വാഹനമിടിച്ചുള്ള മരണവാര്ത്തകളില്ലാതെ കേരളത്തില്‍ ഒരു ദിനപത്രവും പുറത്തിറങ്ങാറില്ല. ഭാവിയുടെ വാഗ്ദാനങ്ങളാകുമായിരുന്ന യുവാക്കളാണ് അധികവും റോഡപകടങ്ങളില്പ്പെടുന്നതെന്നാണ് ഇതിലെ സങ്കടകരമായ വസ്തുത.
ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നരാണ് അധികവും മരണത്തിലേക്ക് കൂപ്പുകുത്തുന്നത്. കഴിഞ്ഞ ദിവസം ആലുവ യുസി കോളേജിന് സമീപം ടിപ്പര്‍ ലോറിയിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവ് മരിക്കുകയുണ്ടായി. അയാളോടൊപ്പം ബൈക്കില്‍ സഞ്ചരിച്ചിരുന്ന വിദ്യാര്‍ത്ഥിയുടെ പരിക്കുകള്‍ ഗുരുതരമാണ്. കേരളം റെക്കോഡുകളുടെ നാടാണ്.
സാക്ഷരകേരളം തുടങ്ങി നിരവധി വിശേഷണങ്ങള്‍. അതില്‍ റോഡപകട മരണങ്ങളും പെടുന്നു. കേരളം ഭാരതത്തിലെ ഏറ്റവുമധികം റോഡപകട മരണങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളില്‍ രണ്ടാമതാണ്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ പിന്നെ കേരളമാണ്. റോഡപകടങ്ങളില്‍ കേരളം 3000 എന്ന മാര്‍ക്കും പിന്നിട്ട് മുന്നേറുന്നു. 2013 ല്‍ 35125 അപകടങ്ങളിലായി 4258 പേര് മരിച്ചു. കേരളം മരണക്കെണിയാണ്. എട്ടുപേരെങ്കിലും ദിനംതോറും അപകടങ്ങളില്‍ മരിക്കുന്നു. കേരളത്തില്‍ ആകെ 1.41 ലക്ഷം കിലോമീറ്റര്‍ റോഡുകളാണുള്ളത്.
എട്ട് നാഷണല്‍ഹൈവേകളും. ഇവിടുത്തെ ജനസംഖ്യ ഭാരതത്തിലെ ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമാണ്. പക്ഷെ കേരളത്തിലാണ് ഭാരതത്തിന്റെ 10 ശതമാനം റോഡപകടങ്ങളും ഉണ്ടാകുന്നത്. ഇതില്‍ 41306 അപകടങ്ങളും സംഭവിച്ചത് നാഷണല്‍ ഹൈവേയിലാണെന്നറിയുമ്പോള് വണ്ടി ഓടിച്ചിരുന്നവര്‍ എത്ര സ്പീഡിലാണ് പോയിരുന്നതെന്ന് വ്യക്തമാകും.
കേരളം മദ്യോപയോഗത്തിന്റെയും തലസ്ഥാനമാണ്. മയക്കുമരുന്നുപയോഗവും വര്‍ധിക്കുന്നു. ഇന്ന് കേരള യുവത്വത്തിന്റെ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളുള്ളവരാണ്. കേരളത്തിലെ റോഡുകളില്‍ ഓടുന്നതില്‍ 60 ശതമാനം ഇരുചക്രവാഹനങ്ങളാണ്. പൊതുഗതാഗത സംവിധാനത്തിന്റെ അപാകതകളാണ് ടൂവീലര്‍ വിപ്ലവത്തിന് വഴിതെളിച്ചത്. 30 ലക്ഷം വണ്ടികളില്‍ 60 ശതമാനം ഇരുചക്രവാഹനങ്ങള്‍! കഴിഞ്ഞവര്‍ഷം 2100 ഡ്രൈവിംഗ് ലൈസന്‍സ് ആണ് നല്കപ്പെട്ടത്. ഇത്തരക്കാര്‍ അശ്രദ്ധമായും തിരക്കിട്ടും വാഹനം ഓടിക്കുന്നതാണ് അപകടകാരണം.
ഡ്രൈവര്‍മാരാണ് അധികവും അപകടങ്ങള്‍ക്ക് കാരണക്കാര്‍. കൂടാതെ കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും മത്സര ഓട്ടവും ആളില്ലാത്ത ജംഗ്ഷനുകളും റോഡ്സൈഡിലെ അലക്ഷ്യമായ പാര്‍ക്കിംഗും കാരണങ്ങളാണ്. സ്പീഡ്ബാരിയേഴ്സും അപകടകാരികളാണ്. ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിനെ മൗനിയാക്കിയത് അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ മീഡിയനില്‍ ഇടിച്ചതാണല്ലോ. അഞ്ച് ദശാബ്ദങ്ങളായി സാക്ഷരകേരളം റോഡപകടങ്ങളില്‍ മുന്നിലാണ്. 1960 ല്‍ 1528 അപകടങ്ങളായിരുന്നെങ്കില് 1965 ല്‍ അത് 5639 ആയി. 2005 ലാകട്ടെ 41678 അപകടങ്ങളാണുണ്ടായത്. കണ്ണൂരാണ് റോഡപകടങ്ങളിലും പ്രഥമസ്ഥാനത്ത്.
റോഡപകടമരണങ്ങള്‍, ആത്മഹത്യകള്‍, ഇപ്പോള്‍ പരിസ്ഥിതി നശീകരണ-മലിനീകരണം ഉളവാക്കുന്ന വിവിധതരം പകര്‍ച്ചവ്യാധി മരണങ്ങള്. കേരളത്തില്‍ എവിടെയും മരണക്കെണികളാണ്. പത്തുവര്‍ഷത്തിനിടെ കാലാവസ്ഥാ വ്യതിയാനംമൂലം പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നതായാണ് പരിസ്ഥിതിവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. സാക്ഷരത എന്നാല്‍ എഴുത്തും വായനയും മാത്രമാണ്, അവബോധമല്ല എന്നാണ് കേരളം നല്കുന്ന സന്ദേശം. മറ്റൊരു വസ്തുത കേരളത്തില്‍ കൊതുകുകള്‍ വല്ലാതെ പെരുകുന്നു എന്നതാണ്.
കൊതുകുവര്ധനയുടെ കാരണം പരിസര മലിനീകരണവും വെള്ളം കെട്ടിക്കിടക്കുന്നതും മറ്റുമാണല്ലോ. ഇതര സംസ്ഥാനങ്ങളില്‍ നടത്തിയ പഠനത്തില്‍ കാലാവസ്ഥാ വ്യതിയാനം രോഗം വര്‍ധിക്കാന്‍ കാരണമാണെന്ന് കണ്ടെത്തിയിരുന്നു. കേരളീയര്‍ ശരീര ശുചിത്വം മാത്രം ഉറപ്പാക്കുമ്പോഴും പരിസരം മലിനമാകാതിരിക്കാന്‍ ശ്രദ്ധിക്കുന്നില്ല. ഇതുകൊണ്ടുതന്നെ നഗരത്തിലെ തോടുകള്‍ മാത്രമല്ല പെരിയാര്പോലും മലിനപ്പെട്ട് മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു.
ശബരിമലയുടെ തുടക്കമായ പമ്പാനദിയും മലിനമായൊഴുകുന്നുന്നതിന്റെ കാരണം അതില്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങളാണ്. ഇന്ന് ശുദ്ധജലം അന്യമായ കേരളത്തിന് കുപ്പിവെള്ളത്തെ ആശ്രയിക്കേണ്ടിവരുന്നു. കാട്ടിലെ വന്യമൃഗങ്ങള്‍ പ്ലാസ്റ്റിക് ഭക്ഷിച്ച് മരിക്കുന്നതിന്റെ സാക്ഷ്യപത്രമായിരുന്നല്ലോ അടുത്തിടെ ഒരു മ്ലാവിന്റെ ഉള്ളില്‍നിന്ന് കണ്ടെടുത്ത പ്ലാസ്റ്റിക്! പഠിപ്പുണ്ടെന്നുവെച്ച് വിവേകമോ വിവേചനബുദ്ധിയോ പാരിസ്ഥിതിക അവബോധമോ ഉണ്ടാകണമെന്നില്ല എന്ന് ഉപഭോഗതൃഷ്ണയില്‍ മുങ്ങിയ മലയാളികള്‍ ലോകത്തിന് തെളിയിച്ചുകൊടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: