കൊച്ചി: ഫുട്ബോള്‍ വികസനം ലക്ഷ്യമിട്ട് ‘ജസ്റ്റ് പ്ലേ’ കേരളത്തിലും. ഓഷ്യനിയ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെയും ഫുട്ബോള്‍ ഫെഡറേഷന് ഓഫ് ഓസ്ട്രേലിയയുടെയും ഫുട്ബോള്‍ വികസന പദ്ധതിയാണ് ജസ്റ്റ് പ്ലേ. ആറു മുതല്‍ 12 വയസ് വരെയുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഓഷ്യാനിയ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെയും ഫുട്ബോള്‍ ഓസ്ട്രേലിയയുടെയും പ്രതിനിധികള്‍ കൊച്ചിയില്‍ സന്ദര്‍ശനം നടത്തി.
ഒമ്പത് രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ജസ്റ്റ് പ്ലേ. ഫുട്ബോള്‍ വികനത്തോടൊപ്പം സാമൂഹിക വികസനം കൂടിയാണ് ജസ്റ്റ് പ്ലേയുടെ ലക്ഷ്യം. ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെയുള്ള ഈ പദ്ധതി ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യം നടപ്പാക്കുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന്, കേരള ഫുട്ബോള്‍ ഫെഡറേഷന്, കേരള സര്‍ക്കാര്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. കൊച്ചി, ചെല്ലാനം പഞ്ചായത്തിലെ പുത്തന്‍തോട് സര്‍ക്കാര്‍ സ്കൂളിലാണ് ആദ്യപരിപാടി. തുടര്‍ന്ന് കേരളത്തിന്റെ 14 ജില്ലകളില്‍ നിന്നായി 14 സ്കൂളുകളെ തെരഞ്ഞെടുക്കും.
ഓരോ സ്കൂളിനും ഒഎഫ്സിയുടെ പരിശീലനം നേടിയ പ്രോഗ്രാം കോര്‍ഡിനേറ്ററുടെയും വോളണ്ടിയേഴ്സിന്റെയും പ്രോഗ്രാം മാനേജരുടെയും സേവനമുണ്ടാവും. പരിശീലനത്തിലുള്ള എല്ലാ സഹായങ്ങളും ഒഎഫ്സിയാണ് നല്‍കുക.
കേരളത്തിലെ വിജയം കണക്കിലെടുത്താകും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഇതു പരീക്ഷിക്കുക. ഓഷ്യാനിയ ഫുട്ബോള്‍ ഫെഡറേഷന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി വകുപ്പ് തലവന്‍ ഫ്രാങ്ക് കാസ്റ്റില്ലോ, എഫ്എഫ്എ പ്രതിനിധി കീറണ്‍ ലില്ലി എന്നിവരാണ് കൊച്ചിയില്‍ സന്ദര്‍ശനം നടത്തിയത്. അണ്ടര്‍ 17 ലോകകപ്പ് നോഡല്‍ ഓഫീസര്‍ എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍, സെക്രട്ടറി അനിര്‍കുമാര്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: