ചേര്‍ത്തല: കണിച്ചുകുളങ്ങര ക്ഷേത്ര മൈതാനം അമൃതപുരിയായി. കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ചുറ്റമ്പലസമര്‍പ്പണം നടത്തുവാന്‍ എത്തിയ അമ്മയെ കാണാന്‍ പതിനായിരങ്ങളാണ് ക്ഷേത്രത്തിന് തെക്കുവശം ഒരുക്കിയ പന്തലില്‍ എത്തിയത്.
വേദിയില്‍ 11ന് എത്തിയ അമ്മ ഉച്ചയ്ക്ക് ശേഷമാണ് വേദി വിട്ടത്. സത്സംഗത്തിന് എത്തിയ എല്ലാ ഭക്തര്‍ക്കും ദര്‍ശനവും നല്കി. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിട്ടില്‍ ബുധനാഴ്ച രാത്രി എത്തിയ അമ്മ അവിടെ താമസിച്ച് ഇന്നലെ രാവിലെ 10.30ന് ആണ് ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കായി എത്തിയത്.
വെള്ളപ്പള്ളിയും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും അമ്മയെ അനുഗമിച്ചു വിദേശിയര്‍ ഉള്‍പ്പെടെ നിരവധി ഭക്തര്‍ അമ്മയുടെ ദര്‍ശനത്തിനായി കണിച്ചുകുളങ്ങരയില്‍ എത്തി.
അമൃതാനന്ദമയിദേവി പാവങ്ങളുടെ
കണ്ണീരൊപ്പുന്ന മാതാവ്
ചേര്‍ത്തല: പാവങ്ങളുടെ കണ്ണിരൊപ്പാന് ജീവിതം ഉഴിഞ്ഞു വെച്ച മാതാവാണ് മാതാ അമൃതാനന്ദമയിദേവിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കണിച്ചുകുളങ്ങര ദേവി ക്ഷേത്രത്തിലെ ചുറ്റമ്പല സമര്‍പ്പണത്തിന് ശേഷം നടന്ന സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു വെള്ളാപ്പള്ളി. സര്‍ക്കാരുകള്‍ വെറും പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുമ്പോള്‍ പാവപ്പെട്ട ജനകോടികള്‍ക്ക് ഉപകാര പ്രദമായ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന അമൃതാനന്ദമയി മഠം പദ്ധതികള്‍ നടപ്പിലാക്കി മാതൃക കാട്ടുകയാണ്. പറയുന്നത് പ്രവൃത്തിയിലൂടെ തെളിക്കുന്ന അമൃതാനന്ദമയി ദേവിയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനാകെ മാതൃകയാണ്. സ്നേഹമാണ് അമ്മയുടെ മതം. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ വരുമാനത്തിന്റെ 65 ശതമാനവും പാവപ്പെട്ട ക്ഷേത്രയോഗം അംഗങ്ങള്‍ക്കു വേണ്ടിയാണ് വിനിയോഗിക്കുന്നത്. കണിച്ചുകുളങ്ങര ദേവിയെയും മാതാ അമൃതാനന്ദമയി ദേവിയെയും ഒന്നിച്ചു കാണാന്‍ കണിച്ചുകുളങ്ങരക്കാര്‍ക്ക് അവസരം കിട്ടിയത് ദൈവനിശ്ചയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഭക്തി മനുഷ്യന്റെ ഏറ്റവും വലിയ സ്വത്ത്: മാതാ അമൃതാനന്ദമയി
ചേര്‍ത്തല: സാധാരണക്കാരനുപോലും സ്വായത്തമാക്കുവാന്‍ കഴിയുന്ന പ്രായോഗിക ശാസ്ത്രമാണ് ഭക്തിയെന്ന് മാതാ അമൃതാനന്ദമയി. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിന്റെ ചുറ്റമ്പല സമര്‍പ്പണത്തോടനുബന്ധിച്ച് നടന്ന സത്സംഗില് സംസാരിക്കുകയായിരുന്നു അമ്മ. മനുഷ്യന്റെ ഏറ്റവും വലിയ സ്വത്ത് ഭക്തിയാണ്. എവിടെ ഭക്തിയുണ്ടോ അവിടെ ജീവാത്മാവും പരമാത്മാവും കൂടിച്ചേരുന്നു. സ്വാര്‍ത്ഥത കൊടികുത്തി വാഴുന്ന സമൂഹത്തില്‍ ജനങ്ങളില്‍ ധര്‍മബോധം വളര്‍ത്താനും സഹജീവികളോട് കരുണ കാട്ടുവാനും ഭക്തിയിലൂടെ കഴിയും.
ഒരു ക്ഷേത്രം പുരോഗമിക്കുമ്പോള്‍ ഗ്രാമത്തിലുള്ള മുഴുവന്‍ ജനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കും. മാനുഷിക മൂല്യങ്ങള്‍ കൈവിടാതെ സൂക്ഷിച്ചാല്‍ ഐശ്വര്യപൂര്‍ണമായ ജീവിതം സ്വന്തമാക്കാം. സമൂഹത്തെ കുറ്റപ്പെടുത്താതെ മാറ്റം അവനവനില്‍ നിന്ന് തുടങ്ങണം. മൂല്യങ്ങള്‍ തകര്‍ന്ന വിദ്യാഭ്യാസമാണ് നമ്മുടെ ശാപം.
പഴയകാലത്ത് സംസ്കാരത്തിന്റെ കളിത്തൊട്ടിലുകളായിരുന്നു നമ്മുടെ ഗുരുകുലങ്ങള്‍. സ്നേഹവും കാരുണ്യവും സംസ്കാരവുമാണ് വിദ്യാഭ്യാസത്തിലൂടെ നേടേണ്ടത്. വിജ്ഞാനത്തിനതീതമായി മാനുഷിക മൂല്യങ്ങള്‍ കൂടി പകര്‍ന്നു കൊടുത്ത് കുട്ടികളുടെ മാനസികവികാസം ലക്ഷ്യമിടുന്നതായിരിക്കണം വിദ്യാഭ്യാസം. ഇന്നത്ത വിദ്യാഭ്യാസത്തില്‍ ശാസ്ത്ര സാങ്കേതിക വിദ്യക്കുള്ള പ്രാധാന്യം തള്ളിക്കളയാനാകില്ല.
എങ്കിലും കുട്ടികളെ നേര്‍വഴിക്ക് നടത്തുവാന്‍ മാതാപിതാക്കളും അധ്യാപകരും ചില മുന്‍ കരുതലുകള്‍ എടുക്കണം. കുളങ്ങളും, കാവുകളും നശിപ്പിച്ചതിലൂടെ മനുഷ്യന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിരിക്കുകയാണ്. സമീപഭാവിയില്‍ കുടിവെള്ളം കിട്ടാതെ അലയുന്ന അവസ്ഥ സംജാതമാകും. അവസാനത്തെ കുളവും മലിനമായി കഴിയുമ്പോള്‍ മാത്രമേ പണം തിന്ന് വയറു നിറയ്ക്കാനാകില്ല എന്ന് നാം മനസിലാക്കൂ.
ശുദ്ധവായു ലഭിക്കുന്ന കാവുകള്‍ നമ്മള് സംരക്ഷിക്കണം. നല്ലതിലും ചീത്തയിലും ഈശ്വരനെ കൈവിടരുത്. നമ്മുടെ വാക്കുകളും പ്രവര്‍ത്തിയും ജീവിതകാലം മുഴുവന്‍ പിന്തുടരുന്നുണ്ട്. പ്രേമം, ഏത് വെല്ലുവിളിയെയും നേരിടാന്‍ പ്രാപ്തിയാക്കുന്ന ശക്തി മന്ത്രമാണ്. അത് ചുണ്ട് കൊണ്ട് ജപിക്കേണ്ടതല്ല. ഹൃദയം കൊണ്ട് അറിയേണ്ട
താണ്. അമ്മയുടെ വാല്സല്യവും, അച്ഛന്റെ സ്നേഹവും ശിക്ഷണവും ലഭിച്ചാല്‍ മാത്രമേ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ജീവിതത്തിന്റെ മറുകര വിജയകരമായി താണ്ടാനാകൂ. ജ്ഞാനവും നിഷ്ഠയും ചേര്‍ന്ന ഭക്തി പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ടുപോകുവാന്‍ നമ്മളെ സഹായിക്കുമെന്നും അമ്മ പറഞ്ഞു.
അമൃതകുടിരം പദ്ധതി; പത്തു വീടുകളുടെ തക്കോല്‍ദാനം നിര്‍വഹിച്ചു
ചേര്‍ത്തല: അമൃതകുടിരം പദ്ധതി പത്ത് കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയതിന്റെ താക്കോല്‍ദാനം മാതാ അമൃതാനന്ദമയി ദേവി നിര്‍വ്വഹിച്ചു. കണിച്ചുകുളങ്ങരയില്‍ നടന്ന ക്ഷേത്ര സമര്‍പ്പണ ചടങ്ങിലാണ് താക്കോല്‍ദാനം അമ്മ നിര്‍വ്വഹിച്ചത്.
ചേര്‍ത്തലയില്‍ മതില് ഇടിഞ്ഞ് വീണ് മാസങ്ങള്‍ മുന്‍പ് മരിച്ച ഷിബു അജയകുമാര്‍ എന്നിവര്‍ക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെകട്ടറി വെള്ളാപ്പള്ളി നടേശന് പ്രഖ്യാപിച്ച സാമ്പത്തിക സഹായവും ചടങ്ങില്‍ വിതരണം ചെയ്തു. ഷിബുവിന്റെ ഭാര്യ സീമയും അജയകുമാറിന്റെ ബന്ധു രവിന്ദ്രനും അമ്യതാനന്ദമയി ദേവിയില്‍ നിന്ന് തുക ഏറ്റു വാങ്ങി.
അമൃത കൂടിരം പദ്ധതി പ്രകാരം ഇനിയും വീടുകളുടെ നിര്‍മ്മാണം നടക്കുന്നുണ്ട്. പൂര്‍ത്തിയായ വിടുകളുടെ താക്കോല്‍ ദാനമാണ് നടന്നത്.
പുണ്യമായി ചുറ്റമ്പല സമര്‍പ്പണം
ചേര്‍ത്തല: കണിച്ചുകുളങ്ങര ക്ഷേത്രം ചുറ്റമ്പലസമര്‍പ്പണം മാതാ അമ്യതാനന്ദമയി ദേവി നിര്‍വ്വഹിച്ചു. നാട മുറിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ചേര്‍ന്ന പൊതു സമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും ക്ഷേത്രം പ്രസിഡന്റുമായ വെള്ളാപ്പള്ളി നടേശന് അദ്ധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ തുഷാര്‍ വെള്ളാപ്പള്ളി, പ്രീതി നടേശന്, സ്വാമി അമൃതസ്വരൂപാനന്ദ, പുര്‍ണ്ണാമൃതാനന്ദപുരി, സ്വാമിനികൃഷ്ണ അമൃതപ്രാണ, കെ.കെ. മഹേശന്, ധനേശന്‍ പൊഴിക്കല്‍ എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം സ്ഥപ്തി ദേവദാസ് ആചാരി, പുഷ്പാദരന് ആചാരി, മണിയന് ആചാരി, സുബാഷ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: