ന്യൂദല്‍ഹി: പ്രതിസന്ധിയില്‍ കിടക്കുന്ന എഫ്എസിടിക്ക് ആയിരം കോടി രൂപയുടെ വായ്പ അനുവദിക്കാന്‍ കേന്ദ്രരാസവള മന്ത്രാലയം തീരുമാനിച്ചു. ഫാക്ടിന്റെ നിലവിലെ എല്ലാ പ്രതിസന്ധികളും മറികടക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം സഹായിക്കും. 2015-16 പൊതുബജറ്റില്‍ രാസവള മന്ത്രാലയത്തിന് വകയിരുത്തിയ തുകയില്‍ നിന്നാണ് ഫാക്ടിന് വായ്പ നല്‍കുക. അടുത്ത ദിവസം കൊച്ചിയിലെത്തുന്ന കേന്ദ്രരാസവളമന്ത്രി അനന്ത്കുമാര്‍ വായ്പാ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിക്കും.
ദല്‍ഹിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഫാക്ടിന്റെ പ്രത്യേക ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വായ്പ നല്കുന്ന കാര്യം കേന്ദ്രരാസവള മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തേക്കാണ് വായ്പ നല്‍കുന്നത്. ഇതില്‍ ആദ്യവര്‍ഷം മൊറട്ടോറിയം ഉണ്ട്. ബാക്കിയുള്ള നാലുവര്‍ഷങ്ങള്‍ കൊണ്ട് പണം തിരിച്ചടയ്ക്കണം. രണ്ടു മാര്‍ഗ്ഗങ്ങളാണ് തിരിച്ചടവിന് മന്ത്രാലയം ഫാക്ടിന് മുന്നില്‍ വെച്ചിരിക്കുന്നത്. വായ്പാ തുക ഉപയോഗിച്ച് പൂട്ടിക്കിടക്കുന്ന യൂണിറ്റുകള്‍ എല്ലാം തുറന്ന് എത്രയും വേഗം ലാഭത്തിലാക്കുകയോ ഫാക്ടിന്റെ ഭൂമി ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന് വിറ്റ് വായ്പ തിരിച്ചടയ്ക്കുകയോ ചെയ്യണമെന്നാണ് മന്ത്രാലയ നിര്‍ദ്ദേശം.
രാസവള മന്ത്രാലയത്തിന്റെ ഈ നിര്‍ദ്ദേശങ്ങളും ഫാക്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന നിര്‍മ്മാണ യൂണിറ്റുകളെല്ലാം പുനരാരംഭിക്കാന്‍ മതിയായ തുകയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതെന്നും വളം ഉല്‍പ്പാദനത്തിലൂടെ ഫാക്ടിനെ അതിവേഗം ലാഭത്തിലെത്തിക്കാന്‍ സാധിക്കുമെന്നും ഡയറക്ടര്‍ ബോര്‍ഡ് ഉറപ്പു നല്‍കുന്നുണ്ട്. ഫാക്ടിന് വായ്പ അനുവദിക്കാനുള്ള രാസവള മന്ത്രാലയ തീരുമാനത്തിന് ധനമന്ത്രാലയത്തിന്റെ അനുമതി ഉടന്‍ ലഭിക്കും.
കൊച്ചിയില്‍ കേന്ദ്രരാസവള മന്ത്രി അനന്ത്കുമാറിന്റെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ രാസവള മന്ത്രാലയവും ഫാക്ടും തമ്മില്‍ ധാരണാ പത്രം ഒപ്പുവെയ്ക്കുന്നതോടെ വായ്പാ തുക ഫാക്ടിന് ലഭ്യമായിത്തുടങ്ങും. നേരത്തെ പൊതുമേഖലാ സ്ഥാപന പുനരുദ്ധാരണ ബോര്‍ഡ് ഫാക്ടിന് ശുപാര്‍ശ ചെയ്ത 991 കോടി രൂപയുടെ രക്ഷാപാക്കേജ് അനുവദിക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചത്.
എന്നാല്‍ വായ്പ എഴുതിത്തള്ളിയും മറ്റുമുള്ള പ്രത്യേക പാക്കേജിനേക്കാള്‍ ഫാക്ടിന് പ്രയോജനകരമാകുക ആയിരം കോടി രൂപ വായ്പ അനുവദിക്കുകയെന്നതാണെന്ന രാസവള മന്ത്രാലയത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. വായ്പയായി 1000 കോടി അനുവദിച്ചതിന് പിന്നാലെ 991 കോടിയുടെ പ്രത്യേക പാക്കേജും ഫാക്ടിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും.
ജൈവവളത്തിനും സബ്സിഡി
ന്യൂദല്‍ഹി: രാസവളത്തിന് പുറമേ ജൈവവളത്തിനും കര്‍ഷകര്‍ക്ക് സബ്സിഡി നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കീടനാശിനി രഹിതവും ആരോഗ്യകരവുമായ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കായി ജൈവവളത്തിന്റെ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കേന്ദ്രരാസവള മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്ത് ജൈവകൃഷിക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: