ഉപ്പള: വാചാലമായിരുന്നു ആ കൂടിക്കാഴ്ച. അധികാരവര്ഗ്ഗങ്ങളോടും സമാന്തര ഭരണകേന്ദ്രങ്ങളോടും സന്ധിയില്ലാതെ പോരാടിയ സമരനേതാക്കള്‍ ഒത്തുചേരുമ്പോള്‍ നിശബ്ദമാകുന്നതെങ്ങനെ. എന്ഡോസര്ഫാന് സമരനായിക ലീലാകുമാരിയമ്മയും അരിപ്പ ഭൂസമരനായകന്‍ ശ്രീരാമന് കൊയ്യോനും പോരാട്ടത്തിന്റെ ആള്‍രൂപമായ കുമ്മനം രാജശേഖരന്റെ വിമോചനയാത്രക്ക് എത്തിയപ്പോള്‍ രാഷ്ട്രീയകേരളത്തിന് അസാധ്യമായിരുന്ന ചില മുഹൂര്‍ത്തങ്ങളാണ് സാധ്യമായത്.
അരിപ്പയില്‍ ഭൂമിക്കുവേണ്ടി സമരംചെയ്യുന്ന വനവാസികള്‍ക്ക് ഇടതു- വലതു മുന്നണികള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ രക്ഷകനായി എത്തിയ കുമ്മനത്തെ ശ്രീരാമ കൊയ്യാന്‍ ഓര്‍ത്തെടുത്തു. വനവാസികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ജോലിക്ക് പോയവരെ തടഞ്ഞുവെച്ച് മര്‍ദ്ദിച്ചു.
ഭക്ഷണം നിഷേധിക്കപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കിയാണ് കുമ്മനത്തിന്റെ നേതൃത്വത്തില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ ഉപരോധം തകര്‍ത്തെറിഞ്ഞത്. കുമ്മനത്തിന്റെ സഹായം സ്വീകരിച്ചതിനെ തീവ്രഹിന്ദു വക്താവായി ഞങ്ങളെ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമം നടന്നു. ആറന്മുള സമരത്തില്‍ കുമ്മനത്തോടൊപ്പം നിരവധി ഇടത് നേതാക്കള്‍ ഉള്‍പ്പെടെ വേദി പങ്കിട്ടിരുന്നു. എന്നാല്‍ ഞങ്ങളെ മാത്രം മറ്റൊരുതരത്തില്‍ ചിത്രീകരിച്ച് വേര്‍പ്പെടുത്താന്‍ ശ്രമം നടന്നുവെന്നും ശ്രീരാമ കൊയ്യോന്‍ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയം പൊതുസമൂഹത്തിലേക്ക് ആദ്യമായി എടുത്തെറിയപ്പെട്ടത് ലീലാകുമാരിയമ്മയുടെ നിയമപോരാട്ടത്തിലൂടെയാണ്. ഇരകള്‍ക്കുവേണ്ടി താന്‍ നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള അനുഭവങ്ങള്‍ ലീലാകുമാരിയമ്മ പങ്കുവെച്ചു. ഇനിയും പരിഹരിക്കപ്പെടാത്ത ദുരിതബാധിതരുടെ വിഷമതകള്‍ അവര്‍ കുമ്മനത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സാധ്യമായതെല്ലാം ചെയ്യുമെന്ന് കുമ്മനത്തിന്റെ ഉറപ്പ്.
ഉദ്ഘാടനവേദിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ആറന്മുള ഉള്‍പ്പെടെ കുമ്മനത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങളും സംസാരവിഷയമായി. ആവര്‍ത്തനവിരസമായ പതിവു രാഷ്ട്രീയശൈലിയില്നിന്നും കുമ്മനം എന്തുകൊണ്ട് വ്യത്യസ്തനാകുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു ഈ അപൂര്‍വ്വ കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: