പാനൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാസെക്രട്ടറി പി. ജയരാജന് 25-ാം പ്രതി. ജയരാജനെ പ്രതിചേര്‍ത്ത് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സിബിഐ ഇന്നലെ റിപ്പോര്‍ട്ടു നല്കി. വധശ്രമം, കൊലപാതകം, ഗൂഢാലോചന, ആയുധം കൈവശംവെക്കല്‍, തുടങ്ങി കേസില്‍ മറ്റുള്ളവര്‍ക്കു ചുമത്തപ്പെട്ടിട്ടുള്ള എല്ലാ വകുപ്പുകളും ജയരാജനും ബാധകമാണ്. അറസ്റ്റിനു വഴങ്ങേണ്ടെന്നു തീരുമാനിച്ചെന്നും വീണ്ടും മുന്‍കൂര്‍ ഹര്‍ജി നല്‍കുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. പാര്‍ട്ടി നിയന്ത്രണത്തിലുള്ള എകെജി ആശുപത്രിയിലാണിപ്പോള്‍ ജയരാജന്.
യുഎപിഎ (18,15,16,19), ഐപിസി 302,120ബി തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുളളത്. വിധ്വംസക ആയുധം കൈവശം വെക്കുന്നവര്ക്കെതിരെയുള്ള രാജ്യദ്രോഹക്കുറ്റ വകുപ്പുകളാണ് യുഎപിഎ പ്രകാരം പ്രതിക്കെതിരേ ചേര്‍ത്തിട്ടുളളത്.
ജയരാജന് വ്യക്തിപരമായും, രാഷ്ട്രീയപരമായും മനോജിനോടു പകയുളളതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. കേസിലെ ഒന്നാം പ്രതി വിക്രമനെയാണ് കൃത്യം നടത്താന്‍ ജയരാജന് ചുമതലയേല്‍പ്പിച്ചത്. വിക്രമന് മറ്റുളളവരെ സംഘടിപ്പിച്ച് കൊലപാതകം നടത്തുകയായിരുന്നു. 2014 ആഗസ്റ്റ് 24ന് അഞ്ഞൂറോളം സിപിഎം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനു മുന്‍നിരയില്‍ മനോജുണ്ടായിരുന്നതായും കൊലപാതകം നടത്താന്‍ ഇതും കാരണമായതായും സിബിഐ ഡിവൈഎസ്പി ഹരിഓംപ്രകാശ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലുണ്ട്.
ചോദ്യം ചെയ്യലിന് സിബിഐയ്ക്ക് മുന്നില്‍ ഹാജരാവുന്നതു തടയാന്‍ രണ്ടുവട്ടം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തള്ളിയതോടെ ഹൃദയസംബന്ധമായ അസുഖമാണെന്നു പറഞ്ഞ് ചികിത്സ തേടുകയായിരുന്നു. മൂന്നാഴ്ചത്തെ പരിപൂര്‍ണ്ണ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ തീവ്രപരിചരണവിഭാഗത്തിലാണ്. ആസൂത്രണത്തിലെ സുപ്രധാനകണ്ണിയാണ് പി. ജയരാജനെന്ന് സിബിഐ ഉദ്യോഗസ്ഥന് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്താല്‍ കേസിലെ മറ്റു നേതാക്കളുടെ ബന്ധങ്ങളും പുറത്തുവരും. അതിനാലാണ് നോട്ടീസ് നല്‍കിയിട്ടും ഹാജരാവാഞ്ഞത്.
ഇന്ന് തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂന്‍ ഹര്‍ജി നല്‍കും. ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് സിപിഎം നേതൃത്വം നല്കുന്ന വിശദീകരണം. പി.ജയരാജനെതിരെയുളള നീക്കം ആര്‍എസ്എസ് അജണ്ടയാണെന്നും, ഇതു രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കണ്ണൂരില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: