എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മാലിന്യം കുമിഞ്ഞുകൂടിയ എരുമേലിയെ സന്നദ്ധസംഘടനയായ സേവസമാജവും വിശുദ്ധിസേനയുമടക്കം നടത്തിയ ശുചീകരണങ്ങള്‍ക്ക് പുല്ലുവില നല്കി ദേവസ്വം ബോര്‍ഡ് വക സ്ഥലത്തെ കടകളില്‍ കച്ചവടക്കാര്‍ മാലിന്യം ഉപേക്ഷിച്ചു സ്ഥലം വിട്ടു.
ശബരിമല തീര്‍ത്ഥാടനവേളയില്‍ നടത്തുന്ന കടകള്‍ തീര്‍ത്ഥാടനത്തിനുശേഷം സ്ഥലം വൃത്തിയാക്കി നല്‍കണമെന്ന ദേവസ്വം ബോര്‍ഡ്-ഗ്രാമപഞ്ചായത്ത് എന്നിവരുടെ കര്‍ശന നിര്‍ദ്ദേശം പോലും അട്ടിമറിച്ചാണ് വലിയ അമ്പലത്തിനു സമീപമുള്ള കടകളില്‍ മാലിന്യം ഉപേക്ഷിച്ചത്.
ശബരിമല അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തില്‍ രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ എരുമേലിയില്‍ നടത്തിയ ശുചീകരണം ചരിത്രമായിരുന്നു. എന്നാല്‍ ഇന്നലെ പൊളിച്ചു കൊണ്ടുപോയ താത്ക്കാലിക കടകളിലെ കച്ചവടക്കാരാണ് വീണ്ടും മാലിന്യം റോഡരികിലെ കടകളില്‍ തന്നെ ഉപേക്ഷിച്ചത്.
ക്ഷേത്രാങ്കണവും, പാര്‍ക്കിംഗ് മൈതാനങ്ങളും മറ്റും സേവാസമാജം ശുചീകരണം നടത്തിയതിന്റെ പിറ്റേദിവസം തന്നെ കടപൊളിച്ച് മാലിന്യം തള്ളിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇത് ജനങ്ങളോടും അധികാരികളോടുമുള്ള വെല്ലുവിളിയാണെന്നും ഹിന്ദുഐക്യവേദി എരുമേലി പഞ്ചായത്ത് കമ്മറ്റി ജന. സെക്രട്ടറി ഹരികൃഷ്ണന് പറഞ്ഞു.
കടകളില്‍ മാലിന്യം ഉപേക്ഷിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡും നിയമനടപടിയെടുക്കാന്‍ പോലീസും തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ താത്ക്കാലിക കടകള്‍ പൊളിച്ചു നീക്കി മാലിന്യം ഉപേക്ഷിച്ചിട്ടും ചോദ്യം ചെയ്യാനോ അന്വേഷിക്കാനോ തയ്യാറാകാത്ത ദേവസ്വം ബോര്‍ഡിനെതിരെയും പ്രതിഷേധം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: