പള്ളുരുത്തി: നഗരഭരണം സങ്കീര്‍ണ്ണ വിഷയങ്ങളാല്‍ വട്ടം ചുറ്റുമ്പോള്‍ മേയറുടെ കന്നി വിദേശയാത്ര വിവാദമാകുന്നു. ഫ്രാന്‍സിലേക്കാണ് മേയര്‍ കഴിഞ്ഞാഴ്ച യാത്ര പുറപ്പെട്ടിരിക്കുന്നത്. കൗണ്‍സിലില്‍ യാത്രയുടെ വിവരം അറിയിച്ചുവെങ്കിലും മേയറുടെ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്ന് ഭരണകക്ഷിയിലെ ചിലഅംഗങ്ങള്ക്ക് വരെ അഭിപ്രായമുണ്ട്.
നഗരസഭാ ഭരണം രണ്ടര മാസം മാത്രം പിന്നിടുമ്പോള്‍ തിരക്കുപിടിച്ച് ഇത്തരമൊരുയാത്ര വേണ്ടിയിരുന്നില്ലെന്ന അഭിപ്രായമുള്ളവരാണ് അധികവും. അതേസമയം കൊതുകു ശല്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തരകൗണ്‍സില്‍ വിളിക്കണമെന്ന് കാട്ടി നഗരസഭാ പ്രതിപക്ഷനേതാവ് മേയര്‍ക്ക് അടിയന്തര നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇത് പരിഗണിക്കാനുള്ള മര്യാദ മേയര്‍ കാട്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് പരാതിയുയര്‍ത്തുന്നുണ്ട്. കൊച്ചി നഗരസഭാ സെക്രട്ടറിയും മേയര്‍ക്ക് ഒപ്പമുണ്ട്. ഭരണപക്ഷത്തെ ഒരു സ്റ്റാന്റിംഗ് കമ്മറ്റിയംഗത്തെ കൂടെ കൂട്ടാമായിരുന്നുവെന്ന് യുഡിഎഫിലെ ചിലയംഗങ്ങള് അഭിപ്രായപ്പെട്ടു. എറണാകുളത്തെ ഒരു സ്വകാര്യ ഏജന്‍സിയാണ് മേയറുടെ യാത്ര ചാര്‍ട്ട് ചെയ്തിരിക്കുന്നത്. മുന്‍ മേയര്‍ നടത്തിയ വിദേശ യാത്രകളെപ്പറ്റിയുള്ള ആക്ഷേപം കെട്ടടങ്ങുന്നതിന് മുമ്പ് തിരക്കുപിടിച്ചാണ് ഇത്തരം ഒരു യാത്ര നിശ്ചയിച്ചിരിക്കുന്നത്. കുടിവെള്ളക്ഷാമവും, തെരുവുനായ ശല്യവും മാലിന്യനിര്മ്മാര്ജ്ജനവുമെല്ലാം കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ മേയര്‍ ഇത്തരം ഒരു യാത്ര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ബിജെപിയുടെ നഗരസഭാംഗം ശ്യാമള എസ്. പ്രഭു അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: