തലശ്ശേരി: പേരാവൂരിനടുത്ത വെള്ളറ പണിയ കോളനിയിലെ 9 കുടുംബങ്ങള്‍ക്ക് പട്ടയം നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആര്‍എസ്പി(യുണൈറ്റഡിന്റെ)യുടെ ആഭിമുഖ്യത്തില്‍ നിരാഹാര സമരം തുടരുന്നതായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി പട്ടയം നല്‍കാമെന്ന് വാഗ്ദാനം നല്കിയതല്ലാതെ മാറിമാറിവന്ന സര്‍ക്കാരുകള്‍ പട്ടയം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ 7 മുതല്‍ ബാലന് വാഴക്കാട് നിരാഹാര സമരം നടത്തിവരുന്നത്. അവശനിലയിലായ ബാലനെ പോലീസ് അറസ്റ്റ് ചെയ്ത് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചുവെങ്കിലും ബാലന് അവിടെയും നിരാഹാരം അനുഷ്ഠിക്കുകയാണ്. പണിയ കുടുംബങ്ങള്‍ താസമിക്കുന്നത് ചെറ്റക്കുടിലുകളിലാണ്. അതുകൊണ്ട്തന്നെ വീട് നമ്പറോ റേഷന്‍ കാര്‍ഡോ വോട്ടോ ഇവിടെ ആര്‍ക്കും ഇല്ല. അതുകാരണം കിടക്കാനിടമോ കഴിക്കാന്‍ ഭക്ഷണമോ ധരിക്കാന്‍ വസ്ത്രമോ, വിദ്യാഭാസത്തിന് സ്കൂളോ ഇല്ലാതെ നരകതുല്യമായി ജീവിക്കുന്ന ഈ മനുഷ്യ രൂപങ്ങളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. രണ്ട് തവണ കലക്ടര്‍ വന്ന് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പറഞ്ഞതല്ലാതെ ഒരു നേരത്തെ ആഹാരത്തിനുള്ള അരിപോലും നല്‍കിയിട്ടില്ലെന്നും വോട്ടര്മാരില്ലാത്തതിനാല് ഒരു ജന പ്രതിനിധിയും ഈ ഭാഗത്ത് തിരിഞ്ഞുനോക്കാറില്ലെന്നും സംഘാടകര്‍ പറഞ്ഞു. സമരപ്പന്തലില്‍ ഇപ്പോള്‍ മധു അരുവിക്കലാണ് നിരാഹാരം തുടരുന്നത്. അതിനാല്‍ ഈ പണിയ കോളനി നിവാസികളുടെ പ്രശ്നങ്ങളില്‍ ഭരണകൂടവും പൊതുസമൂഹവും അടിയന്തിരമായി ഇടപെടണമെന്നാണ് സമര സമിതിക്കാര്‍ ആവശ്യപ്പെടുന്നത്. പത്രസമ്മേളനത്തില്‍ ആര്‍എസ്പി (യു) ഭാരവാഹികളായ വി.ഡി.ബിന്റോ, ടി.കെ.വിജയന്, എടച്ചോളി ഗോവിന്ദന്, ടി.ജെ.കുഞ്ഞുമോള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: