ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് ഇന്നലെ ശബരിമല നട അടച്ചു. അശൂലം ആയതിനാല്‍ ഇത്തവണ പന്തളം രാജപ്രതിനിധിക്ക് എത്താന്‍ കഴിഞ്ഞില്ല. പകരം ശബരിമലയിലെ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് പന്തളം കൊട്ടാരത്തില്‍നിന്ന് കഴിഞ്ഞവര്‍ഷം രാജപ്രതിനിധിയായിരുന്ന മകയിരം തിരുനാള്‍ കേരളവര്‍മ്മ രാജയാണ് എത്തിയത്. ഇന്നലെ രാവിലെ ഇദ്ദേഹം ദര്‍ശനം നടത്തി. ആചാരം അനുസരിച്ച് രാജപ്രതിനിധി ചെയ്യേണ്ടിയിരുന്ന മറ്റ് ചടങ്ങുകള്‍ എല്ലാം ഒഴിവാക്കി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി എസ്.ഇ.ശങ്കരന് നമ്പൂതിരി തിരുനട അടച്ചു. മേല്‍ശാന്തിയില്‍നിന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സോമശേഖരന്‍ നായര്‍ താക്കോല്‍ ഏറ്റുവാങ്ങി. ഇതോടെ തിരുവാഭരണമടങ്ങിയ പേടകങ്ങളുമായി വാഹകസംഘം പതിനെട്ടാംപടിയിറങ്ങി.
സകല ദോഷപരിഹാരങ്ങള്‍ക്കും, കൈപ്പിഴകള്ക്കു ശമനവും ഉണ്ടാകുന്നതിനായി മാളികപുറത്ത് ഗുരുതിനടന്നു. ആചാരപ്രകാരം എല്ലാവര്‍ഷവും മകരവിളക്ക് കഴിഞ്ഞ് നടയടയ്ക്കുന്നതിന്റെ തലേദിവസമാണ് മാളികപ്പുറത്ത് ഗുരുതി നടക്കുക. അയ്യപ്പന്റെ കളമെഴുത്തും പാട്ടും നടന്ന മാളികപ്പുറത്തെ മണിമണ്ഡപത്തിന് സമീപമാണ് ഗുരുതി നടന്നത്. പന്തളം മുന്‍ രാജപ്രതിനിധി മകയിരം തിരുനാള്‍ കേരള വര്‍മ്മരാജ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, ദേവസ്വം കമ്മീഷണര്‍ സി.പി. രാമരാജ പ്രേമപ്രസാദ്, ദേവസ്വം പിആര്‍ഒ മുരളി കോട്ടയ്ക്കകം, ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍, ഭക്തജനസഹസ്രങ്ങള്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. കുംഭമാസപൂജകള്‍ക്കായി ഫെബ്രുവരി 13ന് ശബരിമല നടതുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: