ഉപ്പള: ജീര്ണ്ണരാഷ്ട്രീയത്തില്നിന്നു സംസ്ഥാനത്തെ രക്ഷിക്കാനുള്ള വിമോചന യാത്രയ്ക്ക് ആവേശോജ്ജ്വല തുടക്കം. മണ്ണും ജലവും അന്നവും നഷ്ടമാക്കി, ഇല്ലാതാക്കിയ മുന്നണികളില്‍നിന്നും കേരളത്തെ വിമോചിപ്പിക്കുന്നതിനുള്ള സമരകാഹളം ഉയര്‍ത്തിയ യാത്രക്ക് തുളുനാടിന്റെ മണ്ണും ജനസഹസ്രവും സാക്ഷിയായി. പതിനായിരങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ നവകേരളസൃഷ്ടിക്ക് നാന്ദികുറിക്കുന്ന യാത്രാനായകന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരത്ത് ബലിദാനി സങ്കയ്യ ഭട്ടാരിയുടെ നാമധേയത്തില്‍ ഒരുക്കിയ വേദിയിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.
അധികാരവര്‍ഗം അവഗണനയുടെ തീച്ചൂളയിലേക്ക് തള്ളിയിട്ട എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ശബ്ദമായ ലീലാകുമാരിയമ്മയും വനവാസികള്‍ക്ക് ഒരുതുണ്ട് ഭൂമിക്കായി സമരം നയിക്കുന്ന ശ്രീരാമകൊയ്യോനും വേദിയില്‍ കുമ്മനത്തോടൊപ്പം അണിനിരന്നത് രാഷ്ട്രീയകേരളത്തിലെ വേറിട്ട ചിത്രമായി. അടിസ്ഥാന ആവശ്യങ്ങള്‍ കുഴിച്ചുമൂടിയ അധികാരരാഷ്ട്രീയത്തില്‍നിന്നും കേരളത്തെ വിമോചിപ്പിക്കുമെന്ന പ്രതിജ്ഞയോടെയാണ് യാത്രക്ക് സമാരംഭം കുറിച്ചത്.
രാജ്യം പുനര്‍സൃഷ്ടിയുടെ പാതയിലാണെന്ന് വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ ഉന്നമനത്തിനും സാമൂഹ്യസുരക്ഷയ്ക്കുമായി നിരവധി പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. ജന്‍ധന്‍ യോജന മുതല്‍ സ്റ്റാര്‍ട്ടപ്പ് പദ്ധതികള്‍ വരെ എടുത്തുപറഞ്ഞ് സ്വതസിദ്ധമായ നര്‍മ്മരസത്തോടെ വെങ്കയ്യയുടെ പ്രസംഗം പ്രവര്‍ത്തകരെ ആവേശത്തിലേറ്റിയപ്പോള് അത് ചിരിക്കൊപ്പം ചിന്തയ്ക്കും വകനല്കി.
ആകാശവും ഭൂമിയും പാതാളവും കൊള്ളയടിച്ച സര്‍ക്കാരായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ. എന്നാല്‍ വികസനമാണ് മോദിസര്‍ക്കാരിന്റെ ഏക അജണ്ട. പക്ഷേ രാജ്യത്തിന്റെ വളര്‍ച്ച തടയാനാണ് കോണ്്രഗസും ഇടതുപക്ഷവും ശ്രമിക്കുന്നത്. ഇരുവരും ഒരേ തൂവല്‍പ്പക്ഷികളാണ്. ഇവര്‍ വര്‍ഷങ്ങളായി കേരളത്തിലെ ജനങ്ങളുടെ മുഖത്ത് മാറിമാറി അടിക്കുകയാണ്. ഇതിന് അറുതിവരുത്താനുള്ള യഥാര്‍ത്ഥ അവസരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും വിമോചനയാത്ര അതിനുള്ള തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂമിക്കുവേണ്ടി സമരം ചെയ്ത തങ്ങളെ ചില കേന്ദ്രങ്ങള്‍ ഉപരോധിച്ചപ്പോള്‍ വനവാസികളോടൊപ്പം മുന്നിട്ടിറങ്ങി നേരിടാന്‍ തന്റേടം കാണിച്ച നേതാവാണ് കുമ്മനം രാജശേഖരനെന്ന് ശ്രീരാമകൊയ്യോന് പറഞ്ഞു. ഭൂരഹിതരായ വനവാസികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്താനും അവരോടൊപ്പം പോരാടാനും തയ്യാറുള്ള നേതാവായതിനാലാണ് വിമോചനയാത്രയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഞാന്‍ പങ്കെടുത്തത്. കുമ്മനത്തിന്റെ നേതൃത്വത്തില്‍ ബിജെപി മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങളില്‍ പ്രതീക്ഷയുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ വി. മുരളീധരന്, സി.കെ. പത്മനാഭന്, പി.കെ. കൃഷ്ണദാസ്, മംഗലാപുരം എംപി: നളിന്‍കുമാര്‍ കറ്റില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്, ശോഭാ സുരേന്ദ്രന്, എം.ടി. രമേശ്, റിച്ചാര്‍ഡ് ഹെ എംപി എന്നിവര്‍ സംസാരിച്ചു. നടന് സുരേഷ്ഗോപി വിമോചനപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ലീലാകുമാരിയമ്മയെ കുമ്മനം രാജശേഖരന് ആദരിച്ചു. അഡ്വ. കെ. ശ്രീകാന്ത് സ്വാഗതവും സുരേഷ്കുമാര്‍ ഷെട്ടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: