അഞ്ചാലുംമൂട്: റെഫ്രിജറേറ്ററില്‍ സൂക്ഷിച്ചിരുന്ന പഴകിയ ഇറച്ചിക്കറികളും മത്സ്യവും തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം, തൃക്കരുവ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ പിടികൂടി. കാഞ്ഞാവെളി കവലയില്‍ ചായക്കടയുടെ പുറകില്‍ വച്ചിരുന്ന കുടിവെള്ള ടാങ്കില്‍ അഴുകിയ പുഴുവിനെ ബ്ലോക്ക് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി.
അഞ്ചാലുംമൂട്, വാഴങ്ങല്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഇറച്ചിക്കറികളും മീനും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച കാഞ്ഞാവെളി, കാഞ്ഞിരംകുഴി എന്നിവിടങ്ങളിലെ മൂന്നുകടകള്‍ക്ക് നോട്ടീസ് നല്കി. രണ്ടു കടകളില്‍ നിന്നും പഴകിയ മീന്‍, പുളിശേരി, വറുത്ത മത്സ്യം, പുഴുവെടുത്ത കടലമാവ് എന്നിവ കണ്ടെടുത്തു.
വെള്ളം ക്ലോറിനേറ്റ് ചെയ്യുക, ജ്യൂസും ഐസും നല്ല വെള്ളത്തില്‍ തയ്യാറാക്കുക, തിളപ്പിച്ചാറ്റിയ വെള്ളം നല്‍കുക, പൊട്ടി പൊളിഞ്ഞ പാത്രങ്ങളും പൊറോട്ട ഷീറ്റും മാറ്റുക, പഴകിയ എണ്ണ ഉപയോഗിക്കാതിരിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ഹെല്‍ത്ത് കാര്‍ഡ് എടുക്കുക, മലിനപ്പെടാത്ത വിധം ആഹാരം പാകം ചെയ്യുക, ദേഹത്ത് ഏപ്രണ്‍, തലയില്‍ തൊപ്പി എന്നിവ ധരിക്കുക, പൊതുഓടയിലേക്കുള്ള മലിനജലക്കുഴല്‍ നീക്കുക, ലൈസന്‍സ് പ്രദര്‍ശിപ്പിക്കുക തുടങ്ങിയവ നടപ്പാക്കാന്‍ നിര്‍ദേശിച്ചു. സെയിഫ് കേരള മാസാചരണത്തിന്റെ ഭാഗമായി നടത്തിയ തുടര്‍പരിശോധനയില്‍ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.കെ.അഞ്ജന ദേവി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.പി. മുരളിധരന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ആര്.ബാലഗോപാല്‍, ബി.എസ്.മണിലാല്‍, ജൂനിയര്‍ എച്ച് ഐ മാരായ വിജീഷ്, എ. രാജേഷ്, അരുണ്‍, പ്രതി’ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: