കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് അനധികൃതമായി ദേവസ്വംബോര്‍ഡ് ഭൂമി കയ്യേറിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ തഹസില്‍ദാര്‍ കം മജിസ്ട്രേറ്റ് പരിശോധന നടത്തി. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പരിശോധന. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ തൃക്കാരിയൂര്‍ ഗ്രൂപ്പില്‍പ്പെട്ട കൂത്താട്ടുകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ സ്ഥാപനങ്ങള്‍ കയ്യേറിയെന്ന് കാണിച്ച് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ നല്കിയ കേസിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ രണ്ടിന് ജസ്റ്റിസ് ബി. രാധാകൃഷ്ണന്റെ ഉത്തരവിനെത്തുടര്‍ന്ന് ദേവസ്വംബോര്‍ഡ് സ്പെഷ്യല്‍ തഹസില്‍ദാര്‍ ശിവദാസന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. കൂത്താട്ടുകുളം വില്ലേജില്‍ 95/5 ബി സര്‍വേ നമ്പരായി ടൗണിന്റെ ഹൃദയഭാഗത്തായി സത്രമിരുന്ന 71 സെന്റും ക്ഷേത്രം വക 10 സെന്റും 14 സെന്റ് ഇടവഴിയുമടക്കം ഒരേക്കറോളം ദേവസ്വം ഭൂമി രേഖകളിലുണ്ടെങ്കിലും 10 സെന്റ് സ്ഥലം മാത്രമാണ് നിലവില്‍ ക്ഷേത്രത്തിന്റെ കൈവശമുള്ളത്. ഗവ. സെര്‍വന്റ്സ് സഹകരണസംഘം, നഗരസഭ, സഹകരണ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങള്‍ ദേവസ്വം ഭൂമി കയ്യേറി കെട്ടിടങ്ങള്‍ നിര്മ്മിച്ചിരിക്കുയാണെന്നാണ് പരാതി.
ദേവസ്വം ഭൂമി ക്രയവിക്രയം നടത്താന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ കയ്യേറ്റപ്പെട്ട ക്ഷേത്രഭൂമി സമീപത്തെ സ്ഥാപനങ്ങളുടെ കൈവശത്തിലാണെന്ന് ചൂണ്ടിക്കാട്ടിയിട്ടും ഈ സ്ഥലം തിരിച്ചുപിടിക്കുന്നതില്‍ ദേവസ്വംബോര്‍ഡ് നിഷ്ക്രിയത പുലര്‍ത്തുന്നതായും പരാതിക്കാര്‍ ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞ ഒന്‍പതിന് തിരുവനന്തപുരത്ത് തഹസില്‍ദാറുടെ ഓഫീസില്‍ മൂന്ന് സ്ഥാപനങ്ങളുടെയും സെക്രട്ടറിമാരെയും പരാതിക്കാരനെയും ഉള്‍പ്പെടുത്തി ഹിയറിംഗ് നടത്തിയിരുന്നു. സ്ഥലം അളന്ന് തിട്ടപ്പെടുത്തി ബന്ധപ്പെട്ട റപ്പോര്‍ട്ട് ഈ മാസം 30നകം ഓംബുഡ്സ്മാന് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ദേവസ്വം ബോര്‍ഡ് ഭൂമി കയ്യേറ്റത്തിനെതിരെ ഹിന്ദുഐക്യവേദിയുള്‍പ്പെടെയുള്ള വിവിധ ഹൈന്ദവസംഘടനകളും വ്യക്തികളും പ്രതിഷേധവുമായി മുന്നോട്ടുപോകാനിരിക്കെയാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: