അര്‍ജുനന്റെ ലൗകികവും വൈദികവും ആധ്യാത്മികവുമായ ധര്മ്മമോഹങ്ങളാണ് ഗീത ആദ്യധ്യായത്തിലെ പ്രതിപാദ്യവിഷയം. അര്‍ജുനന്റെ ബന്ധുജനങ്ങളോടുള്ള സ്നേഹവും അവര്‍ മരിച്ചു പോകുന്നതിലെ സങ്കടവും കണ്ണീരുമെല്ലാം ആത്മാവിനെക്കുറിച്ചുള്ള അജ്ഞാനത്തിന്റെ ലക്ഷണം മാത്രമാണ്. ഈ അജ്ഞാനം മാറ്റുകയാണ് ഗീതോപദേശത്തിന്റെ ലക്ഷ്യം.
അര്‍ജുനനെ കൃപ ആവേശിച്ചു
വെള്ളത്തില്‍ മുങ്ങിമരിക്കാന്‍ ഭാവിക്കുന്ന ഒരാളെ രക്ഷിക്കേണ്ടത് ഒരു മനുഷ്യന്റെ ലൗകികധര്മ്മമാണ്. അതു പുണ്യപ്രദവുമാണ്. അര്‍ജുനന്റെ കൃപ അത്തരത്തിലുള്ളതല്ല, നോക്കൂ, അര്ജുനന് പറയുന്നു.
”ഏതാന് ന ഹന്തുമിച്ഛാമി
ഘ്നതോപി മധുസൂദന!”
(ഞങ്ങള കൊല്ലാന്‍ ഭാവിക്കുന്ന ഈ ഗുരുജനങ്ങളെ മൂന്നുലോകങ്ങളിലെ സുഖം കിട്ടുമെന്നുവന്നാലും ഞാന്‍ കൊല്ലുകയില്ല.)
ഇതു സ്വാഭാവികമായി കൃപ എന്ന സദ്ഗുണമല്ല. ആവശ്യമില്ലാത്തിടത്ത് വന്നുചേര്‍ന്ന വികാരമാണ്. അതുകൊണ്ടാണ് ഭൂതപ്രേതങ്ങള്‍ മനുഷ്യനില്‍ ആവേശിക്കുന്നതുപോലെ, കൃപ അര്ജുനനില് ആവേശിച്ചു എന്നു പറഞ്ഞത്.
(തം തഥാകൃപയാവിഷ്ടം)
ഈ കൃപ എവിടെ നിന്ന് വന്നു?
എവിടെനിന്നാണ് നിനക്ക് ഈ കശ്മലം വന്നു പെട്ടത് എന്നാണ് കൃഷ്ണന് ചോദിച്ചത്. ‘കശ്മലം’- എന്ന സംസ്കൃതപദത്തിന്, ‘മോഹം’ എന്നാണ് അര്‍ത്ഥം.
മലയാളഭാഷയില്‍ മോഹം എന്നവാക്കിന് ‘ആഗ്രഹം’ എന്ന അര്‍ത്ഥമാണുള്ളത്. ”എന്റെ മോഹം ഇങ്ങനെയാണ്” എന്നു പറയുമ്പോള്‍ ‘ആഗ്രഹം’ എന്നാണ് നാം മനസ്സിലാക്കുന്നത്, വിഷമഘട്ടങ്ങളില്‍ ചെയ്യേണ്ടതെന്തെന്നും ചെയ്യാതിരിക്കേണ്ടതെന്തെന്നും നിശ്ചയിക്കാന്‍ കഴിയാത്ത മാനസികാവസ്ഥ എന്നാണ് മോഹം, കശ്മലം, മൂര്‍ച്ഛ എന്നീ മൂന്നു സംസ്കൃതപദങ്ങളുടെയും അര്‍ത്ഥം (മൂര്ച്ഛാതു കശ്മലം മോഹഃ)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: