പൊന്‍കുന്നം: വേനല്‍ ആരംഭിച്ചപ്പോഴെ മലയോര മേഖല കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലേക്ക്. വേനലിന്റെ ആരംഭഘട്ടത്തില്‍ തന്നെ ചിറക്കടവ്, കാഞ്ഞിരപ്പളളി, എലിക്കുളം പഞ്ചായത്തുകളില്‍ കുടിവെളള ക്ഷാമം രൂക്ഷമായി.
വാട്ടര്‍ അതോറിട്ടിയുടെ കരിമ്പുകയം കുടിവെളളപദ്ധതിയും, പഞ്ചായത്തുകളുടെ നിരവധി ചെറുകിട പദ്ധതികളും ഇവിടെയുണ്ടെങ്കിലും ഒരുതുളളി വെളളം കിട്ടാനില്ല.
കരിമ്പുകയം പദ്ധതി വിപുലീകരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. ചിറക്കടവ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകളില്‍ നിലവിലുള്ള പദ്ധതി എലിക്കുളം പഞ്ചായത്തിലേക്കുകൂടി വ്യാപിപ്പിക്കുകയും ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുമെന്നുമാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നത്. പണി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.
2010ല്‍ അന്നത്തെ ജലവിഭവവകുപ്പുമന്ത്രി എന്‍.കെ.പ്രേമചന്ദ്രനാണ് വിപുലീകരിച്ച പദ്ധതിയുടെ ഉദ്ഘാടനം കൂരാലിയില്‍ നിര്‍വ്വഹിച്ചത്. ഇതിന്റെ പണികള്‍ രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും അതോടെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, എലിക്കുളം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമാകുമെന്നുമാണ് ഉദ്ഘാടന വേളയില്‍ മന്ത്രി പറഞ്ഞത്.
കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒന്‍പത്, പത്ത്, പതിനൊന്ന് വാര്‍ഡുകളില്‍ താമസിക്കുന്ന ജനങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ പോലുമാവാതെ വിഷമിക്കുകയാണ്.അരക്കോടിയില്‍പരം രൂപാ ജില്ലാ പഞ്ചയത്തില്‍ നിന്നും മുടക്കി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ആരംഭിച്ച നാച്ചികോളനി – വട്ടകപ്പാറ കുടിവെള്ള പദ്ധതി പ്രദേശത്തെ 800 ലേറെ കുടുംബങ്ങള്‍ക്ക് എറെ ആശ്വാസമായിരുന്നു. എന്നാല്‍ മേഖലയിലെ കുടിവെള്ള വിതരണം നിലച്ചിട്ട് നാലു മാസത്തിലേറെയായി.
വാഴേപ്പറമ്പിലും, കൊടുവന്താനത്തുമായി നിര്‍മ്മിച്ച രണ്ട് കിണറുകളില്നിന്നുമാണ് കുടിവെള്ള വിതരണം. മെയിന്‍ റോഡില്‍ നിന്നും വളരെ ഉയരത്തിലുള്ള വട്ടകപ്പാറമല, നാച്ചികോളനി, കൊടുവന്താനം, വാഴേപറമ്പ്, പത്തേക്കര്‍, കല്ലുങ്കല്‍ കോളനി എന്നീ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിച്ചിരുന്നത് രണ്ട് കിണറ്റില്‍ നിന്നുമാണ്. പദ്ധതിയുടെ ആരംഭകാലത്ത് സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് പൊട്ടി ജലം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. കൂടാതെ മോട്ടോറുകള്‍ തകരാറിലായതും ജലവിതരണത്തിന് തടസമായി മാറി.
ഒരു വര്‍ഷം മുന്‍പ് രണ്ടര ലക്ഷം രൂപ മുടക്കി പൈപ്പ് ലൈനിന്റെയും മോട്ടോര്‍ പമ്പ് എന്നിവയുടെയും അറ്റകുറ്റപണികള്‍ ചെയ്തെങ്കിലും ഫലമുണ്ടായില്ല. മൂന്നു മാസത്തെ വൈദ്യുതി ബില്ലുതന്നെ 24,000 രൂപയാണ് അടയ്ക്കേണ്ടത്. പമ്പ് ഓപ്പറേറ്റര്‍ക്കും ബില്‍ കലക്ടര്‍ക്കും മാസങ്ങളായി ശമ്പളം നല്‍കാത്തതു മൂലം ജോലിയില്‍ നിന്നും പിരിഞ്ഞുപാകുകയും ചെയ്തു. പൈപ്പ് ലൈനുകള്‍ മാറുന്നതിനും മോട്ടോര്‍ മാറ്റി സ്ഥാപിക്കുന്നതിനുമായി ലക്ഷങ്ങള്‍ മുടക്കിയാലെ കുടിവെള്ള വിതരണം സാധ്യമാകു.
രണ്ട് കിലോമീറ്റര്‍ ദൂരം തലയില്‍ ചുമന്നാണ് കുടിവെള്ളം വീടുകളിലെത്തിക്കുന്നതിന്. മൂന്ന് വാര്‍ഡുകളിലെ ജനപ്രതിനിധികളും ഗുണഭോക്താക്കളും ഉള്‍പ്പെടെ ഒന്‍പത് അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടിവെള്ള സൊസൈറ്റിയ്ക്ക് കീഴിലാണ് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്.
ത്രിതല പഞ്ചായത്തംഗങ്ങളും എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ കനിഞ്ഞെങ്കില്‍ മാത്രമെ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: