പാനൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാശാരീരിക്ക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജനെ പ്രതിചേര്‍ത്ത് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സിബിഐ ഇന്നലെ റിപ്പോര്‍ട്ടു നല്കി. 25-ാംപ്രതിയാണ് ജയരാജന്. യുഎപിഎ (18,15,16,19), ഐപിസി 302,120ബി തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുളളത്. രാജ്യദ്രോഹികള്‍ക്കു നേരെ ചുമത്തുന്ന വകുപ്പുകളാണ് യുഎപിഎ പ്രകാരം പി.ജയരാജനെതിരെ സിബിഐ ചേര്‍ത്തിട്ടുളളത്. പി.ജയരാജന് വ്യക്തിപരമായും, രാഷ്ട്രീയപരമായും മനോജിനോടു പകയുളളതായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. കേസിലെ മറ്റു പ്രതികള്‍ക്ക് മനോജിനോടു വ്യക്തിപരമായി യാതൊരുവിധ പകയുമില്ല. ഒന്നാം പ്രതി വിക്രമനെയാണ് കൃത്യം നടത്താന്‍ പി.ജയരാജന് ചുമതലയേല്‍പ്പിക്കുന്നത്. വിക്രമന് മറ്റുളളവരെ സംഘടിപ്പിച്ചു കൊലപാതകം നടത്തുകയായിരുന്നു. 2014 ആഗസ്ത് 24ന് അഞ്ഞൂറോളം സിപിഎം പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. അതിനു മുന്‍നിരയില്‍ മനോജുണ്ടായിരുന്നതായും കൊലപാതകം നടത്താന്‍ ഇതും കാരണമായതായും സിബിഐ ഡിവൈഎസ്പി ഹരിഓംപ്രകാശ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലുണ്ട്. സിബിഐയ്ക്കു മുന്നില്‍ ഹാജരാവാന്‍ രണ്ടുവട്ടം നോട്ടീസ് നല്‍കിയിട്ടും പി.ജയരാജന് ഹാജരാവാതെ അവധി വാങ്ങുകയും, അതിനുശേഷം മുന്‍കൂര്‍ ജാമ്യത്തിനു കോടതിയെ സമീപിക്കുകയുമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതോടെ ജയരാജന് പാര്‍ട്ടി നിയന്ത്രണത്തിലുളള കണ്ണൂരിലെ സഹകരണാശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖമാണെന്നു പറഞ്ഞ് ചികിത്സ തേടുകയായിരുന്നു. ഇത് അറസ്റ്റ് ഭയന്നുളള സിപിഎം നീക്കമായിരുന്നു. മൂന്നാഴ്ചത്തെ പരിപൂര്‍ണ്ണ വിശ്രമവും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് പി.ജയരാജനെ പ്രവേശിപ്പിച്ചിട്ടുള്ളത്. ആസൂത്രണത്തിലെ സുപ്രധാനകണ്ണിയാണ് പി.ജയരാജനെന്ന് സിബിഐ ഉദ്യോഗസ്ഥന് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്താല്‍ കേസിലെ മറ്റു നേതാക്കളുടെ ബന്ധങ്ങളും പുറത്തുവരും. അതിനാലാണ് നോട്ടീസ് നല്‍കിയിട്ടും ഹാജരാവാതെ പി.ജയരാജന് മുങ്ങി നടന്നത്. ഇന്നു തന്നെ തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂന്‍ ഹര്‍ജി നല്‍കുമെന്നാണ് പി.ജയരാജന്റെ അഭിഭാഷകന് നല്കുന്ന സൂചന. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുളള പി.ജയരാജനെ അറസ്റ്റു ചെയ്യാന്‍ സിബിഐ സന്നദ്ധമാവുകയില്ല. ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് സിപിഎം നേതൃത്വം നല്കുന്ന വിശദീകരണം. പി.ജയരാജനെതിരെയുളള നീക്കം ആര്‍എസ്എസ് അജണ്ടയാണെന്നും, ഇതു രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കണ്ണൂരില്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: