കണ്ണൂര്‍: കലക്ട്രേറ്റ് മൈതാനത്ത് നടന്നുവരുന്ന കണ്ണൂര്‍ പുഷ്പോത്സവത്തിന് തിരക്കേറുന്നു. ഉച്ചകഴിയുന്നതോടെ വന്‍ ജനത്തിരക്കില്‍ മുങ്ങുകയാണ് കലക്ട്രേറ്റ് മൈതാനം. പൂക്കളുടെ ഭംഗി ആസ്വദിക്കാന്‍ കുടുംബസമേതം എത്തുന്നവര്‍ വിവിധ തരം പൂച്ചെടികളും ഫലവൃക്ഷത്തൈകളും വാങ്ങിയാണ് മടങ്ങുന്നത്. പച്ചക്കറിത്തൈകളും ജൈവകൃഷി നടത്തുന്നതിനാവശ്യമായ സാമഗ്രികളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും മത്സരങ്ങളും പരിപാടിയുടെ ഭാഗമായി നടക്കുന്നു.
നാട്ടറിവുകള്‍ ഉപയോഗിച്ചുള്ള ചികിത്സാരീതികള്‍ പശുപരിപാലനത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ക്ഷീരമേഖലയിലെ ചികില്‍സാ ചെലവുകള്‍ ഒരു പരിധിവരെ കുറക്കാമെന്ന് ക്ഷീരമേഖലയിലെ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്ത ജില്ലാ മൃഗസംരക്ഷണ വകുപ്പ് പിആര്‍ഒ ഡോ.പി.പി.മോഹനന് പറഞ്ഞു. ജില്ലയില്‍ ലൈസന്‍സുള്ള ഒരു അറവുശാല പോലും പ്രവര്‍ത്തിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി കൊണ്ടുവരുന്ന മാടുകളില്‍ നിന്നാണ് നാട്ടിന് പുറങ്ങളില്‍ കുളമ്പ് രോഗം വ്യാപകമായത്. ഇതിനെതിരേ കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. കോര്പറേഷന് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ.ടി.ഒ.മോഹനന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ കെ.ലത അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ക്ഷീരവികസന ഓഫീസര്‍ വി.എസ്.ഹര്‍ഷ ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: