തിരുവനന്തപുരം : പൊതുഖജനാവില്‍ നിന്നു മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് സര്‍ക്കാര്‍ നിയമിച്ച പത്താം ശമ്പള കമ്മീഷന് 25 മാസമെടുത്ത് വളരെയേറെ പഠനങ്ങള്‍ക്ക് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് എന്ന് പറഞ്ഞ സര്‍ക്കാര്‍ തന്നെ കമ്മീഷന് ശുപാര്‍ശകള്‍ അപ്പാടെ അട്ടിമറിച്ചുകൊണ്ട് ജീവനക്കാരെയും അധ്യാപകരെയും ദ്രോഹിക്കുന്ന തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് ഫെറ്റോ.
കമ്മീഷന്റെ റിപ്പോര്‍ട്ടിന് യാതൊരുവിലയും കല്‍പ്പിക്കാതെ തികച്ചും വികലമായ രീതിയില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഫെഡറേഷന് ഓഫ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓര്ഗനൈസേഷന് (ഫെറ്റോ) സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ പ്രതിഷേധം രേഖപ്പെടുത്തി. കമ്മീഷന്റെ പ്രധാനപ്പെട്ട ശുപാര്‍ശകള്‍ നടപ്പിലാക്കുവാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ കമ്മീഷന് നോക്കുകുത്തിയാക്കി.
2014 ജൂലൈ ഒന്ന് മുതലുള്ള മുന്‍കാല പ്രാബല്യം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് കുടിശ്ശിക പ്രോവിഡന്റ് ഫണ്ടില്‍ നിക്ഷേപിക്കുന്നതിന് പകരം രണ്ട് വര്‍ഷം കഴിഞ്ഞ് പലിശയോടു കൂടി തിരിച്ച് നല്കുമെന്നുള്ള അപ്രായോഗികമായ നിര്‍ദ്ദേശം നല്‍കിയത്. ഗ്രേഡുകളുടെ കാലദൈര്‍ഘ്യം കുറച്ചതും മുഴുവന്‍ പെന്‍ഷന്റെ കാലാവധി വര്‍ദ്ധിപ്പിച്ചതും ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഇതിനെതിരെ ഫെറ്റോയുടെ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: