കട്ടപ്പന: ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ മുന്‍ ഭരണസമിതിയുടെ കാലത്ത് നടപ്പാക്കിയ പദ്ധതികളിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിനു പരാതി നല്‍കുമെന്ന് നിലവിലെ ഭരണസമിതി അംഗങ്ങള്‍ അറിയിച്ചു. നിലവിലെ ഭരണസമിതിക്കെതിരെ മുന്‍ പ്രസിഡന്റ് വസ്തുതാ വിരുദ്ധവും കാപട്യം നിറഞ്ഞതുമായ അപവാദ പ്രചാരണം നടത്തുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ കൃഷ്ണന്‍കുട്ടി ആരോപിച്ചു. 2013-14 സാമ്പത്തിക വര്‍ഷം 97,72,144 രൂപ എസ്റ്റിമേറ്റ് തുക കണക്കാക്കിയാണ് ചിറ്റാമ്പാറയില്‍ അറവുശാല നിര്‍മിച്ചത്. 44,09559 രൂപ ബില്ല് മാറിയെടുക്കുകയും ബാക്കിതുക ബില്ല് മാറ്റാനുള്ളതുമാണ്. ഗുണമേന്മയില്ലാത്ത സാധനങ്ങള്‍ ഉപയോഗിച്ചു നിര്‍മിച്ച ആധുനിക അറവുശാല പഞ്ചായത്ത് തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് മന്ത്രിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കുകയായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതി വാങ്ങിയിരുന്നില്ല. രക്തവും മാലിന്യവും ഒഴുക്കിക്കളയാനും സംസ്ക്കരിക്കാനുമുള്ള സംവിധാനം ഒരുക്കിയിരുന്നെങ്കിലും പ്രവര്‍ത്തനക്ഷമമല്ല. ഇവിടെ സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ മാടുകളെ കശാപ്പു ചെയ്യാന്‍ സാധിക്കുന്നില്ല. മാടിന്റെ തൊലി ഉരിയാനായി സ്ഥാപിച്ച യന്ത്രം ഭാരം താങ്ങാനാവാതെ പൊട്ടിവീണു. അറുക്കുന്ന ഉരുക്കളുടെ രക്തവും മാലിന്യവും തളംകെട്ടിക്കിടക്കുന്നതിനാല് ഈച്ചയും പുഴുവും ദുര്‍ഗന്ധവുംമൂലം പരിസര വാസികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഇതുവഴി കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. നാട്ടുകാരുടെ പരാതി ഉയരുന്നതിനിടെ കരാറുകാരന് ബില്ല് മാറി പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. അറവുശാല പ്രവര്‍ത്തനക്ഷമമാക്കിയശേഷം മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ആരോഗ്യവകുപ്പിന്റെയും അനുമതി പത്രം ലഭ്യമാകുന്ന മുറയ്ക്ക് ബില്ല് മാറി ബാക്കി തുക നല്‍കാമെന്ന് കരാറുു
കാരനെ ഭരണസമിതി അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ പ്രസിഡന്റ് പഞ്ചായത്തു കമ്മിറ്റിയില്‍ ബില്ല് മാറി നല്‍കണമെന്ന് ആവശ്യപ്പെടുകയും അല്ലാത്തപക്ഷം സമരം ആരംഭിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തതെന്ന് വിജയമ്മ കൃഷ്ണന്‍കുട്ടി ആരോപിച്ചു. 91,47,879 രൂപ വകയിരുത്തിയതില്‍ 58,95,612 രൂപ ചെലവഴിച്ച് മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മിച്ചതിലും അഴിമതിയുണ്ട്. ഇതിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല. ഇവിടെ ജൈവവളം നിര്‍മിച്ച് കര്‍ഷകര്‍ക്ക് നല്കാന് സാധിച്ചിട്ടില്ല. പ്ലാസ്റ്റിക്കും മാലിന്യവും പ്ലാന്റിനോടുള്ള ചേര്‍ന്നുള്ള ശ്മശാനത്തില്‍ കൂട്ടിയിട്ട് കത്തിക്കുകയാണ്. ടൗണ്‍ ശുചീകരണത്തിനും മാലിന്യ സംസ്കരണത്തിനുമായി ഓരോ മാസവും 30,000 രൂപയാണ് ചെലവാകുന്നത്. ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിക്കാന്‍ 40 ലക്ഷം രൂപ ചെലവഴിച്ചതായാണ് രേഖയെങ്കിലും പകുതി പോലും വിനിയോഗിച്ചിട്ടില്ലെന്ന് പ്രസിഡന്റ് ആരോപിച്ചു. 20 ലക്ഷം രൂപ മുടക്കി ഏഴാംമൈലില്‍ നിര്‍മിച്ച കര്‍ഷക മാര്‍ക്കറ്റ് മൂന്നുമാസം തികയും മുമ്പ് പൊട്ടിപ്പൊളിഞ്ഞു. ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ കമ്മീഷന് കൈപ്പറ്റിയിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നതിനാലാണ് വിജിലന്‍സിനു പരാതി നല്കാന് തീരുമാനിച്ചതെന്നും പ്രസിഡന്റ് വിജയമ്മ ജോസഫ്, വൈസ് പ്രസിഡന്റ് ആന്‍സി ബിജു, ഭരണസമിതി അംഗങ്ങളായ തുളസി പ്രദീപ്, സുരേന്ദ്രന് മാധവന്, ദേവസ്യ ജോസഫ്, മാരിയമ്മ മാടസ്വാമി, വത്സമ്മ ജയപ്രകാശ്, ആശ സുകുമാരന്‍, ലീലാമ്മ വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: