പാനൂര്‍: പതിറ്റാണ്ടുകളായി രാഷ്ട്രീയ അക്രമത്തിലൂടെ ജില്ലയെ കുപ്രസിദ്ധമാക്കിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരക്കാരന് കൈവിലങ്ങുമായി കാരാഗൃഹത്തിലേക്ക് നീങ്ങുമ്പോള്‍ നൊമ്പരപ്പെടുന്ന ഒരുപാടു മനസ്സുകള്‍ക്ക് ഇനി സമാശ്വസിക്കാം. കണ്ണൂരിന്റെ ആരാച്ചാര്‍മാര്‍ ഒരോന്നായി നിയമത്തിന്റെ കുരുക്കിലേക്ക് കാല്‍വെക്കുന്ന അച്ഛാദിന്‍ വന്നതില്‍ രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒരുപോലെ സന്തോഷിക്കും.
മനോജ് കൊല്ലപ്പെട്ടപ്പോള്‍ സന്തോഷവാര്‍ത്ത കേള്‍ക്കാന്‍ കൊതിച്ചിട്ടു വര്‍ഷങ്ങളായെന്ന കുറിപ്പിട്ട പി.ജയരാജന്റെ മകന് ഓര്‍ത്തില്ല ജില്ലയില്‍ പിടഞ്ഞു വീണുമരിച്ചവരുടെ കുടുംബങ്ങളെ. രാഷ്ട്രീയ എതിരാളികളെ എല്ലാം കൊന്നൊടുക്കാന്‍ യമനിയമം ഏറ്റെടുത്ത മനസുകള്‍ക്കു കാലംകരുതി വെച്ച ശിക്ഷയാണ് വരും ദിവസങ്ങളില്‍ ലഭ്യമാകുക. ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്ര ജില്ലയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ കതിരൂര്‍ മനോജ് വധത്തില്‍ 25-ാം പ്രതിയായി പി.ജയരാജന് മാറിയത് യാദൃശ്ചികമാണെങ്കിലും ജില്ലയിലെ കരടുമാറ്റി വിമോചനത്തിനായുളള വഴിതെളിയുന്നതായി.
പി.ജയരാജന് കിഴക്കെകതിരൂരിലെ തന്റെ തറവാടുക്ഷേത്രമായ പാറേകാവില് വെച്ച് ആസൂത്രണം നടത്തി നടപ്പിലാക്കിയ കൊലയാണ് മനോജിന്റേത്. കിഴക്കെ കതിരൂരെന്ന രാവണന്‍കോട്ടയില്‍ സംഘാദര്‍ശം പ്രചരിപ്പിച്ചതിനു മനോജിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത് നിരവധി തവണയാണ്. 1997 ഒകടോബര് 6 ന് ഡയമണ്ട് മുക്കില്‍ നിന്നും ശാഖകഴിഞ്ഞ് കിഴക്കെകതിരൂരിലെ തന്റെ വീട്ടിലേക്കു പോകുമ്പോള്‍ സിപിഎം സംഘം പതിയിരുന്നാക്രമിച്ചു. അന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പക്ഷേ അക്രമിസംഘാംഗമായ സുരേന്ദ്രന് അന്നു ആളുമാറി കൊലപ്പെട്ടു. അധികാര രാഷ്ട്രീയത്തിന്റെ പിന്‍ബലത്തില്‍ മനോജടക്കമുളളവരെ ആ കേസില്‍ പ്രതിയാക്കിയതും പി.ജയരാജന്റെ നേതൃത്വത്തിലായിരുന്നു. 1999 ജൂണ്‍ 29ന് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബേറിഞ്ഞു കൊല്ലാന്‍ നടത്തിയ ശ്രമവും വിഫലമായി. മനോജ് രക്ഷപ്പെട്ടതിനെ കളിയാക്കി പി.ജയരാജന് പിന്നീട് പ്രസംഗിച്ചത് വിവാദമായിരുന്നു. അതിനുശേഷം 2010 ല്‍ പൊന്ന്യത്തു നിന്നും ജോലി കഴിഞ്ഞു വീട്ടിലേക്കു വരുമ്പോള്‍ ബോംബേറിഞ്ഞു. എന്നാല്‍ ധീരതയോടെ അക്രമികളെ തുരത്തിയ മനോജ് അവിടെവെച്ചും രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ 2014 സെപ്തംബര്‍ 1ന് കതിരൂര്‍ ഉക്കാസ്മെട്ടയില്‍ വെച്ച് മനോജ് സഞ്ചരിച്ച ഓമ്നി വാനിനു നേരെ ബോംബേറിഞ്ഞതിനു ശേഷം കഴുത്തറത്തു കൊലപ്പെടുത്തുകയായിരുന്നു. പി.ജയരാജനു മനോജിനോടുളള പക സിബിഐ കോടതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തന്റെ സാമ്രാജ്യത്തില്‍ വളര്‍ന്നുവരുന്ന ആര്എസ്എസുകാരന് തനിക്കു ഭീഷണിയാണെന്ന തിരിച്ചറിവായിരുന്നു മനോജിനു നേരെ തിരിയാന്‍ പി.ജയരാജനെ പ്രേരിപ്പിച്ചത്. ഓണമുണ്ണാന്‍ തന്റെ മകനെ അനുവദിക്കണമെന്നാവശ്യപ്പെട്ട് മനോജിന്റെ സുഹൃത്തിന്റെ രക്ഷിതാക്കള്‍ പി.ജയരാജന്റെ തിരുമുമ്പില്‍ നിന്നും കരഞ്ഞിട്ടും ആര്‍എസ്എസുകാരനായ മകന് ഓണമുണ്ണേണ്ടായെന്ന ധിക്കാരമായിരുന്നു പി.ജയരാജനില്‍ നിന്നുമുണ്ടായത്. ആ വീട്ടിന്റെ പടിഞ്ഞാറ്റയില്‍ തെങ്ങുവെച്ചു പ്രതീകാത്മകമായി മകനെ കൊന്ന സിപിഎം നരഭോജികളുടെ ക്രൂരത സഹിക്ക വയ്യാതെ അവര്‍ വീടുവിട്ടു പോകുകയായിരുന്നു. പുറംലോകമറിയാത്ത ക്രൂരതയുടെ വ്യാളിമുഖമായിരുന്നു പി.ജയരാജന്റെത്. 1999 ഡിസംബര്‍ ഒന്നിന് യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ കെടി.ജയകൃഷ്ണന് മാസ്റ്ററെ കൊല്ലാന്‍ കാട്ടാളന്മാരെ അയച്ചതും പി.ജയരാജനാണെന്ന് ആരോപണമുയര്‍ന്നിരുന്നു. അതു സാധൂകരിക്കുന്നതായിരുന്നു ടി.പി.ചന്ദ്രശേഖരന് വധത്തിനു ശേഷം കൊലയാളി ടി.കെ.രജീഷ് താനും, വിക്രമനുമടക്കമുളളവരാണ് കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തല്‍.
വിക്രമന് പി.ജയരാജന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. കെടി.ജയകൃഷ്ണന് മാസ്റ്റര്‍ വധം തുടരന്വേഷണം നടത്തിയാല്‍ പി.ജയരാജന്റെ പങ്ക് പുറത്തു വരിക തന്നെ ചെയ്യും. 1994 ല്‍ ആര്‍എസ്എസ് കൂത്തുപറമ്പ് സഹകാര്യവാഹ് പി.മോഹനനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പി.ജയരാജന് പ്രതിയായിരുന്നു. 2013ല്‍ തളിപ്പറമ്പിലെ അരിയില്‍ ഷുക്കൂറിന്റെ കൊലയിലും പി.ജയരാജന് പ്രതിയായി. പി.ജയരാജന് സഞ്ചരിച്ച വാഹനം തടഞ്ഞു നിറുത്തി അക്രമിച്ചൂവെന്നതിനായിരുന്നു ഈ യുവാവിനെ സിപിഎംസംഘം പരസ്യവിചാരണ ചെയ്ത് കഴുത്തറുത്ത് കൊന്നത്. താലിബിനികളെ അനുസ്മരിപ്പിക്കും വിധമുളള ക്രൂരത. അതിനുശേഷം കേസില്‍ അറസ്റ്റു ചെയ്ത പി.ജയരാജനു വേണ്ടി കാശ്മീര്‍ വിഘടനവാദികളെ തോല്‍പ്പിക്കും വിധം ജില്ലയെ സിപിഎം കുരുതികളമാക്കി. ഞങ്ങളുടെ നേതാവ് നിരപരാധിയാണെന്നു പറഞ്ഞായിരുന്നു പോലീസ്സ്റ്റേഷനുകള്‍ അക്രമിക്കാന്‍ പ്രവര്‍ത്തകരെ ഇറക്കിയത്. ഇതാണ് പി.ജയരാജന് എന്ന സിപിഎം ജില്ലാസെക്രട്ടറി.
എതിരാളികളെ ഉന്മൂലനം ചെയ്യാന്‍ നിര്‍മ്മിച്ച മസ്തിഷ്കങ്ങള്‍ ഇന്നു നിയമവഴിയെ നീങ്ങുകയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ സമൂഹത്തിനു നിര്‍വ്വചനം നടത്താന്‍ പറ്റാത്ത നേതാവ്. ഐആര്പിസിയെന്നും, പരിസ്ഥിതി സ്നേഹമെന്നുമൊക്കെ പറഞ്ഞ് പുതുവേഷം കെട്ടിയ പി.ജയരാജന് കേസില്‍ നിന്നും രക്ഷനേടാന്‍ ഗണേശനെയും, ശ്രീകൃഷ്ണനെയും അവസാനം അയ്യപ്പനെയും അഭയം പ്രാപിച്ചിരുന്നു. വാളേടുത്തവന്‍ വാളാല്‍ എന്ന വിവക്ഷ ഇവിടെ അന്വര്‍ത്ഥമാകുന്നു. പരിയാരവും, എകെജി ആശുപത്രി വാസവും കഴിഞ്ഞാല്‍ സെന്‍ട്രല്‍ ജയിലിലെ കൂട്ടുകാരുടെ അരികിലെത്താനാണ് പി.ജയരാജന്റെ ശിഷ്ടജീവിതം. ഇതോടെ തോരാകണ്ണീരുമായി നീതിനിഷേധിക്കപ്പെട്ട കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍, അരിയില്‍ ഷുക്കൂര്‍, പി.മോഹനന്, കതിരൂര്‍ മനോജ് തുടങ്ങി ജീവന് നഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ക്കു നീതിയുടെ കാരുണ്യം ലഭിക്കുകയാണ്. ഒപ്പം കണ്ണൂരിന്റെ സമാധാനവും പുലരുമെന്നു ജനം പ്രത്യാശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: