ മുഹമ്മദ് നിസാം (38) കൊന്നത്. പുലര്‍ച്ചെ 2.55ഓടെ മദ്യലഹരിയില്‍ കാറോടിച്ച് എത്തിയ നിസാം, ഗേറ്റ് തുറക്കാന്‍ വൈകിയതിന്റെ പേരിലാണ് അരുംകൊലക്ക് മുതിര്‍ന്നത്.
കേസ്സിന്റെ ഗതി മാറ്റിമറിച്ചത് കേരളത്തിലെ മാധ്യമങ്ങളാണ്. ജനങ്ങളും മാധ്യമങ്ങളും കണ്ണുംകാതും തുറന്ന് വെച്ചിരുന്നതോടെ ഏകപക്ഷീയമായ നീക്കത്തിലൂടെ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള പോലീസിന്റെയും ഉന്നതരാഷ്ട്രീയ നേതാക്കളുടെയും നീക്കങ്ങള്‍ ദുര്‍ബലമായി. യുഡിഎഫിന്റെ മൂന്ന് മന്ത്രിമാര്‍ എല്‍ഡിഎഫ്, യുഡിഎഫ് എംഎല്‍എമാര്‍ അടക്കമുള്ളവര്‍ നിസ്സാമിന്റെ രക്ഷക്കായി രംഗത്ത് ഉണ്ടായിരുന്നു. എംഎല്‍എ അടക്കമുള്ള നേതാക്കള്‍ സഹായങ്ങളുമായി ജയിലില്‍ എത്തി നിസ്സാമിന് ഐക്യം പ്രകടിപ്പിച്ചത് പിന്നീട് ഏറെ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടു. പി.എ.മാധവന് എംഎല്‍എക്കെതിരെ നിയമസഭയ്ക്കുള്ളിലും പുറത്തും വ്യാപകമായ പ്രതിഷേധങ്ങള്‍ ഇതിന്റെ ഭാഗമായി ഉയര്‍ന്നു.
പരിക്കേറ്റ് ചികിത്സയിലായിരുന്ന ചന്ദ്രബോസ് ആശുപത്രിയില്‍ കഴിയുമ്പോള്‍ ഒരു പ്രമുഖ എല്‍ഡിഎഫ് നേതാവിന്റെ സാന്നിദ്ധ്യത്തില്‍ ബോസിന്റെ ഭാര്യയ്ക്കും മകനും ജോലിയും ആയുഷ്കാലം ജീവിക്കുവാനുള്ള സമ്പത്തും നല്കാമെന്നുള്ള വാഗ്ദാനങ്ങളുമായി ചിലര്‍ ആശുപത്രിയില്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ഫെബ്രുവരി 18ന് ചികിത്സയിലായിരുന്ന ചന്ദ്രബോസ് മരണപ്പെടുന്നത്.
ചന്ദ്രബോസ് കേസില്‍ നിസാമിനെ സഹായിക്കാന്‍ ഡിജിപിയും സിറ്റിപോലീസ് കമ്മീഷണറും അടക്കമുള്ളവര്‍ സഹായിച്ചുവെന്നുള്ളപരാതി ശക്തമായി ഉയര്‍ന്നിരുന്ന ഇതില്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെ ആദ്യം അന്വേഷണവിധേയമായി ഫെബ്രുവരി 27ന് സസ്പെന്റ് ചെയ്തിരുന്നു. നിഷാമിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത് മുതല്‍ കുറ്റപത്രം നല്‍കുന്നതുവരെ അന്വേഷണസംഘം പലതും മറച്ചുവെച്ചിരുന്നു. അക്രമം ഉണ്ടായ ദിവസം നിസ്സാമിന്റെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് തോക്കിനെ സംബന്ധിച്ച് ഒരു തെളിവും ഹാജരാക്കുവാന്‍ പോലീസിന് സാധിച്ചില്ല. മാത്രമല്ല തോക്ക് അടക്കം നിസ്സാമിന്റെ അനധികൃത സമ്പാദ്യങ്ങള്‍ കണ്ടെത്തുവാനും ഫഌറ്റില്‍ പോലീസ് റെയ്ഡ് നടത്തുകയുണ്ടായി. എന്നാല്‍ ഒന്നും കണ്ടെടുക്കുവാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. തലേദിവസം റെയ്ഡ് നടത്തുമെന്ന് അറിയിച്ചുവെങ്കിലും പിറ്റെദിവസം ഉച്ചതിരിഞ്ഞ് 2 മണിയോടുകൂടിയാണ് റെയ്ഡ് നടത്തിയത്.
ശോഭാ സിറ്റിയിലെ ഫഌറ്റുകളില്‍ നിസ്സാമിന്റെ ഫഌറ്റില്‍ മാത്രമാണ് മുറികളില്‍ സീലിങ്ങ് ഉള്ളത്. ഇത് പൊളിച്ച് പരിശോധിക്കാന്‍ എറണാകുളത്തുനിന്നും മെക്കാനിക്കും എത്തിയിരുന്നു. എന്നാല്‍ സീലിങ്ങില്സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ അതിന് മുമ്പ് നിസ്സാമിന്റെ സഹായികള്‍ മാറ്റിയിരുന്നു. അതിന് വേണ്ടിയാണ് റെയ്ഡ് 2 മണിവരെ നീട്ടിവച്ചത്. നിസ്സാമിന്റെ ഭാര്യ അമലിനെ പോലീസ് ചോദ്യം ചെയ്തത് മണ്ണുത്തിയിലുള്ള അമലിന്റെ ബന്ധുവീട്ടില്‍ എത്തിയാണ്. അതിന് മുമ്പ് അമല്‍ ഒളിവിലായിരുന്നു. അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുവാന്‍ പോലീസ് തയ്യാറായില്ല. വനിതാപോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ട സ്ഥാനത്ത് അമലിന്റെ സൗകര്യത്തിന് പോലീസ് വിട്ടുവീഴ്ച ചെയ്യുകയായിരുന്നു.
15000 പേജുള്ള കുറ്റപത്രമാണ് നിഷാമിനെതിരെ സമര്‍പ്പിച്ചത്. 111 പ്രോസിക്യൂഷന് സാക്ഷികളില്‍ 22 പേരെ കോടതി വിസ്തരിച്ചു. ബോസിനെ ചവിട്ടാനുപയോഗിച്ച ഷൂസ്, ആഡംബരവാഹനമായ ഹമ്മര്‍ ഉള്‍പ്പടെ 43 തൊണ്ടിമുതലുകളും 124 അനുബന്ധ രേഖകളുമാണ് കേസിന് വേണ്ടി കോടതിയില്‍ സമര്‍പ്പിച്ചത്.
ജില്ലാകോടതിയില്‍ കേസ് നടക്കുമ്പോള്‍ തന്നെ ഒരേസമയം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വിവിധ ഹര്‍ജികള്‍ നിസ്സാമിന്റേതായി എത്തിയത് ചരിത്രസംഭവം തന്നെയായിരുന്നു. കേസിന്റെ പേരുപറഞ്ഞ് നിസ്സാമും പോലീസ് സംഘവും വിനോദയാത്രപോയത് ഏറെ കോളിളക്കം ഉണ്ടാക്കിയസംഭവമാണ്. നിസ്സാമിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് ഉന്നതരുടെ ആശീര്‍വാദത്തോടുകൂടി ബംഗുളുരുവില്‍ എത്തിയത്. സംഭവസമയത്ത് ചന്ദ്രബോസ് ധരിച്ച വസ്ത്രങ്ങള്‍ ആശുപത്രിയില്‍ നിന്നും നഷ്ടപ്പെട്ടതും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ചന്ദ്രബോസിന്റെ മൊഴിയെടുക്കാന്‍ പോലീസ് മനപ്പൂര്‍വ്വം വൈകിച്ചതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ടായിരുന്നു.
ചന്ദ്രബോസിന്റെ ഭാര്യക്ക്
ജോലി: മുഖ്യമന്ത്രിയുടെ വാഗ്ദാനം കടലാസ്സിലൊതുങ്ങി
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാവുകയും വിധി വരികയും ചെയ്തത് ആശ്വാസമാകുമ്പോഴും കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ വിധവ ജമന്തിക്ക് ജോലി നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം കടലാസ്സിലൊതുങ്ങി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷന്‍ വി.എം.സുധീരന് എന്നിവര്‍ സംഭവം നടന്ന ഉടനെ ചന്ദ്രബോസിന്റെ വീട്ടിലെത്തിയാണ് ജമന്തിക്ക് ഔഷധിയില്‍ ജോലി നല്‍കാമെന്ന് ഉറപ്പു നല്‍കിയത്.
ക്രൂരമായ കൊലപാതകത്തെത്തുടര്‍ന്ന് അതീവ ദുഃഖത്തിലും ദുരിതത്തിലുമായ കുടുംബത്തിന്റെ ശോചനീയാവസ്ഥയെപ്പോലും രാഷ്ട്രീയ ലാക്കോടെ ചൂഷണം ചെയ്യാനുള്ള ശ്രമം മാത്രമായിരുന്നു ഈ വാഗ്ദാനമെന്നാണ് ഇപ്പോള്‍ ആക്ഷേപമുയരുന്നത്. കുടുംബ പുലര്‍ത്താന്‍ മറ്റുവീടുകളില്‍ ജോലിക്ക് പോവുകയാണ് ഇവര്‍ ഇപ്പോള്‍.കേസ് വിചാരണയുള്ള ദിവസങ്ങളില്‍ ഇവര്‍ പതിവായി കോടതിയില്‍ എത്തുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: