പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും പരിസ്ഥിതി സംഘടനകള്‍ക്കും യാതൊരു പഞ്ഞവുമില്ലാത്ത നാടാണ് കേരളം. എന്നാല്‍ പരിസ്ഥിതി സംരക്ഷണം കടുത്ത വെല്ലുവിളി നേരിടുന്നതും കേരളത്തിലാണ്. പശ്ചിമഘട്ട സംരക്ഷണത്തിനെതിരായ സമരം ഇവിടെ അക്രമാസക്തമാവുകപോലുമുണ്ടായി. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? എന്തുചെയ്താലാണ് പരിസ്ഥിതി സംരക്ഷിക്കാനാവുക?
പരിസ്ഥിതി പ്രവര്‍ത്തകരും പരിസ്ഥിതി സംഘടനകളും ഉണ്ടായതുകൊണ്ടുമാത്രം പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്നില്ല. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാതെയുള്ള ജനകീയമുന്നേറ്റവും നിയമപോരാട്ടവും അതിനാവശ്യമാണ്. ഇതുവഴിയാണ് ആറന്മുളയില് വിജയം വരിക്കാന്‍ കഴിഞ്ഞത്. പരിസ്ഥിതി സംരക്ഷണത്തിന്റെ എതിര്‍പക്ഷത്തു നില്‍ക്കുന്നത് സമ്പന്ന ശക്തികളായിരിക്കും. കേരളത്തിന്റെ കാര്യമെടുത്താല്‍ ഇടതു-വലതു മുന്നണികള്‍ നേതൃത്വം നല്കുന്ന സര്‍ക്കാരുകള്‍ നിയമലംഘനത്തിന് കൂട്ടുനിന്നതാണ് ആവാസവ്യവസ്ഥ തകിടംമറിയുന്ന തരത്തിലുള്ള പരിസ്ഥിതി ലംഘനങ്ങള്‍ക്ക് ഇടയാക്കിയിട്ടുള്ളത്. ആറന്മുളയില് വിമാനത്താവളത്തിനായി ഏറ്റെടുത്തതില്‍ 300 ഏക്കര്‍ മിച്ചഭൂമിയാണെന്ന് കളക്ടര്‍ പ്രഖ്യാപിച്ചിട്ടും വിട്ടുകൊടുക്കാന്‍ തയ്യാറാവാത്തത് ഇതിന് തെളിവാണ്.
പശ്ചിമഘട്ടം സംരക്ഷിക്കാന്‍ പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ വേണം. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ നിരവധി നല്ല ശുപാര്‍ശകളുണ്ട്.എന്നാല്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ എന്തൊക്കെയാണുള്ളതെന്ന് വ്യക്തമാവുന്നതിനുമുന്പെ ഇവിടെ അതിനെതിരെ ചിലര്‍ സമരം തുടങ്ങി. ജനങ്ങളില്‍ ബോധപൂര്‍വം ആശങ്ക സൃഷ്ടിച്ച് സമരത്തിനിറക്കുകയായിരുന്നു. കസ്തൂരി രംഗന് റിപ്പോര്‍ട്ടിലും സ്വീകാര്യമായ പരാമര്‍ശങ്ങളുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇത് പരിശോധിച്ച് സമഗ്രമായ പദ്ധതി തയ്യാറാക്കുമെന്നാണ് കരുതുന്നത്. ആറന്മുള വിമാനത്താവള പദ്ധതിയുടെ കാര്യത്തില്‍ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാത്ത നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിലും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ സൂചനകള്‍ ഇതിനകംതന്നെ സര്‍ക്കാര്‍ എടുത്ത നടപടികളില്‍നിന്ന് ലഭിക്കുന്നുണ്ട്.
കേരളത്തില്‍ പതിറ്റാണ്ടുകളായി മുഴങ്ങിക്കേള്‍ക്കുന്ന ഒന്നാണ് വിപ്ലവകരമായ ഭൂപരിഷ്കരണം നടപ്പാക്കിയെന്നത്. എന്നാല്‍ വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ ഇതൊരു വഞ്ചനയായിരുന്നുവെന്ന് കരുതേണ്ടിവരുന്നു. അരിപ്പയിലെയും ചെങ്ങറയിലെയും ആറളത്തെയും മൂലമ്പിള്ളിയിലേയുമൊക്കെ ഭൂസമരങ്ങള്‍ ഇതിന് തെളിവല്ലേ?
കേരളത്തില്‍ നടപ്പാക്കിയ ഭൂപരിഷ്ക്കരണം ഭൂവുടമാ ബന്ധങ്ങളില്‍ കാതലായ ഒരു മാറ്റവും കൊണ്ടുവന്നില്ല എന്നതാണ് സത്യം. ഒന്നാമതായി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ഭൂമി ലഭിച്ചില്ല. ജനങ്ങളില്‍ ചെറിയൊരു വിഭാഗത്തിന് കുടികിടപ്പിനുള്ള അവകാശം മാത്രമാണ് ലഭിച്ചത്. തോട്ടഭൂമിയെ നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കുകവഴി ഭൂപരിഷ്കരണത്തിന്റെ ലക്ഷ്യംതന്നെ അട്ടിമറിക്കപ്പെടുകയായിരുന്നു. മൃതദേഹം സംസ്ക്കരിക്കാന്‍ ഒരുതുണ്ട് ഭൂമിയില്ലാതെ അടുക്കള പൊളിച്ച് മാറ്റേണ്ട ഗതികേടനുഭവിക്കുന്നവര് ഏറെയുള്ള ഒരു നാട്ടില്‍ ഈ തെറ്റ് തിരുത്തപ്പെടുന്നില്ല.
ഭൂപരിഷ്ക്കരണം ചരിത്രപരമായ നേട്ടങ്ങള്‍ കൊണ്ടുവന്നുവെന്ന് പറയപ്പെടുന്ന ഒരു സമൂഹത്തില്‍ വനവാസി വിഭാഗങ്ങള്‍ നരകതുല്യരായി ജീവിക്കുകയാണ്!
അന്യാധീനപ്പെട്ട ഭൂമി വനവാസികള്‍ക്ക് തിരിച്ചുനല്‍കണമെന്ന് കോടതി വിധിയുള്ളതാണ്. എന്നാല്‍ വിധിക്കുമേല്‍ വര്‍ഷങ്ങള്‍ അടയിരുന്ന ഇടതു-വലതു മുന്നണികള്‍ അവസാനം ഈ വിധിയെ മറികടക്കാന്‍ നിയമസഭയില്‍ ഒറ്റക്കെട്ടായി വോട്ട് ചെയ്ത് ബില്ല് പാസ്സാക്കുകയായിരുന്നു. ഇക്കൂട്ടര്‍ ഇപ്പോഴും വനവാസി പ്രേമം നടിക്കുന്നുവെന്നതാണ് വിരോധാഭാസം. വനവാസി ബാലന്മാര്ക്ക് മാലിന്യക്കൂമ്പാരങ്ങളില്‍ ഭക്ഷണം തിരയേണ്ട ഗതികേട് സൃഷ്ടിച്ചത് ഇടതു-വലതു മുന്നണി ഭരണമാണ്. കേരളത്തില്‍ ഭൂമിയില്ലാത്തവനും പിന്നാക്കക്കാരനും പാവപ്പെട്ടവനുംവേണ്ടി അഞ്ച് വര്‍ഷത്തിനിടെ നിയമസഭയില്‍ ചോദ്യം ചോദിച്ചത് ഒന്നര ശതമാനം മാത്രമാണ്.
പട്ടികജാതിക്കാരുടെ സംവരണത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട 16 എംഎല്‍എമാര്‍ ഉള്ളപ്പോഴാണിതെന്നോര്ക്കണം. ഈ അവസ്ഥ മാറണമെന്ന് ബിജെപി ആഗ്രഹിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ മിച്ചഭൂമി കണ്ടെത്തി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണം. മണ്ണിന്റെ മക്കളുടെ ഭരണം വരണമെന്നാണ് ബിജെപി ആഗ്രഹിക്കുന്നത്. അധികാരത്തിന്റെ പിന്നാമ്പുറങ്ങളില്‍ വോട്ടുകുത്താനായി മാത്രം നിര്‍ത്തിയിരുന്ന ജനത അധികാരത്തിലെത്തണം. കൃഷിക്കാരന് അര്‍ഹമായ ഭൂമി ലഭിക്കുംവരെ ബിജെപി അവര്‍ക്കൊപ്പമുണ്ടാവും. അരിപ്പയിലുള്പ്പെടെ ഭൂമിക്കുവേണ്ടി സമരം ചെയ്യുന്നവരുടെ പ്രശ്നം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന മുദ്രാവാക്യമായിരിക്കും.
അക്രമരാഷ്ട്രീയം കേരളത്തിലെ ജനങ്ങളെ നെടുനാളായി അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്. കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം കലുഷമാക്കുന്നതില്‍ അക്രമരാഷ്ട്രീയത്തിന് വലിയ പങ്കുണ്ട്. സമാധാന പ്രിയനായ താങ്കള്‍ക്ക് ഇക്കാര്യത്തില്‍ എന്തുചെയ്യാനാവും?
ബിജെപി എന്നും സമാധാനത്തിന്റെ പക്ഷത്താണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. കണ്ണൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മറ്റുള്ളവര്‍ക്ക് സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് സിപിഎം വച്ചുപുലര്‍ത്തുന്ന ജനാധിപത്യവിരുദ്ധമായ ആധിപത്യമോഹവും ചില ഇസ്ലാമിക സംഘടനകള്‍ കൊണ്ടുനടക്കുന്ന അസഹിഷ്ണുതയുമാണ് ഇവിടെ
അക്രമരാഷ്ട്രീയത്തിനിടയാക്കുന്നത്. അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ ബിജെപി നിരുപാധിക ചര്‍ച്ചയ്ക്ക് തയ്യാറാണ്. സമാധാനത്തിനുവേണ്ടി ചര്‍ച്ചയാവാം എന്ന സിപിഎം നേതൃത്വത്തിന്റെ നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ അതിനെ രണ്ടുകയ്യും നീട്ടി ബിജെപി സ്വീകരിക്കും. സമാധാനാന്തരീക്ഷത്തിനുവേണ്ടി നിരുപാധികമായ ചര്‍ച്ചയാണ് നടക്കേണ്ടത്. എന്നാല്‍ കത്തിമടക്കിവച്ചാല് ചര്‍ച്ചയാവാം എന്നൊക്കെയുള്ള ചില മുതിര്‍ന്ന സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍ അവരുടെ ഇക്കാര്യത്തിലുള്ള നിലപാട് സത്യസന്ധമാണോ എന്ന സംശയമുയര്‍ത്തുന്നു. സമാധാനാന്തരീക്ഷം കൊണ്ടുവരുന്നതിലും നിലനിര്‍ത്തുന്നതിലും സംസ്ഥാനത്തെ ഭരണനേതൃത്വത്തിന് വലിയ പങ്കുവഹിക്കാനുണ്ട്. എന്നാല്‍ സിപിഎം അധികാരത്തിലിരുന്നപ്പോഴൊക്കെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്. അക്രമരാഷ്ട്രീയം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഈയിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ച സമീപനം
അസഹിഷ്ണുതയുടെതായിരുന്നു. ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കേണ്ട മുഖ്യമന്ത്രി സിപിഎം-ആര്‍എസ്എസ് ചര്‍ച്ച എന്നുകേട്ടതോടെ അതിനെ തികഞ്ഞ അസഹിഷ്ണുതയോടെ നോക്കിക്കണ്ടത് അപലപനീയമാണ്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്നത് അക്കൗണ്ട് തുറക്കാനല്ല, അധികാരം പിടിക്കാനാണ് എന്നൊരു പ്രഖ്യാപനം പാര്‍ട്ടിയുടെ അധ്യക്ഷപദവിയിലെത്തിയശേഷം അങ്ങ് നടത്തുകയുണ്ടായി. ഇത് ബിജെപി പ്രവര്‍ത്തകരില്‍ വലിയ ആവേശവും ജനങ്ങളില്‍ അഭൂതപൂര്‍വമായ പ്രതീക്ഷയുമാണ് സൃഷ്ടിച്ചിട്ടുള്ളത്. കൂടുതല്‍ വിശദീകരിക്കാമോ?
കേരളത്തിലെ ബിജെപിയുടെ സാധ്യതയെക്കുറിച്ച് ചര്‍ച്ചചെയ്യേണ്ടത് വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സ്ഥിതിവച്ചുകൊണ്ടല്ല. കേരളത്തില്‍ ഇന്ന് ബിജെപി ചേരിയും ബിജെപി വിരുദ്ധ ചേരിയും എന്നിങ്ങനെ രണ്ട് പക്ഷമേയുള്ളൂ. എല്‍ഡിഎഫും യുഡിഎഫും കൈകാര്യം ചെയ്യുന്നത് ഒരേ ജനവിരുദ്ധ രാഷ്ട്രീയമാണ്. അഴിമതിക്കാരനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്താല്‍ വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പറഞ്ഞ സിപിഎം ആര്.ശങ്കര്‍ പ്രതിമാ അനാഛാദന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉമ്മന്‍ചാണ്ടിക്ക് യാതൊരു അയോഗ്യതയുമില്ലെന്ന് പറഞ്ഞ് മഹാനായി വാഴ്ത്തിയത് കേരളത്തിലെ ജനങ്ങള്‍ കണ്ടതാണല്ലോ.
പുറമേയ്ക്ക് പ്രസ്താവനാ യുദ്ധം നടത്തുന്ന സിപിഎമ്മും കോണ്‍ഗ്രസും അഴിമതിക്കേസുകളിലും രാഷ്ട്രീയകൊലപാതകക്കേസുകളിലും ഒത്തുകളിക്കുന്നവരാണ്. എസ്എന്‍സി ലാവ്ലിന്, സോളാര്‍ അഴിമതിക്കേസുകളിലും മാറാട്-ടിപി വധക്കേസുകള്‍ സിബിഐക്ക് വിടാതിരുന്നതിലും ഇത് പ്രകടമാവുകയുണ്ടായി. ഈ അവസരവാദപരമായ രാഷ്ട്രീയത്തിന് ബദലായി ജനങ്ങള്‍ കാണുന്നത് ബിജെപിയെയാണ്.
ഇടതു-വലതു മുന്നണികളിലായി ഇരുപതോളം വരുന്ന ഭരണവര്‍ഗ്ഗ പാര്‍ട്ടികളോടാണ് ബിജെപിക്ക് മത്സരിക്കേണ്ടിവരിക. ഇതൊരു പ്രതികൂലഘടകമായി കാണുന്നുണ്ടോ?
ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ഇടതു-വലതു മുന്നണികളുടെ അസ്തിത്വം കൂടുതല്‍ കൂടുതല്‍ ദുര്‍ബലമായി വരികയാണ്. മുന്നണി നേതൃത്വത്തിലും സംവിധാനത്തിലുമുള്ള വിശ്വാസം ജനങ്ങള്‍ക്ക് നശിച്ചിരിക്കുന്നു. ഇത് ഒരുവശം. മറ്റൊന്ന് ഭരണനിര്‍വഹണത്തിന് കെല്‍പ്പുള്ള പാര്‍ട്ടിയായി ബിജെപി കേരളത്തില്‍ വളര്‍ന്നിരിക്കുന്നു എന്നതാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് നേടിയത് 15 ശതമാനം വോട്ടാണ്. ബിജെപി 40000 ലേറെ വോട്ടുനേടിയ നാല് നിയമസഭാ മണ്ഡലങ്ങളുണ്ട്. 30000 ലേറെ വോട്ടുനേടിയ മണ്ഡലങ്ങള്‍ വേറെയുമുണ്ട്. അരുവിക്കര ഉപതെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ബിജെപി കാഴ്ചവച്ച പ്രകടനം പാര്‍ട്ടിയുടെ ബഹുജനാടിത്തറ ശക്തമാണെന്നതിന് തെളിവാണ്. ഇത് ഒന്നുകൂടി വിപുലമാക്കിയാല്‍ മുന്നണികളുടെ പൊയ്ക്കാലുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ബഹുദൂരം പിന്നിലാക്കാന്‍ ബിജെപിക്ക് കഴിയും.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികള്‍ ആവര്‍ത്തിക്കുന്ന വഞ്ചനാത്മകമായ വാഗ്ദാനങ്ങളെ മറികടന്ന് ജനങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്ന് എനിക്കുറപ്പുണ്ട്.
1984 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രം കിട്ടിയ ബിജെപിയാണ് 1999 ല്‍ മുന്നണിയുടെ പിന്‍ബലത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയത്. ഇതേ ബിജെപിയാണ് ഇപ്പോള്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭാരതം ഭരിക്കുന്നത്. കേവലമായ അങ്കഗണിതമല്ല, ജനമനസ്സുകളില്‍ രൂപപ്പെടുന്ന പ്രതീക്ഷകളും സമൂഹത്തില്‍ അതുണ്ടാക്കുന്ന തരംഗവുമാണ് തെരഞ്ഞെടുപ്പില്‍ വന്‍വിജയങ്ങള്‍ കൊണ്ടുവരുന്നത്. ബിജെപിക്ക് അനുകൂലമായി ഇങ്ങനെയൊരു തരംഗം ഇപ്പോള്‍ കേരളത്തിലുണ്ട്. മുന്നണികള്‍ ഭരിച്ചുമുടിച്ച കേരളത്തെ വീണ്ടെടുക്കാന്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബിജെപിക്കൊപ്പം നിലയുറപ്പിക്കും. അങ്ങനെ ഒരു യുഗപ്പിറവിക്ക് വഴിയൊരുങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: