കേരളത്തിലെ കുറ്റാന്വേഷണ സംവിധാനം തീര്‍ത്തും അശാസ്ത്രീയവും അപര്യാപ്തവുമാണെന്നും ബാര്‍ കോഴക്കേസിലെ ഹൈക്കോടതി നിരീക്ഷണം വ്യക്തമാക്കുന്നു. വിജിലന്‍സ് ‘വിജിലന്റ്’ അല്ലെന്നാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കുറ്റാന്വേഷണത്തില്‍ മികവും വൈദഗ്ധ്യവും പുലര്‍ത്തേണ്ട വിഭാഗമാണ് പോലീസിലെ വിജിലന്‍സ്. ഇതുമറന്ന് ഭരണ-രാഷ്ട്രീയ നേതൃത്വത്തിന് വിടുപണിചെയ്യുന്ന വിജിലന്‍സ് ഉദ്ദശ്യലക്ഷ്യങ്ങള്‍ മറന്നിരിക്കുകയാണെന്ന വികാരമാണ് ഇപ്പോള്‍ പൊതുജനങ്ങള്‍ക്കുള്ളത്.
വിജിലന്‍സ് വകുപ്പ് നിലവില്‍ കൈകാര്യം ചെയ്യുന്നവരെ ഒഴിവാക്കണമെന്നും കുറ്റംചെയ്തവരെ നിയമനത്തിന് മുമ്പില്‍ കൊണ്ടുവരേണ്ട ബാധ്യത മറക്കുന്നവര്‍ കുറ്റാന്വേഷണ ഏജന്‍സികളില്‍ തുടരുന്നത് അഭികാമ്യമല്ല എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അഭിപ്രായപ്പെടുന്നത് ഏറെ പ്രസക്തമാണ്. പണ്ട് സുപ്രീംകോടതി സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് വിശേഷിപ്പിക്കുകയുണ്ടായി. സ്വാതന്ത്ര്യമില്ലെങ്കിലും തത്തക്ക് ശബ്ദിക്കാന്‍ വിലക്കുണ്ടായിരുന്നില്ല. എന്നാല്‍ കേരളത്തിലെ വിജിലന്‍സിന്റെ സ്ഥിതി ഇതിലും കഷ്ടമാണ്. ഇപ്പോള്‍ പറഞ്ഞതല്ല പിന്നെ പറയുന്നത്. കുറ്റവാളിയെന്ന് ഒരിക്കല്‍ കണ്ടെത്തിയവര്‍ കുറ്റങ്ങള്‍ ചെയ്തതിന് തെളിവില്ലെന്നും പിന്നീട് പറയുന്നു. ബാര്‍ കോഴക്കേസില്‍ പ്രതിയായ മുന്‍മന്ത്രി കെ.എം. മാണിയുടെ കാര്യത്തില്‍ വിജിലന്‍സ് എഡിജിപി സുകേശന്റെ പ്രസ്താവന രാഷ്ട്രീയ ശിഖണ്ഡികള്‍പോലും നടത്തുകയില്ല.
സംസ്ഥാന സര്‍ക്കാരിന് വമ്പിച്ച നഷ്ടം വരുത്തിവെച്ച കേസാണ് ബാര്‍കോഴക്കേസ്. ബാര്‍ അസോസിയേഷന് വൈസ്പ്രസിഡന്റ് ബിജു രമേശ് താന്‍ ധനമന്ത്രിക്കും എക്സൈസ്മന്ത്രി ബാബുവിനും ബാറുകള്‍ പൂട്ടാതിരിക്കാന്‍ കോഴ നല്‍കിയെന്ന് നിരന്തരം ആവര്‍ത്തിക്കുന്നു. ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ മന്ത്രിമാര്‍ക്ക് കോഴകൊടുക്കാന്‍ പണപ്പിരിവും നടത്തിയിരുന്നു. 25 കോടിയാണ് അവര്‍ ശേഖരിച്ചത്. ഈ കേസന്വേഷണത്തിലാണ് വിജിലന്‍സ് വിജിലന്റ് അല്ല എന്ന് ഹൈക്കോടതി പറഞ്ഞത്. ബിജുരമേശ് താന്‍ പറഞ്ഞത് തെറ്റാെണന്ന് തെളിയിക്കാന്‍ വിജിലന്‍സിനെ വെല്ലുവിളിച്ചിരിക്കുകയാണ്.
വിജിലന്‍സ് മേധാവിയായിരുന്ന വിന്‍സന്‍ എം. പോള്‍ അന്വേഷണം അട്ടിമറിച്ച് മാണിയെ കുറ്റവിമുക്തനാക്കാന്‍ ശ്രമിച്ചെങ്കിലും എസ്പി സുകേശന്റെ റിപ്പോര്‍ട്ടാണ് മാണിയുടെ രാജിയില്‍ കലാശിച്ചത്. സത്യസന്ധനായ ഉദ്യോഗസ്ഥന് എന്ന പ്രതിഛായയുള്ള സുകേശന് പക്ഷെ പിന്നീട് മലക്കംമറിയുകയും മാണി കോഴ വാങ്ങിയിട്ടില്ലെന്ന നിലപാടെടുക്കുകയും ചെയ്തു. ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിൡയുടെ നുണപരിശോധനാ റിപ്പോര്‍ട്ടും മാണി കോഴ കൈപ്പറ്റിയെന്ന് തെളിയിച്ചതാണ്. മാണി 2014 ഒക്ടോബറില്‍ ഒരു കോടി കൈപ്പറ്റി എന്നായിരുന്നു ബിജുവിന്റെ ആരോപണം. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മാണിയും മറ്റും പ്രതിയായ ബാര്‍കോഴക്കേസ് അട്ടിമറിക്കാന്‍ പ്രത്യേക താല്പര്യമെടുക്കുകയും വിന്‍സന്‍ പോള്‍ മാണിയെ കുറ്റവിമുക്തനാക്കുകയുമുണ്ടായെങ്കിലും സുകേശന് മാണിയെ കുറ്റാരോപിതനാക്കി പ്രഖ്യാപിച്ചപ്പോഴാണ് രാജിവെക്കേണ്ടിവന്നത്. വിവാദത്തെത്തുടര്‍ന്ന് വിന്‍സന്‍ എം. പോള്‍ അവധിയില്‍ പോവുകയും സുകേശന് ബാര്‍ ഉടമകളുടെ മൊഴി രേഖപ്പെടുത്തുകയുമുണ്ടായി.
കേരള ഹൈക്കോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുകയും തുടരന്വേഷണം നടത്തണമെന്നാജ്ഞാപിക്കുകയും ചെയ്തു. ഈ അന്വേഷണം ഏല്‍പ്പിച്ചതും സുകേശനെയാണ്. പക്ഷെ സുകേശന് മലക്കംമറിഞ്ഞ് മാണിയും ബാബുവും കോഴ വാങ്ങിയിട്ടില്ലെന്നും കുറ്റവാളികളല്ലെന്നും പ്രഖ്യാപിക്കുകയാണ് ചെയ്തത്. ബാര്‍ കോഴക്കേസ് പിന്‍വലിക്കണമെന്ന കേരളസര്‍ക്കാരിന്റെ താളത്തിന് തുള്ളുകയാണ് സുകേശന് ചെയ്തതെന്ന് വ്യക്തം. അങ്ങനെ സുകേശന് കെ.എം. മാണിയെ ജൂണില്‍ അഴിമതിക്കാരനാക്കുകയും ജൂലൈയില്‍ കുറ്റവിമുക്തനാക്കുകയും ചെയ്തിരിക്കുന്നു. ജൂണ്‍ 27 ന് സുകേശന് കോടതി മുമ്പാകെ നല്കിയ മൊഴി കേസ് കോടതിയില്‍ നിലനില്ക്കുകയില്ല എന്നായിരുന്നു.
ഈ 34 ദിവസത്തിനുള്ളില്‍ എന്താണ് സംഭവിച്ചത്? സുകേശന് കോടതിയില്‍ പറഞ്ഞത് തന്റെ പക്കലുള്ള തെളിവുകള്‍ പര്യാപ്തമല്ല എന്നാണ്. പക്ഷെ ഇതേ സുകേശന് 300 ഓളം സാക്ഷികളുടെ മൊഴി എടുത്തിരുന്നു. ഇത് വിന്‍സന്‍ പോളിന്റെ റിപ്പോര്‍ട്ടിന് കടകവിരുദ്ധവുമായിരുന്നു. അങ്ങനെ മാണിയെ കുറ്റവാളിയാക്കിയ സുകേശന്‍തന്നെ അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്കി എന്നുമാത്രമല്ല, കേസന്വേഷണം അവസാനിപ്പിക്കണമെന്നഭ്യര്‍ത്ഥിക്കുകയും ചെയ്തു! ഹൈക്കോടതിയുടെ പരാമര്‍ശം ശ്രദ്ധേയമാണ്. സീസറുടെ ഭാര്യ സംശയാതീതയായിരിക്കണം എന്നായിരുന്നു അത്. പക്ഷെ ഐപിഎസ് കേഡറിലേക്ക് പ്രമോഷന് കാത്തുനില്ക്കുന്ന സുകേശന് ബാഹ്യസമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി എന്നുവേണം കരുതാന്‍. കേരളത്തില്‍ മാത്രമാണ് ഇത്തരം വിചിത്രമായ നടപടികള്‍ ഉണ്ടാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: